ഇസ്ലാമബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാക് സൈന്യവും ബലോച് ലിബറേഷൻ ആർമിയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാണ്. ഇതുവരെ 177 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച സേനാകേന്ദ്രങ്ങൾ ഉൾപ്പെടെ 12 സർക്കാർ സ്ഥാപനങ്ങൾ ലക്ഷ്യമാക്കി നടന്ന ചാവേർ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങളിൽ രണ്ട് വനിതാ ചാവേറുകളും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാക് സൈന്യം ശക്തമായ തിരിച്ചടി ആരംഭിച്ചത്.
ഇറാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ബലൂചിസ്ഥാൻ മേഖല മുൻവർഷങ്ങളിലും കലാപങ്ങളുടെ കേന്ദ്രമായിരുന്നു. കഴിഞ്ഞ വർഷം ഭീകരർ ഒരു ട്രെയിൻ തട്ടിക്കൊണ്ടുപോയി 300 യാത്രക്കാരെ ബന്ദികളാക്കിയ സംഭവവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ സൈനിക നടപടിയുടെ ഭാഗമായി ശനിയാഴ്ച മുതൽ ബലൂചിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായി റദ്ദാക്കിയിരിക്കുകയാണ്.
ഈ വർഷം ജനുവരിയിൽ മാത്രം പാക് സൈന്യവും ബിഎൽഎയും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ 386 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 238 ബിഎൽഎ അംഗങ്ങളും 106 സുരക്ഷാസേനാംഗങ്ങളും 42 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഡിസംബറിൽ 341 മരണങ്ങളാണ് രേഖപ്പെടുത്തിയത്.
2025ൽ ഇതുവരെ 2116 ബിഎൽഎ അംഗങ്ങൾ, 1229 പാക് സുരക്ഷാസേനാംഗങ്ങൾ, 655 സാധാരണക്കാർ എന്നിവരടക്കം ആകെ 4001 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.
















