ന്യൂദല്‍ഹി: കോണ്‍ഗ്രസ് കാലത്തേക്കാള്‍ പത്തിരട്ടി തുക കേരളത്തിന് ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിൽ ഇ.ശ്രീധരന്‍ പറഞ്ഞതുപോലെ ഹൈ സ്പീഡ് റെയിൽ വരുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി. “റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യു പി എ സർക്കാരിന്റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇത്.” മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. .
മെട്രോമാന്‍ ഇ.ശ്രീധരന് പിന്തുണ പ്രഖ്യാപിച്ച് അശ്വിനി വൈഷ്ണവ്
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോമാൻ ശ്രീധരൻ മുന്നോട്ട് പോകുന്നതിലും റെയിൽവേ മന്ത്രി പ്രതികരിച്ചു. ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കേരളത്തിന്റെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു.
കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രി തയ്യാറായില്ല. കേരളത്തിൽ അതിവേഗ റെയിൽ പാത എപ്പോൾ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
മുഖ്യമന്ത്രിക്ക് കത്ത് നൽകും
കേരളത്തിലെ പ്രധാന പദ്ധതികളായ മംഗലാപുരം – ഷൊർണ്ണൂർ നാലാം പാതയുടെ ഡി പി ആർ നടപടികളും, 106 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണ്ണൂർ – എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേയും പുരോഗമിക്കുകയാണ്. ശബരിപ്പാതയ്‌ക്കുള്ള എല്ലാ നടപടികളും പൂർത്തിയായതായും മന്ത്രി അറിയിച്ചു. തിരുനാവായ-ഗുരുവായൂർ പുതിയ പാത പ്രഖ്യാപിച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. എറണാകുളത്തെ ഡീസൽ ഷെഡുമായി ബന്ധപ്പെട്ട് ഉയരുന്ന തർക്കങ്ങൾ അനാവശ്യമാണെന്നും വെറുതെ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















