മുംബൈ: യുഎസുമായി ഇന്ത്യ പുതിയ വ്യാപാര കരാറിനു പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻകുതിച്ചുചാട്ടം. ഇന്നുരാവിലെ വ്യാപാരം ആരംഭിച്ച ആദ്യമണിക്കൂറുകൾക്കുള്ളിൽതന്നെ സെൻസെക്സ് 2,400 പോയിന്റിലധികം ഉയർന്ന് 85,000 എന്ന റെക്കാഡ് നിലവാരത്തിലേക്ക് അടുത്തു. നിഫ്റ്റി 750 പോയിന്റിലധികം നേട്ടമുണ്ടാക്കി 26,300 കടന്നു.
ഓഹരി വിപണിയിലെ പുതിയ മാറ്റം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.2 ശതമാനം വർദ്ധിച്ച് 90.40 എന്ന നിലയിലെത്തി. 2022 നവംബറിനുശേഷമുള്ള രൂപയുടെ ഏറ്റവും മികച്ച മുന്നേറ്റമാണിത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള പരസ്പര താരിഫ് 25% ൽ നിന്ന് 18% ആയി കുറയ്‌ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.
ഇളവ് മോദി സ്വാഗതം ചെയ്തെന്നും മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനു ധാരണയായെന്നും ട്രംപ് അറിയിച്ചിരുന്നു. റഷ്യൻ എണ്ണയുടെ പേരിൽ ചുമത്തിയ 25 ശതമാനം അധിക തീരുവയും നീക്കുമെന്ന് വൈറ്റ്ഹൗസ് അധികൃതർ പറഞ്ഞു. അതേസമയം, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന ട്രംപിന്റെ അവകാശവാദത്തോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.
പുതിയ താരിഫ് ഘടന നടപ്പിലാക്കിക്കഴിഞ്ഞാൽ കയറ്റുമതിക്കാർക്ക് മെച്ചപ്പെട്ട മത്സരശേഷി ലഭിക്കും. വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ കരാറിനെ ഒരു നാഴികക്കല്ലായ വ്യാപാര കരാർ എന്നാണ് വിശേഷിപ്പിച്ചത്. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, സമുദ്രോത്പന്നങ്ങൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള മേഖലകൾക്ക് നേട്ടമുണ്ടാകുമെന്ന് വ്യവസായ ഉദ്യോഗസ്ഥർ പറഞ്ഞു. ഉയർന്ന താരിഫ് കാരണം ഈ മേഖലകൾ കയറ്റുമതി പ്രശ്നങ്ങൾ നേരിട്ടിരുന്നു.
















