ബാരാമതി: വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നൽകി ബാരാമതി. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ, മക്കളായ പാർത്ഥ്, ജയ് എന്നിവർ നേതൃത്വം നൽകി.
ആയിരക്കണക്കിന് അനുയായികളും വിവിധ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.“അജിത് ദാദ അമർ രഹെ” എന്ന മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ പ്രിയ നേതാവിനെ അവസാനമായി യാത്രയാക്കിയത്. മഹാരാഷ്‌ട്രയിലെ മാത്രമല്ല ദേശീയ രാഷ്‌ട്രീയത്തില്‍ പോലും കരുത്തു തെളിയിച്ച് സ്വന്തം ഇടം കണ്ടെത്തിയ നേതാവായിരുന്നു അജിത് പവാര്‍ എന്ന അജിത് അനന്തറാവു പവാര്‍. മുന്‍ കോണ്‍ഗ്രസ് നേതാവും പിന്നീട് എന്‍സിപി നേതാവുമായ ശരദ്പവാറിന്റെ സഹോദരപുത്രന്‍. ശരദ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും എല്ലാം നിറഞ്ഞുനിന്ന കാലത്ത് അദ്ദേഹത്തിന്റെ നിഴല്‍ പോലെ നടന്നിരുന്നയാളായിരുന്നു അജിത്. പിന്നീട് അദ്ദേഹവുമായി തെറ്റി എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎയില്‍ എത്തി.
59 ജൂലൈ 22നാണ് ജനനം. 2024 ഡിസംബര്‍ മുതല്‍ മഹാരാഷ്‌ട്രയിലെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയാണ്. ആറ് തവണ ഉപമുഖ്യമന്ത്രിയായി. പ്രഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിലും ദേവേന്ദ്ര ഫഡ്‌നാവിസ് (ബിജെപി) ഉദ്ധവ് താക്കറെ (ശിവസേന) ഏകനാഥ് ഷിന്‍ഡെ (ശിവസേന) എന്നിവര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തും ഉപമുഖ്യമന്ത്രി പദം വഹിച്ചത് അജിത്താണ്. 2022 മുതല്‍ 2023 വരെ മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ നേതാവായിരുന്നു.
ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയില്‍ നിന്ന് 91ല്‍ അജിത് ലോക്‌സഭയിലേക്കും എത്തി. ആശാതായ് പവാറിന്റെയും അനന്തറാവു പവാറിന്റെയും മകനായി അഹമ്മദ്‌നഗറിലാണ് ജനനം. ശരദ്പവാറിന്റെ സഹോദരപുത്രന്‍ ആയതിനാല്‍ രാഷ്‌ട്രീയത്തോട് കുട്ടിക്കാലത്തേ തുടങ്ങിയ കമ്പമാണ്. നാലു തവണ മുഖ്യമന്ത്രിയായിരുന്നു ശരദ് പവാര്‍.
ശരദ് പവാറിന്റെ പിന്‍ഗാമിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ തന്നെയാണ് തുടക്കം. 82ല്‍ സഹകരണ മേഖലയിലുള്ള പഞ്ചസാര ഫാക്ടറി ഡയറക്ടര്‍ ബോര്‍ഡംഗമായുള്ള വിജയമാണ് ആദ്യ തെരഞ്ഞെടുപ്പ്. 91ല്‍ പൂനെ സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 16 വര്‍ഷം ഈ പദം അലങ്കരിച്ചു. 91ല്‍ ബാരാമതിയില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചു. എന്നാല്‍ പിന്നീട് ശരദ് പവാറിനു വേണ്ടി രാജിവച്ചു. ശരദ് വീണ്ടും മത്സരിച്ച് ജയിച്ച് നരസിംഹ റാവു സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി.
ബാരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 91 മുതല്‍ 92 വരെ സുധാകര്‍ നായിക് സര്‍ക്കാരില്‍ അജിത് കൃഷിമന്ത്രിയായിരുന്നു. 92ല്‍ ശരദ് മുഖ്യമന്ത്രിയായപ്പോള്‍ അജിത് ഊര്‍ജ്ജ മന്ത്രിയായി. 99ല്‍ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാര്‍ വന്നപ്പോള്‍ ജലസേചന മന്ത്രിയായി. കോണ്‍ഗ്രസ് നേതാവായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ സര്‍ക്കാരില്‍, ഗ്രാമവികസനത്തിന്റെ ചുമതലയാണ് വഹിച്ചത്. പിന്നീട് ദേശ്മുഖ്, അശോക് ചവാന്‍ സര്‍ക്കാരുകളിലും ജലവിഭവ മന്ത്രിയായിരുന്നു.















