ന്യൂദൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രസിദ്ധ പത്രപ്രവർത്തകൻ മാർക് ടൂളി അന്ന്, 1990 നവംബർ ഏഴിന് പാർലമെന്റിന്റെ പ്രസ്ഗാലറിയിലിരുന്നു പറഞ്ഞു: ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച, ഇനി അവർക്ക് അധികാരത്തിലേക്ക് അധിക ദൂരമില്ല.” അത് സത്യമായി. ആറു വർഷത്തിനുള്ളിൽ ബിജെപി കേന്ദ്രത്തിൽ ആദ്യ സർക്കാർ രൂപീകരിച്ചു. ഇപ്പോൾ 36 വർഷം കഴിയുമ്പോൾ മൂന്നാംവട്ടവും തുടർച്ചയായി ബിജെപി അധികാരത്തിൽ തുടരുന്നു. പ്രവാചകനൊന്നുമല്ലായിരുന്നു, നിരീക്ഷകനായിരുന്നു, നിഷ്പക്ഷനായിരുന്നു, കൃത്യമായതും സത്യമായതും അത് സ്വയം ബോധ്യപ്പെട്ടാണ് പറഞ്ഞത്, എഴുതിയത്.
ബിബിസി എന്ന വിദേശ മാധ്യമത്തിന്റെ റിപ്പോർട്ടറായി 22 വർഷം ദൽഹിയിൽ പ്രവർത്തിച്ച മാർക് ടൂളി, 90 ാം വയസ്സിലാണ് 2026 ജനുവരി 25 ന് അന്തരിച്ചത്.
മാർക് ടൂളിയുടെ അച്ഛൻ ബ്രിട്ടീഷ് ബിസിനസ്സുകാരനായിരുന്നു. ഭാരതം ബ്രിട്ടീഷ് ഭരണത്തിലായിരിക്കെ ഇവിടെ സംരംഭകനായി വന്നതാണ് അച്ഛൻ. 1935 ൽ കൊൽക്കത്തയിലാണ് മാർക് ടൂളി ജനിച്ചത്. ഇവിടെയും വിദേശത്തുമായി പഠിച്ച മാർക് ടൂളി, പിന്നീട് ചർച്ച ഓഫ് ഇംഗ്ലണ്ടിന്റെ കീഴിൽ പാതിരിയാകാൻ ശ്രമിച്ചുവെങ്കിലും അത് തനിക്ക് പറ്റിയ വേദിയല്ലെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ബിബിസി എന്ന ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷനിൽ ജോലിക്ക് ചേർന്ന് ആദ്യ വർഷം കഴിഞ്ഞപ്പോൾ ഭാരതത്തിൽ നിയോഗിക്കപ്പെട്ടു, സൗത്ത് ഏഷ്യൻ ബ്യൂറോയുടെ തലവനായി 22 വർഷം സേവനം ചെയ്തു.
മാർക് ടൂളിയുടെ ഏറെ ശ്രദ്ധേയവും നിർണ്ണായകവുമായ റിപ്പോർട്ടുകളും നിരീക്ഷണങ്ങളും വിശകലനങ്ങളും മാധ്യമപ്രവർത്തനത്തിൽ ചരിത്രമാണ്. ഭാരതം 1985 ൽ അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരച്ചു, 2005 ൽ പദ്മഭൂഷണും നൽകി.
1994 ൽ അദ്ദേഹം ബിബിസലിയിൽനിന്ന് രാജിവെക്കുകയായിരുന്നു. പല കാരണങ്ങളിൽ ഒന്ന് ബിബസിയുടെ നയ പരിപാടികളോടുള്ള വിയോജിപ്പും ബിബിസിയുടെ മാധ്യമ നിഷ്പക്ഷതയിലും ലക്ഷ്യത്തിലും മാധ്യമപ്രവർത്തകരോടും മാധ്യമപ്രവർത്തനത്തോടുമുള്ള നയങ്ങളോടുമുള്ള വിയോജിപ്പുകളെ തുടർന്നായിരുന്നു. വിശ്രമ ജീവിതം ഭാരതത്തിൽത്തന്നെ തുടർന്നു, ഏറെനാളായി അണുബാധ രോഗത്തിലായിരുന്നു. ഞായറാഴ്ച രാത്രി അന്ത്യം സംഭവിക്കുകയായിരുന്നു.
മറ്റു പല മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ബിജെപിയെ ഒരു രാഷ്‌ട്രീയ പാർട്ടിയായോ ശക്തിയായോ വിലയിരുത്തുകപോലും ചെയ്യലാഞ്ഞ കാലത്ത് മാർക് ടൂളി ബിജെപിയെ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ആ പ്രവചനാത്മകമായ പ്രസ്താവന അദ്ദേഹം നടത്തിയത്.
കാലം 1990. അയോദ്ധ്യയിൽ രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന വിവിധ ഹിന്ദു സംഘടനകളുടെ ആവശ്യത്തെ ബിജെപി പിന്തുണച്ചു. ഈ ആവശ്യത്തിൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്ന് പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി രാമരഥയാത്ര നടത്തി. ബിജെപിയുടെ പുറത്തുനിന്നുള്ള പിന്തുണയിൽ വി.പി. സിങ് എന്ന വിശ്വനാഥ പ്രതാപ് സിങ് പ്രധാനമന്ത്രിയായിരിക്കെയായിരുന്നു രഥയാത്ര.
വി.പി. സിങ്ങിന്റെ ഭരണത്തോടെ ഭാരതം ഭരിക്കാൻ ഇനി ഞങ്ങൾ എന്ന തോന്നലിൽ ജനതാദൾ പാർട്ടിയിലെ പല നേതാക്കളും മദിച്ചു നിൽക്കുമ്പോൾ അദ്വാനിയുടെ രഥയാത്ര തടയണമെന്ന ആവശ്യം സോഷ്യലിസ്റ്റുകളു വി.പി. സിങ് സർക്കാരിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന കമ്യൂണിസ്റ്റു പാർട്ടികളും ഒച്ചപ്പാടുണ്ടാക്കി. എന്നാൽ, അവർ പ്രവചിച്ചതുപോലെ രഥയാത്ര കടന്നുപോന്ന ഒരിടങ്ങളിലും ഒരു വിധത്തിലുള്ള സാമൂഹ്യ പ്രശ്‌നങ്ങളുമുണ്ടായില്ല. പക്ഷേ, ബീഹാറിൽ മുഖ്യന്ത്രിയായിരുന്ന ജനതാദൾ നേതാവ് ലല്ലുപ്രസാദ് യാദവ് അദ്വാനി ബീഹാറിൽ കടന്നാൽ അറസ്റ്റ് ചെയ്യും രഥയാത്ര തടയുമെന്ന് പ്രഖ്യാപിച്ചു. ബിജെപിയെ നേരിടുന്ന രാഷ്‌ട്രീയ ചാമ്പ്യൻ എന്ന പേരുനേടാനായിരുന്നു ശ്രമം. അങ്ങനെ 1990 ഒക്‌ടോബർ 23 ന് മുഖ്യമന്ത്രി ലല്ലു പ്രസാദ് യാദവ് ഉത്തരവിട്ടു, അദ്വാനിയെ അറസ്റ്റ് ചെയ്തു. രഥയാത്ര തടഞ്ഞു.
പാർലമെന്റ് സമ്മേളനം നടക്കുന്നു. രാഷ്‌ട്രീയ സംഘർഷം. വി.പി. സിങ് സർക്കാരിന് എന്തു സംഭവിക്കും. ബിജെപി പുറത്തുനിന്നുള്ള പിന്തുണ പിൻവലിച്ചാൽ വിപി സർക്കാർ വീഴും. ഒന്നും സംഭവിക്കില്ല, എന്ന് ഒരു വാദം. വീണ്ടും തെരഞ്ഞെടുപ്പുവന്നാൽ ബിജെപി നിലംപരിശാകും. ജനതാദൾ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി അധികാരത്തിൽവരും എന്നെല്ലാമായിരുന്നു പിന്നെ രാഷ്‌ട്രീയ പ്രവചനങ്ങൾ. അങ്ങനെ, 1990 നവംബർ 7ന് അവിശ്വാസപ്രമേയം നേരിട്ട വി.പി. സിങ് സർക്കാർ 142 വോട്ടുകൾ മാത്രം നേടി, 346 പേരുടെ അവിശ്വാസവോട്ടിനുമുന്നിൽ പുറത്തായി. ആ വോട്ടെടുപ്പിന്റെ ഫലം സ്പീക്കർ പ്രഖ്യാപിച്ചവേളയിൽ പ്രസ്ഗ്യാലറി നിശ്ശബ്ദ നിരാശയിൽ ആയിരിക്കെ പിൻ ബഞ്ചിലിരുന്ന് മാർക് ടൂളി പറഞ്ഞു: ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച, ഇനി അവർക്ക് അധികാരത്തിലേക്ക് അധിക ദൂരമില്ല.”
അത് സത്യമായി. 1989 ൽ ബിജെപിക്ക് 85 സീറ്റായിരുന്നു. 1991 ലെ തെരഞ്ഞെടുപ്പിൽ 120 ആയി. 96ൽ 161 ആയി, ആദ്യമായി അധികാരത്തിലെത്തി. 98ൽ 182, 99ൽ 182…. 2014ൽ 282, 19 ൽ 303, 2024 ൽ 240 അങ്ങനെ അധികാരത്തിൽ. ബിജെപി രാഷ്‌ട്രീയത്തോട് ടൂളിക്ക് ആഭിമുഖ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എൽ.കെ. അദ്വാനി, അടൽ ബിഹാരി വാജ്‌പേയി, സുഷമാ സ്വരാജ്, ജസ്വന്ത് സിങ് തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ നേരിട്ടല്ലെങ്കിലും മാർക് ടൂളി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പുവിജയം പറഞ്ഞു. മോദി പ്രധാനമന്ത്രിയായാൽ ഭരണം അത്ര എളുപ്പമാകില്ല, ആർഎസ്എസ്സിന്റെ നിയന്ത്രണങ്ങളും നിർബന്ധങ്ങളുമായിരിക്കും പ്രധാന വെല്ലുവിളി എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാധ്യമപ്രവർത്തനത്തിൽ ആർക്കാണ് കൃത്യമായി ഭാവികാര്യങ്ങൾ പറയാനാകുക… അത് മാർക് ടൂളിക്കും പറ്റി.
മാർക് ടൂളിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശം പുറപ്പെടുവിച്ചിരുന്നു.
















