കൊച്ചി ; തന്റെ മാതാവിന്റെ മരണം പോലും തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റുകയാണ് തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് ആരിഫ് ഹുസൈൻ തെരുവത്ത് . സ്വന്തം മകനേക്കാൾ തന്റെ ഉമ്മ മുറുകെ പിടിച്ചത് ഇസ്ലാമിക വിശ്വാസപ്രമാണങ്ങളായിരുന്നു. ചിന്തിക്കുന്നതിനും സംസാരിക്കുന്നതിനും മകനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഇസ്ലാമിക ക്രമത്തെയാണ് ഉമ്മ തിരഞ്ഞെടുത്തതെന്നും ആരിഫ് വേദനയോടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഉമ്മയും ഭയത്തിന്റെ ഇരയായിരുന്നു എന്നെനിക്കറിയാം. മക്കളെ സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനം ഇസ്ലാം എന്ന മതത്തെ സംരക്ഷിക്കുന്നതാണെന്ന് പഠിപ്പിക്കുന്ന ഒരു ലോകത്തിന്റെ ഇര. ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്നുണ്ടെങ്കിൽ, സ്വന്തം കുട്ടിയുടെ ബുദ്ധിയെ ഓർത്ത് ലജ്ജിക്കാൻ ഒരമ്മയെ പഠിപ്പിച്ച ഈ ഇസ്ലാമിക സംസ്കാരത്തെ കുറ്റപ്പെടുത്തുക. സ്നേഹം ഉപാധികളോടെ മാത്രം നൽകുന്ന ഈ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തെ കുറ്റപ്പെടുത്തുക. മക്കളെ പുറത്താക്കുന്നത് “അഭിമാനമായി” കാണുന്ന ഈ ഇസ്ലാമിക സാമൂഹിക വ്യവസ്ഥിതിയെ പഴിക്കുക.- എന്നും ആരിഫ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
ഉമ്മ അറിയാൻ…
ഏതാൾക്കൂട്ടത്തിലും എന്നെ കാണുന്ന നേരം, “ആഹാ.. നീ വന്നോ” എന്ന് ചോദിച്ച്, എന്നെ നോക്കി ചിരിച്ചിരുന്ന ആ ചിരി… അതൊന്നു കാണാൻ വേണ്ടി പലതവണ ഞാൻ ഉമ്മയ്‌ക്ക് മുന്നിലെത്തിയിരുന്നു. പക്ഷേ, കഴിഞ്ഞ കുറച്ച് കാലമായി എനിക്കത് കാണാൻ സാധിച്ചില്ല. എന്റെ ബോധ്യങ്ങൾക്കനുസരിച്ചു ഞാൻ ചിലത് തിരുത്തി, അത് ഉമ്മയോടും ലോകത്തോടും തുറന്നുപറഞ്ഞു എന്നത് മാത്രമായിരുന്നു അതിന് കാരണം. എങ്കിലും, അടുത്ത തവണ വരുമ്പോൾ ആ ചിരി കാണാമെന്നൊരു പ്രതീക്ഷ എന്നും ബാക്കിയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷയും ഇനി അസ്ഥാനത്താണ്. ഉമ്മ എന്നെ വിട്ടു പോയല്ലോ. ഉമ്മാടെ ആ ധൈര്യവും, ശബ്ദവും, മുഖസാദൃശ്യവും, തന്റേടവും, ബുദ്ധിയും എല്ലാം എന്നിൽ ബാക്കിയാക്കിയിട്ട് ഉമ്മ പോയി.
പക്ഷേ ഉമ്മാ, വീടിപ്പോൾ നിശബ്ദമല്ല. ഒരിക്കൽ പോലും മിണ്ടാതിരുന്നവർ ഇപ്പോൾ വലിയ ഒച്ചപ്പാടിലാണ്. ഉമ്മാടെ മയ്യിത്ത് വെച്ചുള്ള ലേലംവിളി പോലെയാണ് എനിക്കത് അനുഭവപ്പെടുന്നത്. മരണവാർത്ത വിളിച്ചറിയിക്കാൻ മത്സരിക്കുകയാണവർ. ഇത്ര നാളും ഇവരൊക്കെ എവിടെയായിരുന്നു? ഉമ്മയുടെ തീരുമാനങ്ങളെ മൗനംകൊണ്ടെങ്കിലും പിന്തുണച്ച അവർ, എന്തിനാണ് എന്നെ ഇപ്പോൾ വിളിച്ച് കഷ്ടപ്പെടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
മരിക്കുന്നതിന് മുന്നേ, ഈ വിളിച്ചു കൂവുന്നവരിൽ ഏതെങ്കിലും ഒരുവൻ “ഡാ… നിന്നെ ഉമ്മ കാണണം എന്ന് പറഞ്ഞു, ഒന്ന് അവിടെ വരെ ചെല്ലൂ… എന്തൊക്കെ ആയാലും മകനല്ലേ, നീ ഒന്നങ്ങോട്ട് ചെല്ല്” എന്ന് പറഞ്ഞ് എന്നെയൊന്നു വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എത്ര ആശിച്ചിരുന്നു എന്ന് ഉമ്മാക്ക് അറിയാമോ? ഇല്ല. ഉമ്മ അറിയാൻ വഴിയില്ല. അവരാരും തന്നെ വർഷങ്ങളോളം എന്നെ വിളിച്ചില്ല. ഒരിക്കൽ പോലും.
എന്നിട്ടും പലതവണ ഞാൻ അവിടെ വന്നു. മുഖത്ത് നോക്കി “ഉമ്മാ” എന്ന് ഞാൻ വിളിച്ചപ്പോൾ, ഉമ്മ ആ വിളി കേട്ടതായിപ്പോലും ഭാവിച്ചില്ല. ഒടുവിൽ ഞാൻ കേട്ടത്, “അവനെ ആരെങ്കിലും ഒന്ന് കൊന്നു തന്നിരുന്നെങ്കിൽ” എന്ന് ഉമ്മ പറയുന്നതാണ്. “അവനെ പ്രസവിച്ച ഗർഭപാത്രം മുറിച്ചു കളയാൻ തോന്നി” എന്നൊക്കെ ശപിക്കുന്നതാണ്. അതുകൊണ്ടായിരിക്കും, എനിക്ക് വലിയ വിഷമം ഒന്നും ഇപ്പോൾ തോന്നാത്തത്. ആളുകൾ ആശ്വസിപ്പിക്കാൻ വിളിക്കുന്നുണ്ട്… ഞാൻ ഓകെ ആണോ എന്നും ചോദിക്കുന്നുണ്ട്. ഞാൻ വലിയ മറുപടിയൊന്നും പറയുന്നില്ല. ഓകെ ആണെന്ന് ഞാൻ പറയാതെ തന്നെ അവർക്ക് മനസ്സിലാകുന്നുണ്ടെന്ന് തോന്നുന്നു.
സത്യത്തിൽ, ഉമ്മാ, എന്റെ മനസ്സിൽ ഉള്ള ഉമ്മ ഇഞ്ചിഞ്ചായി മരിച്ചിട്ട് വർഷങ്ങളായി. അതായിരിക്കും ഇങ്ങനെ ഒക്കെ, അല്ലെ? എന്തായാലും ഉമ്മാടെ ഉമ്മഉണ്ടല്ലോ – എൻറെ ആ സ്വന്തം പെറ്റുമ്മ, അവർ മരിച്ചപ്പോ ഞാൻ ഇതിലും കൂടുതൽ വിഷമിച്ചത്, കരഞ്ഞത്, ഞാൻ ഓർക്കുന്നു… ഞാൻ ഏഴിലോ എട്ടിലോ എങ്ങാണ്ടാണ് അന്ന് പഠിച്ചിരുന്നത്. പ്രിയപ്പെട്ട ആ പെറ്റുമ്മ എന്നും ഒരു നൊമ്പരമാണ്.
മരണം കൊണ്ട് മാത്രം തകർന്നടിഞ്ഞ ഒരു ബന്ധം പെട്ടെന്ന് വിശുദ്ധമാകില്ലെന്ന് എനിക്കറിയാം. മരണം ചരിത്രത്തെ മായ്ച്ചു കളയുന്നില്ല. ക്രൂരതകളെ സ്നേഹമാക്കി മാറ്റുന്നില്ല. പുറംലോകത്തെ കാണിക്കാൻ വേണ്ടി മാത്രം കെട്ടിച്ചമക്കുന്ന കള്ളക്കഥകൾക്ക്, ഉമ്മ എന്നെ തള്ളിപ്പറഞ്ഞ സത്യത്തെ ഇല്ലാതാക്കാനാവില്ല.
വാതിലുകൾ എന്റെ മുഖത്ത് കൊട്ടിയടയ്‌ക്കപ്പെട്ടപ്പോഴും, ഒരു മകനായി തന്നെ ഞാൻ പലവട്ടം ഉമ്മയുടെ അടുത്തേക്ക് വന്നിരുന്നു.
പേടിയേക്കാൾ വലുത് സത്യമാണെന്ന് തിരിച്ചറിഞ്ഞതിന്റെ പേരിൽ എന്നെ നിങ്ങൾ പടിയടച്ചു പിണ്ഡം വെച്ചു. ചിന്തിക്കാൻ തുടങ്ങിയതിന്റെ പേരിൽ എന്നെ ശിക്ഷിച്ചു. ഒരു അപമാനമായി, തെറ്റായി, മായിച്ചുകളയേണ്ട ഒന്നായി എന്നെ കണ്ടു. എന്റെ മരണം ആഗ്രഹിച്ച ജിഹാദികൾക്കൊപ്പം ഉമ്മ പരസ്യമായി നിന്ന നിമിഷങ്ങളുണ്ട്. ഇന്നും നീറുന്ന വാക്കുകളുണ്ട്. എന്നെ പ്രസവിച്ചതിന്റെ പേരിൽ സ്വന്തം ഗർഭപാത്രം പോലും എടുത്തു മാറ്റണമായിരുന്നു എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. എന്റെ അസ്തിത്വം തന്നെ ഒരു കുറ്റകൃത്യമായിട്ടാണ് ഉമ്മ കണ്ടത്.
എന്നിട്ടും, ഉമ്മ രോഗബാധിതയായപ്പോൾ ഞാൻ ആഘോഷിച്ചില്ല. പകരം വീട്ടാൻ ശ്രമിച്ചില്ല. ഒരു മകനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാൻ സഹായിക്കാൻ ശ്രമിച്ചു. ഈ മതിൽക്കെട്ടിനിടയിൽ എവിടെയെങ്കിലും കുടുംബത്തിന് കുടുംബമായി പെരുമാറാൻ ഒരു വിടവുണ്ടോ എന്ന് ഞാൻ നോക്കി. പക്ഷേ എനിക്ക് തിരിച്ചു കിട്ടിയത് നിശബ്ദത മാത്രമാണ്.
ഉമ്മ ആശുപത്രിയിലാണെന്ന വിവരം പോലും വൈകിയാണ് അറിഞ്ഞത്. പിന്നീട് യാദൃശ്ചികമായി പതിവുപോലെ ഞാൻ വീട്ടിലെത്തിയപ്പോഴാണ് മരണത്തോട് മല്ലിടുന്ന ഉമ്മയെ ഞാൻ കാണുന്നത്. അവിടെ ഞാൻ ഉമ്മയെ കണ്ടു. എന്നിട്ട് ഞാൻ തിരിച്ചുപോന്നു. കാരണം അവിടെ എനിക്ക് സ്വാഗതം ഉണ്ടായിരുന്നില്ല.
ഇപ്പോൾ ഉമ്മ പോയി. മരണവാർത്ത എനിക്കും കിട്ടി. പക്ഷേ ചടങ്ങുകൾക്ക് വേണ്ടി ഞാൻ വരുന്നില്ല എന്നറിയിച്ചു. മറവിബാധിച്ച ബാപ്പാനെ ഞാൻ സമയം എടുത്ത് ആശ്വസിപ്പിച്ചുകൊള്ളാം. ഉമ്മ ധൈര്യമായി ഇരുന്നോ. ഞാൻ ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരുന്നത് ഉമ്മയെ സ്നേഹിക്കാത്തതുകൊണ്ടാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അവർക്ക് തെറ്റി. ഉമ്മാടെ വിയോഗം പോലീസും പട്ടാളവും ഒക്കെ ഉള്ള ഒരു ‘പൊതുമാമാങ്കം’ ആകാതിരിക്കാനും, ഉമ്മയുടെ അവസാന നിമിഷങ്ങൾ ഒരു യുദ്ധക്കളമാകാതിരിക്കാനും വേണ്ടിയാണ് ഞാൻ മാറിനിൽക്കുന്നത്. ജിഹാദികൾ മരണവീട് പോലും ദീനിന് വേണ്ടിയുള്ള ബദർകളം ആക്കുമെന്ന് ഉമ്മാക്ക് അറിയുന്നതല്ലേ..?
പിന്നെ ഒരു കാരണം കൂടെ ഉണ്ട്, അത് ഉമ്മാക്ക് വളരെ നന്നായി അറിയുന്ന കാരണമാണ്. ഇസ്ലാമിൽ നിന്നും പുറത്തായ, ഉമ്മയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ “പന്നിയിറച്ചി തിന്നുന്ന, കാഫിറായ, നജസായ” ഞാൻ ഉമ്മയെ തൊടാൻ പാടില്ല എന്നല്ലേ പണ്ടേ എന്നോട് പറഞ്ഞിരുന്നത്? അതുകൊണ്ട് തന്നെ ഉമ്മയെ ഞാൻ ഒന്ന് തൊട്ടിട്ട് വർഷങ്ങളായിരിക്കുന്നു. ഇനിയിപ്പോ ‘നജസായ’ ഞാൻ എങ്ങാനും ഒരു അന്ത്യചുംബനം നൽകാൻ നോക്കിയാൽ, ചിലപ്പോ ഉമ്മാക്ക് അത് ഇഷ്ടപ്പെടില്ല എന്ന പേടി എനിക്കുണ്ട്. അതുകൊണ്ട്, മരിച്ചുകിടക്കുന്ന ഉമ്മയെ കാണാൻ എനിക്ക് വയ്യ. അത്രക്ക് ധൈര്യം ഒന്നും ഉമ്മ എനിക്ക് തന്നിട്ടില്ല. അതുകൊണ്ട് മാപ്പ് തരണം.
പിന്നെ ഉമ്മാ, ഇത്രയും കാലം എന്നോട് മിണ്ടാതിരുന്നവർ ഇപ്പോൾ ഉമ്മയുടെ ജഡം വെച്ച് എന്റെ ജീവിതത്തെ വിചാരണ ചെയ്യാൻ നോക്കുന്നുണ്ട്. ഉമ്മയുടെ മരണം അവർക്കൊരു ആയുധമാണ്. ഉമ്മയെ ഞാൻ കൊന്നുവെന്ന് വരുത്തിത്തീർക്കാനും, അവർക്ക് നേരിടാൻ ധൈര്യമില്ലാത്ത സത്യങ്ങളുടെയെല്ലാം പഴി എന്റെ തലയിൽ കെട്ടിവെക്കാനും അവർ ശ്രമിക്കുന്നുണ്ട്. പരസ്യമായി, വ്യക്തമായി ഞാൻ അവരോട് ഇങ്ങനെ പറയുന്നു:
ഞാനല്ല ഉമ്മയെ കൊന്നത്. രോഗവും, സമയവും, ഏതൊരു മനുഷ്യശരീരത്തിനും സംഭവിക്കുന്ന സ്വാഭാവികമായ അന്ത്യവുമാണ് ഉമ്മയെ കൊണ്ടുപോയത്.
പക്ഷേ, മായ്ച്ചുകളയാനാവാത്ത ഒരു സത്യം ഇവിടെയുണ്ട്: സ്വന്തം മകനേക്കാൾ വലുത് ഉമ്മാക്ക് ഉമ്മയുടെ ഇസ്ലാമിക വിശ്വാസപ്രമാണങ്ങളായിരുന്നു. ചിന്തിക്കുന്നതിനും സംസാരിക്കുന്നതിനും മകനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഇസ്ലാമിക ക്രമത്തെയാണ് ഉമ്മ തിരഞ്ഞെടുത്തത്. ഒരു അമ്മയുടെ ശബ്ദം എനിക്ക് അഭയമാകേണ്ട സമയത്ത്, ഉമ്മ നിശബ്ദത തിരഞ്ഞെടുത്തു. ജിഹാദികൾ എന്നെ വേട്ടയാടുന്നത് ഉമ്മ നോക്കിനിന്നു, ചിലപ്പോഴൊക്കെ അതിന്റെ ഭാഗമാവുകയും ചെയ്തു. വെറുപ്പോടെയല്ല ഞാനിത് പറയുന്നത്. പക്ഷേ കള്ളം പറയാൻ എനിക്കാവില്ല. ഈ നാടകത്തിൽ പങ്കുചേരാനും ഞാൻ തയ്യാറല്ല.
എനിക്ക് വിശ്വാസമില്ലാത്ത ചടങ്ങുകളിൽ ഞാൻ പങ്കെടുക്കില്ല. ആരുടെയും അധികാരപ്രകടനങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി വിശ്വസിക്കുന്നതായി അഭിനയിക്കാനും എനിക്കാവില്ല. ദുഃഖമെന്നാൽ വിശ്വാസത്തിനുള്ള തെളിവല്ല. അനുശോചനമെന്നാൽ വിധേയത്വവുമല്ല.
ഉമ്മാ, ഇതൊന്നും ഉമ്മയെ അപമാനിക്കാൻ എഴുതുന്നതല്ല. ചിലർക്ക് നാണക്കേടായി തോന്നിയാലും സത്യം നിലനിൽക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. അതാണല്ലോ ബാപ്പ പണ്ടേ നമ്മളെ പഠിപ്പിച്ചിരുന്നത്.
ഉമ്മയും ഭയത്തിന്റെ ഇരയായിരുന്നു എന്നെനിക്കറിയാം. മക്കളെ സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനം ഇസ്ലാം എന്ന മതത്തെ സംരക്ഷിക്കുന്നതാണെന്ന് പഠിപ്പിക്കുന്ന ഒരു ലോകത്തിന്റെ ഇര. ആ കുരുക്കിൽ ഉമ്മ പെട്ടുപോയതാണെങ്കിൽ, എനിക്കത് മനസ്സിലാകും. പക്ഷേ മനസ്സിലാക്കുക എന്നത് ന്യായീകരിക്കലല്ല. ഒരമ്മയ്‌ക്ക് എന്നും തിരഞ്ഞെടുപ്പുകളുണ്ട്. ഒരമ്മയ്‌ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. ഒരു ആൾക്കൂട്ടത്തിന്റെ ആക്രോശത്തേക്കാൾ വലുതാകണമായിരുന്നു ഒരമ്മയുടെ സ്നേഹം.
ഇന്ന്, ഞാൻ ഉമ്മയെ ഓർത്ത് ദുഃഖിക്കുന്നു; ഒപ്പം നമുക്ക് ഒരിക്കലും ഉണ്ടാകാതെ പോയ ആ ബന്ധത്തെ ഓർത്തും. നമുക്ക് നഷ്ടപ്പെട്ട സാധാരണ ജീവിതത്തെ ഓർത്ത് ഞാൻ വേദനിക്കുന്നു. മരണം പോലും മനസ്സലിയിക്കാതെ, ആരോപണങ്ങൾ മാത്രം ബാക്കിയാക്കിയ നമ്മുടെ വീടിനെ ഓർത്ത് ഞാൻ വേദനിക്കുന്നു. ഏറ്റവും ഒടുവിൽ, “നീ എന്റെ മകനാണ്” എന്ന് ഒരിക്കലെങ്കിലും പറയാൻ കഴിയുമായിരുന്ന ഉമ്മയുടെ ആ രൂപത്തെ ഓർത്ത് ഞാൻ കരയാൻ ശ്രമിക്കുന്നു.
ഇപ്പോൾ ഈ സന്ദർഭം മുതലെടുക്കാൻ ശ്രമിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ: നിങ്ങളുടെ മനസ്സാക്ഷി വൃത്തിയാക്കാൻ മരിച്ച ഒരു സ്ത്രീയെ ഉപയോഗിക്കരുത്. മതത്തെ ഒരു കോടതിയായും, മരണവീടിനെ ഒരു കൊലക്കളമായും മാറ്റരുത്.
ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്നുണ്ടെങ്കിൽ, സ്വന്തം കുട്ടിയുടെ ബുദ്ധിയെ ഓർത്ത് ലജ്ജിക്കാൻ ഒരമ്മയെ പഠിപ്പിച്ച ഈ ഇസ്ലാമിക സംസ്കാരത്തെ കുറ്റപ്പെടുത്തുക. സ്നേഹം ഉപാധികളോടെ മാത്രം നൽകുന്ന ഈ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തെ കുറ്റപ്പെടുത്തുക. മക്കളെ പുറത്താക്കുന്നത് “അഭിമാനമായി” കാണുന്ന ഈ ഇസ്ലാമിക സാമൂഹിക വ്യവസ്ഥിതിയെ പഴിക്കുക.
എന്റെ അനുഭവം ഇനി ആർക്കും ഉണ്ടാകരുത്. സത്യത്തിനും കുടുംബത്തിനും ഇടയിൽ ഒന്ന് തിരഞ്ഞെടുക്കാൻ ഒരു കുട്ടിക്കും ഗതിവരരുത്. സ്വന്തം കുഞ്ഞിനെ ശത്രുവായി കാണാൻ ഒരമ്മയും നിർബന്ധിതയാകരുത്. ഞാനിവിടെ ഒന്നും തെളിയിക്കാൻ വന്നതല്ല. ആരുടെയും അംഗീകാരത്തിന് യാചിക്കുന്നുമില്ല. എന്നെ വീണ്ടും കീഴ്പ്പെടുത്താൻ ഒരുക്കുന്ന വൈകാരിക കെണികളിൽ വീഴാനും ഞാൻ ഉദ്ദേശിക്കുന്നില്ല.
എന്റെതായ രീതിയിൽ ഞാൻ ഉമ്മയെ ഓർക്കും. നല്ലത് മാത്രം ഓർക്കും, ക്രൂരമായതിനെ നിഷേധിക്കുകയുമില്ല.
ഉമ്മാ, ഉമ്മ എവിടെയാണെങ്കിലും, ആ ഭയത്തിൽ നിന്നെല്ലാം ഇപ്പോൾ മോചനം നേടിയിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. ഈ ബഹളങ്ങൾക്കെല്ലാം അപ്പുറം, ആളുകൾ ഉമ്മയെ പഠിപ്പിച്ചുവെച്ച വെറുപ്പിന്റെ കണ്ണിലൂടെയല്ലാതെ, ഉമ്മയുടെ മകനായി എന്നെ കാണാൻ ഉമ്മയ്‌ക്ക് കഴിയുന്നുണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
ഞാനിപ്പോഴും ഉമ്മയുടെ മകൻ തന്നെയാണ്.
അഭിനയിക്കാൻ തയ്യാറാകാത്തത് കൊണ്ട് ഞാൻ മോശക്കാരനാകുന്നില്ല.
സത്യം പറഞ്ഞതുകൊണ്ട് ഞാൻ ഹൃദയമില്ലാത്തവനാകുന്നില്ല.
ഒരു വിശ്വാസത്തെ ഉപേക്ഷിച്ചു എന്നതുകൊണ്ട് എനിക്ക് എന്റെ മനുഷ്യത്വം നഷ്ടപ്പെടുന്നുമില്ല.
ഞാൻ ജീവിക്കും.
ഞാൻ ശക്തമായി നിലനിൽക്കും.
എന്റെ ജീവിതത്തെ ഇല്ലാതാക്കാൻ ഉമ്മയുടെ മരണം ഉപയോഗിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല.
വിട.
















