ന്യൂദല്‍ഹി: അതിർത്തി കടന്നുള്ള വ്യാപാരത്തിലും ടൂറിസം മേഖലയിലും ബ്രിക്‌സ് രാജ്യങ്ങളുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസികൾ ബന്ധിപ്പിച്ച് പേയ്‌മെന്‍റിന് സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദേശം നൽകിയിരിക്കുകയാണ്.
ബ്രിക്സ് രാജ്യങ്ങളുടെ ഡിജിറ്റല്‍ കറന്‍സികള്‍
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മ ആണ് ബ്രിക്സ്. ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഇ-റുപി ആണ്. ചൈനയുടേത് ഇ-സിഎന്‍വൈ ആണ്. ഡിജിറ്റല്‍ റൂബിള്‍ ആണ് റഷ്യയുടെ ഡിജിറ്റല്‍ കറന്‍സി. ദക്ഷിണാഫ്രികയ്‌ക്ക് ഡിജിറ്റല്‍ കറന്‍സി ആയിട്ടില്ല. ഇതേക്കുറിച്ച് ഈ രാജ്യം പഠിച്ചുവരികയാണ്. ബ്രസീലിന്റെ ഡിജിറ്റല്‍ കറന്‍സി ഡ്രെക്സ് ആണ്. പക്ഷെ ഇന്ത്യ, ചൈന, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളുടെ ഡിജിറ്റല്‍ കറന്‍സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വരുന്നതേയുള്ളൂ. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെ എന്ന് ആ രാജ്യങ്ങള്‍ പഠിച്ചുവരികയാണിപ്പോഴും.
ബ്രിക്സ് കറന്‍സിയുടെ തുടക്കമോ?
എന്നാല്‍ ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ ഈ നിര്‍ദേശം അമേരിക്കയും ട്രംപും എല്ലാക്കാലവും ഭയക്കുന്ന ബ്രിക്സ് കറന്‍സിയുടെ തുടക്കമാണെന്നും ഭാവിയില്‍ അമേരിക്കയുടെ ഡോളറിനെ പൊളിക്കാന്‍ പാകത്തില്‍ ബ്രിക്സ് കറന്‍സിയെ വളര്‍ത്തിയെടുക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്നും അമേരിക്ക കരുതുന്നു. അതിനാല്‍ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് അതത് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികല്‍ ഉപയോഗിക്കണമെന്നുള്ള ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശം ട്രംപിന് തലവേദന സൃഷ്ടിക്കുന്നു. ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ഇടപാട് വേഗത്തിലാക്കാനും ചെലവ് കുറഞ്ഞ രീതിയിലാക്കാനും ഉദ്ദേശിച്ചുള്ളതാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ നീക്കമെങ്കിലും ഇത് ഡോളറിനെ ദുര്‍ബലമാക്കാനുള്ള ഗൂഢാലോചനയാണെന്നാണ് യുഎസ് വ്യാഖ്യാനിക്കുന്നത്. 2026ല്‍ ഇന്ത്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യയുടെ റിസര്‍വ്വ് ബാങ്ക് മുന്നോട്ട് വെച്ച ഈ നയം നടപ്പാക്കുന്നതിനെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യും.
അന്താരാഷ്‌ട്ര തലത്തില്‍ രൂപയുടെ സ്വീകാര്യത കൂട്ടാന്‍ ഇന്ത്യ
യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ സഹായിക്കുന്നതാണ് ഇന്ത്യയുടെ ഈ നീക്കം എന്നതില്‍ സംശയമില്ല. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചു വരുന്നതിനാല്‍ സുഗമമായ വ്യാപാരം മുന്‍നിര്‍ത്തി മാത്രമാണ് ഈ നീക്കമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ വിശദീകരണം. വിദേശയാത്ര നടത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും മറ്റു രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നത് എളുപ്പമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ‘ഇ-റുപ്പീ’ മറ്റ് രാജ്യങ്ങളുടെ ഡിജിറ്റല്‍ കറന്‍സികളുമായി ലിങ്ക് ചെയ്യുന്നതോടെ അന്താരാഷ്‌ട്ര തലത്തില്‍ രൂപയുടെ സ്വീകാര്യത വര്‍ദ്ധിക്കും.
അമേരിക്കയുടെ കരുത്ത് ബോംബര്‍ വിമാനങ്ങളല്ല, ഡോളര്‍
അമേരിക്കയുടെ കരുത്ത് എന്നത് ബി52 എന്ന അവരുടെ ബോംബറോ, പതിയിരുന്നാക്രമിക്കുന്ന സ്റ്റെല്‍ത് ജെറ്റുകളോ യുദ്ധടാങ്കുകളോ അല്ല, അവരുടെ ഡോളര്‍ ആണ്. അവര്‍ എണ്ണയിടപാടിന് ഉപയോഗിക്കുന്നത് ഡോളറാണ്. സാമ്പത്തിക ഉപരോധത്തിന് ആയുധമാക്കുന്നത് ഡോളറാണ്. ഈ ഡോളറിനെ ദുര്‍ബലപ്പെടുത്തുന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ നീക്കമെന്നാണ് അമേരിക്ക വ്യാഖ്യാനിക്കുന്നത്. ഇത് ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ ശിക്ഷാനടപടികള്‍ക്ക് കാരണമാകുമോ എന്നും ചിലര്‍ ആശങ്കപ്പെടുന്നു.
കാരണം പണ്ട് എണ്ണ ഇടപാടിന് ഡോളറിന് പകരം യൂറോ ഉപയോഗിച്ചുകൊണ്ട് അമേരിക്കയുടെ ഡോളറിനെ വെല്ലുവിളിച്ച ഇറാഖിന്റെ സദ്ദാം ഹുസൈനെ മൂന്ന് വര്‍ഷത്തിനുള്ളില്‍ യുദ്ധത്തിലൂടെ നിഷ്കാസനം ചെയ്തു. ലിബിയന്‍ നേതാവായ കേണല്‍ ഗദ്ദാഫി സ്വര്‍ണ്ണത്തെ ആസ്പദമാക്കി പുതിയൊരു കറന്‍സ് വികസിപ്പിക്കാന്‍ ശ്രമിച്ചയുടന്‍ അധികാരത്തില്‍നിന്നും അമേരിക്ക പുറത്താക്കി. കേണല്‍ ഗദ്ദാഫിയുടെ നീക്കവും ഡോളറിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമായിരുന്നു. ഇതോടെ അതിർത്തി കടന്നുള്ള പേയ്‌മെന്‍റുകൾ വേഗത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ റിസര്‍ബ്ബ് ബാങ്ക് നിര്‍ദേശിച്ച ഈ നിക്കം മോദി സര്‍ക്കാരിനെതിരെ ശക്തമായി തിരിയാന്‍ അമേരിക്കയെ പ്രേരിപ്പിക്കുമോ ?
ബ്രിക്സ് ഡിജിറ്റല്‍ കറന്‍സി: അമേരിക്ക ഇന്ത്യയെ ശിക്ഷിക്കുമോ?
പക്ഷെ അമേരിക്ക എങ്ങിനെയാണ് ഇതിനോട് പ്രതികരിക്കുക എന്നറിയുന്നില്ല. കാരണം പണ്ട് എണ്ണ ഇടപാടിന് ഡോളറിന് പകരം യൂറോ ഉപയോഗിച്ചുകൊണ്ട് അമേരിക്കയെ വെല്ലുവിളിച്ച ഇറാഖിന്റെ സദ്ദാം ഹുസൈനെ മൂന്ന് വര്‍ഷത്തിനുള്ളില്‍ യുദ്ധത്തിലൂടെ നിഷ്കാസനം ചെയ്തു. ലിബിയന്‍ നേതാവായ കേണല്‍ ഗദ്ദാഫി സ്വര്‍ണ്ണത്തെ ആസ്പദമാക്കി പുതിയൊരു കറന്‍സ് വികസിപ്പിക്കാന്‍ ശ്രമിച്ചയുടന്‍ അധികാരത്തില്‍നിന്നും അമേരിക്ക പുറത്താക്കി. 50 ശതമാനം തീരുവ അടിച്ചേല്‍പിച്ച് മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ട്രംപ് പുതിയ തീരുവ ഇതിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുമോ എന്ന ഭയം പലര്‍ക്കുമുണ്ട്.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2025ല്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ നടത്തിയ ഒരു പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് ഈ നിർദേശം. അതിർത്തി കടന്നുള്ള ഇടപാടുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് അംഗരാജ്യങ്ങളുടെ പേയ്‌മെന്‍റ് സംവിധാനങ്ങൾക്കിടയിൽ അമേരിക്കന്‍ ഡോളറിന് പകരം അതത് രാജ്യങ്ങളിലെ കറന്‍സികള്‍ കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ആ നിര്‍ദേശമാണ് ഇപ്പോള്‍ ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്ക് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി 2022 ഡിസംബറിലാണ് ആരംഭിച്ചത്. ഇതിന് ശേഷം ഏകദേശം ഏഴുപത് ലക്ഷത്തോളം റീട്ടെയ്ൽ ഉപയോക്താക്കൾ ഇത് ഉപയോഗിച്ചു വരുന്നുണ്ട്. സുരക്ഷിതമല്ലാത്ത ക്രിപ്റ്റോ കറന്‍സികള്‍ക്കും സ്റ്റേബിള്‍ കോയിനുകള്‍ക്കും പകരമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡിജിറ്റല്‍ രൂപയെ മാറ്റാനാണ് ആര്‍.ബി.ഐയുടെ ശ്രമം. ഓഫ്ലൈന്‍ പേയ്‌മെന്റ് സൗകര്യം കൂടി വരുന്നതോടെ ഡിജിറ്റല്‍ രൂപ കൂടുതല്‍ ജനകീയമാകുമെന്ന് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബി ശങ്കര്‍ പറഞ്ഞു. അതേസമയം, തങ്ങളുടെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ യുവാന്റെ (ഡി-സിഎന്‍വൈ) അന്താരാഷ്‌ട്ര ഉപയോഗം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.
2026 അവസാനം നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കും. അതില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുപാർശ അംഗീകരിക്കപ്പെട്ടാൽ ബ്രിക്‌സ് അംഗങ്ങളുടെ ഡിജിറ്റൽ കറൻസികളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു നിർദേശവും ഇതിൽ അവതരിപ്പിക്കും. എല്ലാ ബ്രിക്‌സ് രാജ്യങ്ങളും അവരുടെ ഡിജിറ്റൽ കറൻസികൾ പൂർണമായി ആരംഭിച്ചിട്ടില്ല. എന്നാൽ പ്രധാന അഞ്ച് അംഗങ്ങളും പൈലറ്റ് പ്രൊജക്ടുകൾ നടത്തുന്നുണ്ട്.
ബ്രിക്‌സ് രാജ്യങ്ങളുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസികൾ ബന്ധിപ്പിച്ച് പേയ്‌മെന്‍റ് സൗകര്യം: വെല്ലുവിളികള്‍ ഏറെ
വിവിധ ബ്രിക്‌സ് രാജ്യങ്ങളായ റഷ്യ, ബ്രസീല്‍, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസികൾ ബന്ധിപ്പിച്ച് പേയ്‌മെന്‍റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വെല്ലുവിളികള്‍ ഏറെയാണ്. ഈ പദ്ധതി നടപ്പിലാക്കാന്‍ സാങ്കേതിക തടസ്സങ്ങളും ഉണ്ട്:
സാങ്കേതിക വെല്ലുവിളി: എല്ലാ രാജ്യങ്ങളുടെയും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരേപോലെ പ്രവര്‍ത്തിക്കണം.
വിശ്വാസ്യത: മറ്റ് രാജ്യങ്ങളുടെ സാങ്കേതിക പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിലുള്ള ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്.
റഷ്യന്‍ ബാങ്കുകളില്‍ രൂപ കെട്ടിക്കിടന്നുണ്ടായ പ്രതിസന്ധി: റഷ്യയുമായി സ്വന്തം കറന്‍സിയില്‍ ഇടപാട് നടത്തിയപ്പോള്‍ വലിയ തുക രൂപയായി റഷ്യന്‍ ബാങ്കുകളില്‍ കെട്ടിക്കിടന്നത് പ്രതിസന്ധിയായിരുന്നു. ഇത് പരിഹരിക്കാന്‍ ബാങ്കുകള്‍ തമ്മില്‍ കറന്‍സി കൈമാറ്റത്തിന് പ്രത്യേക വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടി വരും.
















