കോട്ടയം: പത്മഭൂഷൺ പുരസ്‌കാരങ്ങൾക്കോ മറ്റ് അംഗീകാരങ്ങൾക്കോ പിന്നാലെ പോകുന്ന ആളല്ല താനെന്നും താൻ വിചാരിച്ചിരുന്നെങ്കിൽ പത്മഭൂഷൺ പുരസ്‌കാരം എത്രയോ മുൻപ് തന്നെ ലഭിക്കുമായിരുന്നുവെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇത്തരം ബഹുമതികളിൽ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം ബുധനാഴ്ച ചങ്ങനാശ്ശേരി പെരുന്നയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യശ്രമങ്ങൾക്കിടെ കേന്ദ്രത്തിന്റെ അംഗീകാരം (പദ്മഭൂഷൺ) വെള്ളാപ്പള്ളിക്ക് കിട്ടുന്നു. അതിനാൽ അത്ര ശുദ്ധമല്ല ഇടപെടൽ എന്നു തോന്നി എന്നാണ് മാതൃഭൂമി ബുധനാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ സുകുമാരൻ നായർ പറഞ്ഞത്.
എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യത്തിന്റെ വാതിൽ പൂർണമായി അടഞ്ഞുവെന്നും ഐക്യനീക്കം ഒരു ‘കെണി’യാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അതിൽ നിന്ന് പിന്മാറിയതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ഐക്യം വേണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
















