തിരുവനന്തപുരം: അന്താരാഷ്‌ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശമുയർത്തി തലസ്ഥാനത്ത് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള 15 അംഗ സംഘമാണ് ക്ഷേത്രത്തില്‍ എത്തിയത്. നാളെ വൈകുന്നേരം 7 മണിക്കാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം.
കനത്ത സുരക്ഷയിലാണ് സംഘം ക്ഷേത്രദര്‍ശനം നടത്തിയത്. താരങ്ങള്‍ പ്രത്യേക വഴിപാടുകള്‍ നടത്തിയെന്നാണ് സൂചന. സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ് ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. താരങ്ങള്‍ അടക്കമുള്ള 15 അംഗസംഘത്തെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു.
കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പരമ്പരാഗത കേരളീയ വേഷമായ മുണ്ടും വേഷ്ടിയും ധരിച്ചാണ് താരങ്ങൾ പ്രാർത്ഥനയ്‌ക്കായി എത്തിയത്. ആചാരമര്യാദകൾ പാലിച്ച്, തികഞ്ഞ ഭക്തിയോടെ ക്ഷേത്ര ദർശനം നടത്തിയ താരങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
താരങ്ങളുടെ സന്ദർശനം പ്രമാണിച്ച് ക്ഷേത്രവും പരിസരവും പോലീസിന്റെ കർശന സുരക്ഷയിലായിരുന്നു. ഇന്ത്യൻ താരങ്ങൾക്ക് കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യുസിലാൻഡ് താരങ്ങൾക്ക് ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ നടക്കുന്ന ഇന്ത്യ 20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്നലെയാണ് ഇന്ത്യന്‍, ന്യൂസിലാന്‍ഡ് താരങ്ങള്‍ തലസ്ഥാനത്തെത്തിയത്.
മൂന്നു മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കി കഴിഞ്ഞു. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും. സഞ്ജു സാംസന്റെ ഹോം ഗ്രൗണ്ടിലെ മികച്ച പ്രകടനമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
















