കണ്ണൂർ: സിപിഎമ്മിനെ പിടിച്ച് കുലുക്കിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ട വി.കുഞ്ഞികൃഷ്ണൻ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം വേണമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും കുഞ്ഞുകൃഷ്ണൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു. പാർട്ടിയിൽ നിന്നും പു റത്തായതിന് പിന്നാലെ സിപിഎം പ്രവർത്തകർ കുഞ്ഞുകൃഷ്ണന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പേരിൽ പുറത്തിറക്കാൻ പോകുന്ന പുസ്തകത്തിൽ സിപി എമ്മിനെതിരെയും ടി.ഐ. മധുസൂദനൻ എംഎൽഎയ്‌ക്ക് എതിരെയും രൂക്ഷ വിമർശനമാണുള്ളത്. ജോസഫ് സി. മാത്യു പ്രകാശനം നിർവഹിക്കും. പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രയോഗത്തിൽ സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയുമായി സിപിഐഎം മാറി. കുറച്ചുകാലം കൊണ്ട് കേരളത്തിലെ പാർട്ടിയെ കമ്മ്യുണിസ്റ്റ് പാർട്ടിയല്ലാതാക്കി മാറ്റി. ഇത് ചെയ്തത് സംസ്ഥാന നേതൃത്വമാണ് എന്നാണ് കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ പറയുന്നത്.
ചങ്ങാത്തമുതലാളിത്തം എന്നാൽ എന്തെന്ന് ആർക്കെങ്കിലും പ്രായോഗികമായി പഠിക്കണമെങ്കിൽ അത് കേരളത്തിലെ ചില പാർട്ടി നേതാക്കളെ പരിശോധിച്ചാൽ വലിയ ഗവേഷണപ്രബന്ധം തന്നെ തയ്യാറാക്കാൻ സാധിക്കും. ഉന്നതനേത്യത്വം തന്നെ ഇങ്ങനെ രൂപപ്പെട്ടുവരുന്നത് കമ്മ്യൂണിസ്റ്റ് സംഘടനാ രീതി കൈമോശം വന്ന ഒരു സാധാരണ പാർട്ടി ആയതുകൊണ്ടാണ്. സംഘടനയ്‌ക്കകത്ത് നിർബന്ധമായും ഉണ്ടാകേണ്ട വിമർശനവും സ്വയംവിമർശനവും, പരിഹാരവും ആവശ്യമായ നിലയിൽ നടക്കാത്തത് കൊണ്ടാണ് സിപിഐഎം ഒരു സാധാരണ പാർട്ടിയായി മാറിയതെന്നും വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.
പാർട്ടിയിലെ വിഭാഗീയതയ്‌ക്ക് കാരണം ടി.ഐ. മധുസൂദനനാണ്. അയാൾ പയ്യന്നൂരിലെ പാർട്ടിയെ കൈപിടിയിലൊതുക്കാൻ ശ്രമിച്ചു. മധുസൂദനൻ ആരെയും വളരാൻ അനുവദിക്കില്ലെന്നും കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ വിമർശിക്കുന്നു. “സഹകരണസ്ഥാപനങ്ങളിലെ ജോലി പാർട്ടിയല്ല, മധുസൂദനൻ നൽകിയതാണെന്ന് വരുത്തിത്തീർത്തുവെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതിനുവേണ്ടി ക്യാംപെയിൻ നടത്താൻ ആശ്രിതരെ സൃഷ്ടിക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ചെറുചെറു ഗ്രൂപ്പുകൾ പലയിടത്തും ഉണ്ടാക്കി. സഹകരണസ്ഥാപനങ്ങളിലും മറ്റും തൊഴിലുകൾ നൽകുമ്പോൾ ഇത് താൻ നൽകിയതാണ് അതല്ലാതെ പാർട്ടി അല്ല എന്ന ബോധം വളർത്താൻ ആശ്രിതരെ ഉപയോഗിച്ച് ശ്രമങ്ങൾ നടന്നു. ഇത്തരം രീതികളെ പാർട്ടിക്കകത്ത് പലപ്പോഴും ചോദ്യം ചെയ്‌തുവെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല”, കുഞ്ഞികൃഷ്ണൻ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് കണ്ണൂരിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം ഉയർന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ചത്.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു.
















