ന്യൂദൽഹി : ഉത്തരാഖണ്ഡിലെ ഗംഗോത്രി ധാമിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചു . ഹിന്ദുക്കളല്ലാത്തവർക്ക് ഇനി പ്രവേശനം അനുവദിക്കില്ലെന്ന് ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റിയാണ് ഞായറാഴ്ച ഏകകണ്ഠമായി തീരുമാനമെടുത്തത്. . നൂറ്റാണ്ടുകൾ പഴക്കമുള്ള ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ മുതൽ മാ ഗംഗയുടെ ശൈത്യകാല വാസസ്ഥലമായ മുഖ്ബ വരെ ഈ നിയന്ത്രണം ബാധകമാകുമെന്ന് കമ്മിറ്റി അറിയിച്ചു.
ധാമിലേക്കും മുഖ്ബയിലേക്കും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കുന്നത് കർശനമായി നടപ്പാക്കുമെന്ന് ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി ചെയർമാൻ സുരേഷ് സെംവാൾ സ്ഥിരീകരിച്ചു. ബദരീനാഥ്, കേദാർനാഥ്, ബികെടിസിയുടെ അധികാരപരിധിയിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കാനുള്ള നിർദ്ദേശം കമ്മിറ്റിയുടെ വരാനിരിക്കുന്ന ബോർഡ് യോഗത്തിൽ അവതരിപ്പിക്കുമെന്ന് ബിജെപി നേതാവും ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) ചെയർമാനുമായ ഹേമന്ത് ദ്വിവേദി പ്രഖ്യാപിച്ചു.
ഹരിദ്വാറിലെ 120 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 105 ഘട്ടുകളിലേക്ക് അഹിന്ദുക്കളുടെ പ്രവേശനം നിയന്ത്രിക്കാനും ഉത്തരാഖണ്ഡ് സർക്കാർ ആലോചിക്കുന്നു. കൂടാതെ, ഹരിദ്വാറും ഋഷികേശും “സനാതന പുണ്യനഗരങ്ങളായി” പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
ഉത്തരാഖണ്ഡിന്റെ മതപരവും സാംസ്കാരികവുമായ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നത് പരമപ്രധാനമാണെന്നും ദ്വിവേദി പറഞ്ഞു. “ചരിത്രപരമായി, കേദാർനാഥ്, മന മേഖലകളിലുടനീളമുള്ള ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ബിജെപി ഇതര സർക്കാരുകളുടെ കാലത്ത്, ഈ പാരമ്പര്യങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടു. ഇപ്പോൾ നിയമം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.
.
സംസ്ഥാനത്തുടനീളമുള്ള അനധികൃത ആരാധനാലയങ്ങൾ നീക്കം ചെയ്യാനുള്ള മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശങ്ങളെയും ദ്വിവേദി പ്രശംസിച്ചു. ആറ് മാസത്തെ ശൈത്യകാല അടച്ചുപൂട്ടലിന് ശേഷം ചമോലി ജില്ലയിലെ ബദരീനാഥ് ക്ഷേത്രം ഏപ്രിൽ 23 ന് ഭക്തർക്കായി വീണ്ടും തുറക്കും.
















