തിരുവനന്തപുരം: വിളപ്പിൽശാല പേയാട് ചിറ്റിലപ്പാറയിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുമ്പോൾ മർദനമേറ്റ് അവശയായ നിലയിലായിരുന്നു വിദ്യ. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് വിദ്യയുടെ ഭർത്താവ് രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രതീഷിന്റെ രണ്ടാം ഭാര്യയാണ് വിദ്യ. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം കഴിഞ്ഞ രണ്ട് വർഷമായി വിദ്യ രതീഷിനൊപ്പമാണ് താമസിച്ചിരുന്നത്. വിദ്യയ്‌ക്ക് രണ്ട് കുട്ടികളുണ്ട്. ദാമ്പത്യപ്രശ്നങ്ങളെത്തുടർന്നുള്ള ക്രൂരമായ മർദനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
















