ഇംഫാൽ: വംശീയ സംഘർഷങ്ങളെത്തുടർന്ന് ഒരു വർഷത്തോളമായി രാഷ്‌ട്രപതി ഭരണത്തിലായിരുന്ന മണിപ്പൂരിൽ വീണ്ടും ജനകീയ സർക്കാർ അധികാരമേൽക്കുന്നു. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ യുംനം ഖേംചന്ദിനെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് ഖേംചന്ദിനെ നേതാവായി പ്രഖ്യാപിച്ചത്.ബിജെപി എംഎൽഎമാരും എൻഡിഎ ഘടകകക്ഷി നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചത്.
ബിജെപി കേന്ദ്ര നിരീക്ഷകൻ തരുൺ ചുംഗ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പാത്ര എന്നിവർ യോഗത്തിന് നേതൃത്വം നൽകി.മണിപ്പൂരിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ സർക്കാരിന് മുന്നിലുള്ളത്. 2027 വരെ കാലാവധിയുള്ള നിയമസഭയിൽ ഭൂരിപക്ഷമുള്ള ബിജെപി, രാഷ്‌ട്രപതി ഭരണം അവസാനിക്കുന്നതോടെ ഉടൻ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
സിംഗ്ജാമെയ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഖേംചന്ദ്, 2017-ൽ മണിപ്പൂർ സ്പീക്കറായും 2022-ലെ ബിരേൻ സിംഗ് സർക്കാരിൽ വിദ്യാഭ്യാസ-തദ്ദേശ ഭരണ വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഫെബ്രുവരി 9-നാണ് കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന ആക്ഷേപങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവെച്ചത്. തുടർന്ന് നിയമസഭ പിരിച്ചുവിടാതെ സസ്പെൻഡ് ചെയ്തു നിർത്തിക്കൊണ്ടാണ് കേന്ദ്രം രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്.
















