ചെന്നൈ: അഡയാറിൽ ബിഹാർ സ്വദേശിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇയാളുടെ ഭാര്യയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, ഒപ്പം 2 വയസ്സുള്ള മകനെയും സുഹൃത്തുക്കൾ കൊലപ്പെടുത്തി. ബീഹാർ സ്വദേശികളായ 5 അംഗ സംഘം അതിക്രൂരമായി കുടുംബത്തെ കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു.
കുട്ടിയുടെ മൃതദേഹം മധ്യകൈലാസിൽ നിന്നു കണ്ടെത്തി. ഭാര്യയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഗൗരവിന്റെ സുഹൃത്തുക്കളായ 5 തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.ബിഹാറിൽ നിന്നു ജോലി തേടി കഴിഞ്ഞ 21നു ചെന്നൈയിലെത്തിയ ഗൗരവ് കുമാറും ഭാര്യയും മകനുമാണു കൊല്ലപ്പെട്ടത്. ഗൗരവിന്റെ ഭാര്യയ്‌ക്കെതിരെ സുഹൃത്തുക്കൾ നടത്തിയ ലൈംഗികാതിക്രമ ശ്രമം തടഞ്ഞതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.
ഗൗരവിനെ കൊലപ്പെടുത്തിയ സംഘം, തുടർന്നു ഭാര്യയെ പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. ഇവരുടെ 2 വയസ്സുള്ള മകനെ നിലത്തടിച്ചു കൊലപ്പെടുത്തിയതായും മൃതദേഹങ്ങൾ ചാക്കുകളിലാക്കി വിവിധയിടങ്ങളിൽ തള്ളിയതായും അറസ്റ്റിലായവർ വെളിപ്പെടുത്തി.അഡയാറിലെ അപ്പാർട്മെന്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണു ഗൗരവിന്റെ മൃതദേഹം കണ്ടെത്തിയത്.
2 പേർ ഇരുചക്ര വാഹനത്തിൽ ചാക്കുകെട്ടുമായി എത്തുന്നതു സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതാണു വഴിത്തിരിവായത്. വണ്ടിയുടെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ബിഹാർ സ്വദേശികൾ പിടിയിലായത്. ഗൗരവിന്റെ ഭാര്യയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ തള്ളിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പെരുങ്കുടി മാലിന്യ സംസ്കരണ കേന്ദ്രത്തിലടക്കം പരിശോധനകൾ പുരോഗമിക്കുകയാണ്.
















