ന്യൂദല്‍ഹി:ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നുമല്ല, ഇനി ഇന്ത്യ വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. . ഇത് സംബന്ധിച്ച് ഇന്ത്യയുമായി ധാരണയിൽ എത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനോട് ഇതുവരെയും ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേ സമയം പ്രധാനമന്ത്രി മോദിയും വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്‍റ് ഡെല്‍സി റോഡ്രിഗസും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം.
വെനിസ്വേലയിലെ നിക്കോളാസ് മഡുറോയുടെ ഭരണത്തെ അട്ടിമറിച്ച അമേരിക്കൻ നീക്കത്തിന് പിന്നാലെ അവിടുത്തെ എണ്ണ വിറ്റ് പണമാക്കാന്‍ രാജ്യങ്ങളെ നോക്കുകയാണ് ട്രംപ്. മാത്രമല്ല, ഇന്ത്യയില്‍ റിലയന്‍സില്‍ വെനസ്വേലയിലെ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാന്‍ ആധുനിക സംവിധാനങ്ങളും അമേരിക്ക പ്രയോജനപ്പെടുത്തിയേക്കാമെന്ന് നേരത്തെ മുതലേ വാര്‍ത്തയുണ്ടായിരുന്നു. റഷ്യയില്‍ നിന്നും വളരെ വിലക്കുറവിലാണ് ഇന്ത്യ എണ്ണ വാങ്ങിയിരുന്നതെങ്കില്‍ അതേ ഉദാര വിലയ്‌ക്ക് വെനസ്വേലയുടെ പക്കല്‍ നിന്നും എണ്ണ കിട്ടുമോ എന്നറിയില്ല. വെനിസ്വേലൻ എണ്ണ നിക്ഷേപങ്ങൾക്ക് മേൽ അമേരിക്ക ഇപ്പോൾ പൂർണ്ണ നിയന്ത്രണം നേടിയതായി ട്രംപ് അവകാശപ്പെടുന്നു.
ഇന്ത്യയുടെ വ്യാപാരത്തീരുവ ട്രംപ് കുറയ്‌ക്കുമോ?
വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ട്രംപ് മുൻപ് ഏർപ്പെടുത്തിയിരുന്നു. ഇനി അത് എടുത്തുകളഞ്ഞേക്കുമെന്ന പ്രതീക്ഷയും ഇന്ത്യയ്‌ക്കുണ്ട്. ഇതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതി സാധ്യതകളും ഇന്ത്യ ആരായുകയാണ്.
വെനസ്വേല ആക്ടിംഗ് പ്രസിഡന്‍റ് ഡെല്‍സി റോഡ്രിഗസിനെ മോദി കണ്ടിരുന്നു
അതേസമയം, വെനിസ്വേലയിലെ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ അവിടുത്തെ പുതിയ നേതൃത്വവുമായി ഇന്ത്യ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനിസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചയ്‌ക്ക് പിന്നാലെയാണ് ഇന്ത്യ ഇനി വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം എന്നതാണ് ശ്രദ്ധേയമാകുന്നത്.
ബന്ധങ്ങൾ ‘പുതിയ ഉയരങ്ങളിലേക്ക്’ എത്തിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആഗോള തലത്തിൽ ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഡുറോയുടെ പതനത്തിന് ശേഷം വെനിസ്വേലയിലെ പുതിയ നേതൃത്വവുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക ചർച്ചയാണിത്. ചൈനയിലേക്കുള്ള വെനിസ്വേലൻ എണ്ണ കയറ്റുമതി ജനുവരിയിൽ പൂജ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ഈ പുതിയ നീക്കം അന്താരാഷ്‌ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു.
















