പയ്യന്നൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരെ പ്രതിഷേധ പ്രകടനത്തിൽ പരോളിലിറങ്ങിയ പ്രതിയും. പോലീസിനെതിരെ സ്റ്റീൽ ബോംബെറിഞ്ഞതിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ നിഷാദാണ് പരോൾ ചട്ടം ലംഘിച്ച് പ്രകടനത്തിൽ പങ്കെടുത്തത്. അച്ഛന്റെ അസുഖത്തിന്റെ പേര് പറഞ്ഞാണ് നിഷാദ് അടിയന്തര പരോൾ നേടിയത്.
ഒരു രാഷ്‌ട്രീയ പരിപാടിയിലും പങ്കെടുക്കാൻ പാടില്ല എന്നാണ് പരോൾ ചട്ടം. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ജയിലിൽ കിടന്നത് ഒരു മാസം മാത്രമാണ്. പ്രകടനത്തിന് ശേഷം നിഷാദ് ജയിലിലേക്ക് മടങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചു. 2012 ഓഗസ്റ്റ് ഒന്നിനു പയ്യന്നൂർ പോലീസ് സംഘം സഞ്ചരിച്ച ജീപ്പിനു നേരെ സ്റ്റീൽ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിലാണ് വി.കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. സ്ഫോടകവസ്തു നിയമ പ്രകാരം അഞ്ചുവർഷവും ബോംബെറിഞ്ഞതിന് പത്തുവർഷവും കൊലപാതക ശ്രമത്തിന് അഞ്ചുവർഷവും ഉൾപ്പെടെയാണ് 20 വർഷമാണ് ശിക്ഷ.
വി.കെ. നിഷാദ്, ടി.സി.വി നന്ദകുമാർ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് അഡിഷണൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്.
















