ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന വിരുന്നില്‍ എല്ലാ അതിഥികള്‍ക്കും നിശ്ചയിച്ചിരുന്ന അസമില്‍ നിന്നും നെയ്തുകൊണ്ടുവന്ന ഷാള്‍ ധരിയ്‌ക്കാന്‍ വിസമ്മതിച്ച് രാഹുല്‍ ഗാന്ധി. രാഷ്‌ട്രപതി നല്‍കുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ അസമില്‍ നെയ്തെടുക്കുന്ന ഗമോസ എന്ന ഷാള്‍ എല്ലാ അതിഥികളും ധരിയ്‌ക്കണമെന്നത് നിര്‍ബന്ധമായിരുന്നു.
ഗമോസ ധരിയ്‌ക്കാതെ വന്ന രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ ഗമോസ ധരിയ്‌ക്കണമെന്ന കാര്യം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു രണ്ട് തവണ രാഹുല്‍ ഗാന്ധിയെ ഓര്‍മ്മപ്പിയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി രാഷ്ടപതിയുടെ വാക്കുകള്‍ അവഗണിക്കുകയായിരുന്നു. രാഷ്‌ട്രപതിയുടെ അറ്റ് ഹോം എന്ന് പേരിട്ട വിരുന്നിന് ഇക്കുറി ‘തീം’ തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്കാരം ആയിരുന്നു. അതുകൊണ്ടാണ് വിരുന്നിന്റെ ഭാഗമായി അസമിലെ സ്വര്‍ണ്ണസില്‍ക്കില്‍ നെയ്ത ഗമോസ എല്ലാ അതിഥികളും ധരിയ്‌ക്കുക എന്നത് നിര്‍ബന്ധമാക്കിയത്. ഈ ചടങ്ങില്‍ പക്ഷെ ഗമോസ ധരിയ്‌ക്കാതെ വന്ന ഒരേയൊരാളേ ഉണ്ടായിരുന്നുള്ളൂ- അത് രാഹുല്‍ ഗാന്ധിയായിരുന്നു.
റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായിരുന്ന യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റായ ഉര്‍സുല വോന്‍ഡെര്‍ ലെയനും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റായ അന്‍റോണിയോ ലൂയിസും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും എല്ലാം ഗമോസ ഷാളുകള്‍ ധരിച്ചാണ് വിരുന്നിനെത്തിയത്. എന്തിന് കോണ്‍ഗ്രസ് പ്രസിഡന്‍റായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരെ ഗമോസ ഷാള്‍ ധരിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് രാഹുല്‍ ഗാന്ധി അത് ധരിയ്‌ക്കാന്‍ വിസമ്മതിച്ചു എന്നത് രാഹുല്‍ ഗാന്ധിയുടെ വിചിത്രമായ മാനസികാവസ്ഥയെ ആണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
രാഷ്‌ട്രപതി നടത്തുന്ന വിരുന്നിന് ചില പ്രത്യേക വസ്ത്രധാരണാനിബന്ധനകള്‍ ഉണ്ടായിരിക്കും. ഇക്കുറി അത് അസമിലെ ഗമോസ ആയിരുന്നു എന്ന് മാത്രം. പക്ഷെ ഇന്ത്യ മഹാരാജ്യത്തിന്റെ യുവരാജാവ് എന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി പെരുമാറുന്നത്. മറ്റൊരാളും അടിച്ചേല്‍പിക്കുന്ന നിയമങ്ങളൊന്നും തനിയ്‌ക്ക് ബാധകമല്ല എന്ന രീതിയിലാണ് രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം.
രാഹുല്‍ ഗാന്ധിയ്‌ക്ക് എന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് അവഗണനയാണെന്നും അസമിലെ പാവങ്ങള്‍ തയ്യാറാക്കുന്ന ഗമോസയോടും രാഹുല്‍ ഗാന്ധിയ്‌ക്ക് അവഗണനയാണ് ഉള്ളതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ആരോപിച്ചു. ഇതോടെ ഗമോസ അസമിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി മാറുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള ഈ അവഗണന മൂലമാണ് കോണ്‍ഗ്രസിന് അവിടുത്തെ സംസ്ഥാനങ്ങളെല്ലാം നഷ്ടമായതെന്നും ഹിമന്തബിശ്വ ശര്‍മ്മ വിമര്‍ശിച്ചു.
















