മുംബൈ: മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി അന്തരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഇക്കാര്യം സുനേത്ര പവാര്‍ തന്നെ സ്ഥിരീകരിച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു.
തല്‍ക്കാലം അജിത് പവാര്‍ വഹിച്ചിരുന്ന എക്സൈസ്, സ്പോര്‍ട്സ് വകുപ്പുകള്‍ സുനേത്ര പവാര്‍ തന്നെ കൈകാര്യം ചെയ്യും. അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന ധനകാര്യവകുപ്പ് തല്‍ക്കാലം മുഖ്യമന്ത്രി ഫഡ് നാവിസ് വഹിയ്‌ക്കും. ഇപ്പോള്‍ മഹാരാഷ്‌ട്രയുടെ ബജറ്റ് പ്രഖ്യാപനം നടക്കാന്‍ പോവുകയാണ്. അതിനാലാണ് ഇത്. ബജറ്റവതരണത്തിന് ശേഷം ധനകാര്യവകുപ്പ് എന്‍സിപിയ്‌ക്ക് തിരിച്ചുകൊടുക്കുമെന്നറിയുന്നു.
എന്തായാലും സുനേത്ര പവാര്‍ ഭര്‍ത്താവിന്റെ ചുമതലകള്‍ ഏറ്റെടുക്കണമെന്ന ബിജെപിയുടെ ആഗ്രഹമാണ് സഫലമാകുന്നത്. ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് എന്‍സിപി (അജിത് പവാര്‍) ഗ്രൂപ്പിന്റെ നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭൂജ് ബാല്‍, സുനില്‍ തത്കറെ എന്നീ നേതാക്കള്‍ മുഖ്യമന്ത്രി ഫഡ് നാവിസിനെ കണ്ടിരുന്നു. അജിത് പവാര്‍ വഹിച്ചിരുന്ന വകുപ്പുകള്‍ എന്‍സിപിയ്‌ക്ക് തിരിച്ചുനല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പക്ഷെ അധികം വൈകുന്നതിന് മുന്‍പ് സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന വിവരം പുറത്തുവരികയായിരുന്നു. ഇതോടെ തല്‍ക്കാലം എന്‍സിപി അജിത് പവാര്‍ ഗ്രൂപ്പിനുള്ളിലെ അധികാര വടംവലിയ്‌ക്ക് അല്‍പം ശമനമുണ്ടാകുമെന്ന് കരുതുന്നു. അജിത് പവാറും ഫഡ്നാവിസും ഷിന്‍ഡേയും തമ്മിലുള്ള സൗഹൃദമായിരുന്നു മഹായുതി എന്ന മുന്നണിയുടെ നട്ടെല്ല്. അതില്‍ അജിത് പവാര്‍ നഷ്ടപ്പെട്ടത് വലിയ ആഘാതം തന്നെയാണ്. അതുപോലെ സൗഹൃദത്തോടെ മുന്നേറാന്‍ കഴിയുന്ന മറ്റൊരു നേതാവായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് സാധിക്കുമെന്ന് ഫഡ്നാവിസും ഷിന്‍ഡേയും കരുതുന്നു.ഇവിടേയും ഫഡ്നാവിസും അജിത് പവാറും തമ്മിലുള്ള സൗഹൃദം തന്നെയാണ് തുണയാവുന്നത്. ഭര്‍ത്താവുമായുള്ള ഫഡ് നാവിസിന്റെ ബന്ധത്തിന്റെ ആഴം നന്നായി അറിയുന്നയാളാണ് സുനേത്ര പവാര്‍. ഇത് തന്നെയാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനുള്ള അവരുടെ തീരുമാനത്തിന് പിന്നില്‍ എന്നറിയുന്നു. ഉപമുഖ്യമന്ത്രി പദവി, ധനകാര്യമന്ത്രിപദവി എന്നിവയ്‌ക്കായി പ്രഫുല്‍ പട്ടേലും ഛഗന്‍ഭുജ്ബലും സുനില്‍ തത്കറെയും കരുക്കള്‍ നീക്കുന്നതായും ചില വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
അജിത് പവാറിന്റെ വിയോഗത്തിന് ശേഷം പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം ജനവരി ഫെബ്രുവരി ഒന്ന് ഞായറാഴ്ച നടക്കും. എൻസിപി നിയമസഭാ കക്ഷി യോഗത്തില്‍ അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അജിത് പവാറിന്റെ സ്ഥാനത്തേക്ക് സുനേത്ര പവാര്‍ എത്തിച്ചേരണമെന്നാണ് ബിജെപിയും ഷിന്‍ഡേ പക്ഷം ശിവസേനയും ആഗ്രഹിക്കുന്നത്.
ആകെ 288 സീറ്റുകള്‍ അടങ്ങിയതാണ് മഹാരാഷ്‌ട്ര നിയമസഭ.ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയ്‌ക്ക് മഹാരാഷ്‌ട്ര നിയമസഭയില്‍ ആകെ 230 സീറ്റുകളാണ് ഉള്ളത്.ബിജെപിയ്‌ക്ക് 132 സീറ്റുകളും ഷിന്‍ഡേ പക്ഷം ശിവസേനയ്‌ക്ക് 57 സീറ്റുകളും ഉണ്ട്.ഇതില്‍ എന്‍സിപി (അജിത് പവാര്‍) പക്ഷത്തിന് 40 സീറ്റുകളാണ് ഉള്ളത്.ബിജെപിയും ശിവസേനയും ഒന്നിച്ച് നിന്നാല്‍ ഉള്ള 189 സീറ്റുകള്‍ കേവല ഭൂരിക്ഷപക്ഷത്തിന് ധാരാളമാണ്. പക്ഷെ അങ്ങിനെ ഒരു പ്രതിസന്ധിയിലേക്ക് മുന്നണി ബന്ധം വഴുതിപ്പോകരുതെന്ന് ഫഡ്നാവിസും ഷിന്‍ഡേയും ആഗ്രഹിയ്‌ക്കുന്നു.
















