ആലപ്പുഴ: സമുദായ നേതാവെന്നതിനേക്കാളുപരി കേരളത്തിന്റെ സമകാലിക സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്‌ട്രം പത്മഭൂഷന്‍ ബഹുമതി നല്‍കിയാണ് അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നത്. സമുദായത്തിന്റെ ചട്ടക്കൂടുകളുടെ പുറത്തേക്ക് വളര്‍ന്ന നേതാവ്. സ്വതസിദ്ധമായ രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 89-ാം വയസിലും ജാതി, മത ഭേദമന്യേ വെള്ളാപ്പള്ളിക്കുള്ള സ്വീകാര്യത ഏറെയാണ്.
1996 ജനുവരി 27ന് എസ്എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ സമുദായ പ്രവര്‍ത്തനരംഗത്ത് വലിയ അനുഭവസമ്പത്തൊന്നുമില്ലാതിരുന്ന വെള്ളാപ്പള്ളി അതേ വര്‍ഷം നവംബര്‍ 17ന് എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ശേഷമുള്ള 30 വര്‍ഷം യോഗത്തിന്റെയും ട്രസ്റ്റിന്റെയും സുവര്‍ണകാലമായി മാറി. എസ്എന്‍ഡിപി യോഗത്തിന്റെയും സമുദായത്തിന്റെയും കഴിവും കരുത്തും എന്തെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിനായി. സംഘടനയെ സാധരണക്കാരുടെ വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്നു. മൈക്രോ ഫിനാന്‍സും സ്വയംസ്വാശ്രയ സംഘങ്ങളും കുടുംബയൂണിറ്റുകളും വനിതാസംഘങ്ങളും രൂപീകരിച്ച് ആധുനിക ലോകത്തിന് ചേര്‍ന്ന കെട്ടുറപ്പുള്ള, വിലപേശല്‍ ശക്തിയുള്ള സംഘടനയാക്കി യോഗത്തെ മാറ്റി.
സര്‍ക്കാരുകളില്‍ നിന്ന് അര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങുന്നതായിരുന്നു ശൈലി. എതിര്‍പ്പുകളെയും വെല്ലുവിളികളെയും അതേ നാണയത്തില്‍ നേരിട്ടു. അപ്രിയ സത്യങ്ങള്‍ മുഖം നോക്കാതെ വിളിച്ചുപറഞ്ഞു. സര്‍ക്കാരുകളുടെയും രാഷ്‌ട്രീയ കക്ഷികളുടെയും ജാതി, മത വിവേചനങ്ങള്‍ക്കെതിരെ രംഗത്തുവന്നു. ന്യൂനപക്ഷ പ്രീണന സമീപനങ്ങളെ തുറന്നുകാട്ടി. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിലൂടെയല്ലാതെ കേരളത്തില്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് പ്രഖ്യാപിച്ചു. നായാടി മുതല്‍ നസ്രാണി വരെയുവരുടെ ഐക്യം എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു.
ചേര്‍ത്തല കണിച്ചുകുളങ്ങരയിലെ വ്യവസായ പ്രമാണിയായിരുന്ന വെള്ളാപ്പള്ളി കേശവന്‍ മുതലാളിയുടെയും ദേവകിയുടെയും 12 മക്കളില്‍ ഏഴാമനാണ്. 24-ാം വയസില്‍ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു.
ഗവ. കോണ്‍ട്രാക്ടറായ സഹോദരനൊപ്പം ഈ രംഗത്തിറങ്ങിയത് വഴിത്തിരിവായി. കേരളത്തിലും പുറത്തും കൊങ്കണ്‍ റെയില്‍പാത നിര്‍മാണം ഉള്‍പ്പടെ നിരവധി വന്‍ പദ്ധതികള്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി, എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി, എസ്എന്‍ മെഡിക്കല്‍ മിഷന്‍ ചെയര്‍മാന്‍, എസ്എന്‍ പഠനഗവേഷണ സ്ഥാപനങ്ങളുടെ മാനേജര്‍, കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
1996ല്‍ വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റപ്പോള്‍ എസ്എന്‍ഡിപി യോഗത്തിന് ഉണ്ടായിരുന്നത് 3882 ശാഖകളും 58 യൂണിയനുകളുമാണ്. ഇപ്പോള്‍ 6456 ശാഖകളും വിദേശങ്ങളില്‍ ഉള്‍പ്പടെ 138 യൂണിയനുകളുമായി. അംഗങ്ങളുടെ എണ്ണം 11 ലക്ഷത്തില്‍ നിന്ന് 34 ലക്ഷമായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 42ല്‍ നിന്ന് 134 ആയി. പ്രീതി നടേശനാണ് ഭാര്യ. മക്കള്‍: തുഷാര്‍ വെള്ളാപ്പള്ളി, വന്ദന. മരുമക്കള്‍: ആശ തുഷാര്‍, ശ്രീകുമാര്‍ (ബിസിനസ്).
സവിനയം സ്വീകരിക്കുന്നു, സമുദായത്തിന് സമര്‍പ്പിക്കുന്നു: വെള്ളാപ്പള്ളി
കേന്ദ്രസര്‍ക്കാര്‍ തനിക്ക് നല്‍കിയ പത്മഭൂഷണ്‍ സവിനയം സ്വീകരിക്കുന്നു, ഈ അംഗീകാരം എന്റെ സമുദായത്തിന് സമര്‍പ്പിക്കുന്നു, പദ്മഭൂഷണ്‍ ലഭിച്ചതറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.
മാവേലിക്കര യൂണിയനിലെ ഈരേഴതെക്ക് 6023-ാം നമ്പര്‍ ശ്രീശാരദാ ശതാബ്ദി സ്മാരക എസ്എന്‍ഡിപി ശാഖയിലെ ഗുരുക്ഷേത്ര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിച്ച ശേഷം വേദിയിലിരിക്കുമ്പോഴാണ് പുരസ്‌കാര വിവരം ഫോണിലൂടെ എത്തിയത്.
പലരും അവാര്‍ഡുകള്‍ക്കായി ശിപാര്‍ശകളുമായി പോകാറുണ്ടെങ്കിലും താന്‍ അത്തരക്കാരനല്ല. ആരെങ്കിലും ഇങ്ങോട്ട് അവാര്‍ഡുമായി വന്നാലും നിരുത്സാഹപ്പെടുത്താറാണ് പതിവ്. കേന്ദ്രസര്‍ക്കാര്‍ തന്നെ പരിഗണിച്ചതിന്റെ മാനദണ്ഡമറിയില്ല, വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.















