തിരുവനന്തപുരം: സംഘടിത മതശക്തികൾ മണിമാളികകൾ പണിയുമ്പോൾ ഭൂരിപക്ഷത്തിന് ദുരിതവും തൊഴിലുറപ്പും മാത്രമാണ് ഉള്ളതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാവങ്ങൾക്ക് വേണ്ടി പറയാൻ പാർലമെൻ്റിലും നിയമസഭയിലും തദ്ദേശസ്ഥാപനങ്ങളിലും പ്രതിനിധികൾ ഇല്ല. നമുക്ക് കൂട്ടായ്‌മ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ വന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ സമൂഹം സമ്പന്നരായി ജീവിക്കുന്നു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നവർ അധികം ഈഴവ സമുദായത്തിലുള്ളവരാണ്, കോട്ടയത്ത് ഈഴവന്റെ വോട്ടിന് വിലയില്ല. വിലയുള്ള വോട്ടായി മാറണം. കോട്ടയത്ത് ന്യൂനപക്ഷം സംഘടിതം എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിന് എന്ത് കിട്ടി? കോട്ടയത്ത് ആകെ ഒരു എംഎൽഎ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.
30 കൊല്ലം മുമ്പ് പട്ടിയുടെ വില എങ്കിലും ഈഴവർക്ക് കിട്ടിയിരുന്നോ. ഇപ്പൊ ഇത് പട്ടി അല്ല, മനുഷ്യൻ ആണെന്ന് മനസിലായില്ലേ. അത് ഞാൻ വന്നതിന് ശേഷമല്ലേ. നമുക്ക് ആരോടും വിദ്വേഷം വേണ്ട. വരും കാലം എങ്കിലും നമ്മുടേത് ആകണം. മറ്റുള്ളവരിൽ നിന്ന് പിടിച്ചു പറിക്കാൻ അല്ല, വെള്ളാപ്പള്ളി പറഞ്ഞു. ഞാൻ ഒറ്റയ്‌ക്ക് നിന്നാൽ സീറോ ആണ്, നിങ്ങൾ കൂടെ നിന്നപ്പോഴാണ് ഹീറോ ആയത്. നമ്മളുടെ കൂട്ടായ്‌മ ഉള്ള പ്രവർത്തനമാണ് അതിന് കാരണമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
നമ്മുടെ കൂട്ടായ്‌മയെ തകർക്കാൻ പലരും വരും. യൂട്യൂബ് ചാനലുകളിൽ എന്നെ തെറി പറയിപ്പിക്കാൻ കാശ് കൊടുത്ത് ആളുകളെ ഇരുത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നെ കൊല്ലാൻ വരെ ശ്രമിച്ചിട്ടുണ്ട്. കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്ത് പോയതല്ലാതെ ഞാൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുന്നു എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
തനിക്കെതിരായ എല്ലാ വിമർശനങ്ങളെയും തള്ളുന്നു എന്നും ആവശ്യമില്ലാത്ത വിമർശകരോട് പോടാ പുല്ലേ എന്ന് പറയും, സമുദായ അംഗങ്ങൾ തന്ന കസേരയിൽ വെള്ളം ചേർത്തിട്ടില്ല. എനിക്ക് പാർലമെന്‍ററി മോഹം ഇല്ല. അങ്ങനെ എനിക്ക് ഒരു മോഹം ഉണ്ടെന്നു നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾ എന്നെ ഊളമ്പാറയിൽ അയക്കണം.
മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ അർഹത ഉണ്ട്. കാരണം മമ്മൂട്ടി അഭിനയം നടത്തി. ഞാൻ എന്ത് അഭിനയിച്ചു. പത്മഭൂഷൺ ലഭിച്ചത് സമുദായത്തിനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
















