ആലപ്പുഴ: ഹിന്ദുക്കളുടെ ഐക്യം ചരിത്രത്തിന് അനിവാര്യമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ പ്രവർത്തനങ്ങൾക്ക് പിൻബലം നൽകിയ ആളാണ് സുകുമാരൻ നായർ. കമ്മിറ്റിയിലുണ്ടായ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം പിന്മാറിയത്.അതിൽ വിഷമവുമില്ല പ്രതിഷേധവുമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
റേറ്റിംഗ് കൂട്ടാൻ ചാനലുകാർ തന്നെ ഉപയോഗിക്കുന്നു. നായർ സമുദായം സഹോദര സമുദായമാണ്. എൻഎസ്എസിനെയോ സുകുമാരൻ നായരെയോ തള്ളി പറയരുത്. നായർ സഹോദരന്മാർ നമ്മുടെ സഹോദരങ്ങളാണെന്നും തങ്ങൾ ഹിന്ദുക്കളാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനും നിസ്വാർത്തനുമാണ്. എസ്എൻഡിപി പറയുന്ന ഐക്യം നായാടി മുതൽ നസ്രാണി വരെയാണ്. ഇത് നേരത്തെ പ്രഖ്യാപിച്ച നയമാണ്.
സത്യം പറഞ്ഞപ്പോൾ സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിച്ചു.മുസ്‌ലിം വിരോധികളാക്കി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു. ലീഗിന്റെ വിഭാഗീയത ചൂണ്ടി കാണിച്ചു. മുസ്‌ലിം വിരോധി എന്ന് പറഞ്ഞ് കത്തിച്ചു. അങ്ങനെ കത്തുന്ന ആളല്ല താൻ. പ്രസ്ഥാനത്തെ തകർക്കാനും തളർത്താനും ആണ് ശ്രമം. ജാതി വിവേചനം ആണ് ജാതി ചിന്താഗതി ഉണ്ടാക്കുന്നത്. എസ്എൻഡിപി യോഗം തുറന്ന പുസ്തകമാണെന്നും, ആർക്കും വിമർശിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പത്മഭൂഷൻ ലഭിച്ചതിൽ നല്ലതും ചീത്തയും പറയുന്നവർ ഉണ്ട്. സമുദായത്തിനാണ് പത്മഭൂഷൻ അവാർഡ് കിട്ടിയത്. മമ്മൂട്ടിക്കും തനിക്കും ലഭിച്ചു. മമ്മൂട്ടിക്ക് കിട്ടിയത് അഭിനയ പാഠവത്തിനുള്ള അംഗീകാരമായാണ്. തനിക്ക് കിട്ടിയത് സംഘടനാ പ്രവർത്തനത്തിന്റെയും ക്ഷേമപ്രവർത്തനവും കണക്കിലെടുത്ത്. വിവാദം എന്നും ഉണ്ടാകും. പക്ഷെ അവസാനം അത് പൂമാലയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
















