ഇന്ത്യൻ കരസേനയ്‌ക്കായി അത്യാധുനിക ആയുധങ്ങളും, സജ്ജീകരണങ്ങളും ഒരുക്കുകയാണ് ഇന്ത്യ . ഡിആർഡിഒയുടെ എഫ്- ഇൻസാസ് ( ഫ്യൂച്ചർ ഇൻഫൻട്രി സോൾജിയർ ആസ് എ സിസ്റ്റം) എന്ന പ്രോഗ്രാമിന് കീഴിലാണ് ഈ സംവിധാനമെല്ലാം ഒരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടം നേരത്തെ പൂർത്തിയായിരുന്നു. ഇതിനെ പരിഷ്‌കരിച്ച് കൂടുതൽ സംവിധാനങ്ങളൊരുക്കും.
ഒരു സൈനികൻ എന്നത് യുദ്ധക്കളത്തിലെ വലിയൊരു നെറ്റ്‌വർക്കിന്റെ കണ്ണിയായി മാറുകയും ഏറ്റവും മാരകമായ ആയുധമായി മാറുകയും ചെയ്യുന്ന രീതിയാണ് വരാൻ പോകുന്നത്. യുദ്ധക്കളത്തിലെ ഏറ്റവും ആധുനികമായ ആയുധശേഖരമായി മാറാൻ ഒരുങ്ങുകയാണ്. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അത്യാധുനിക സെൻസറുകൾ എന്നിവയുമായി ബന്ധിപ്പിക്കപ്പെട്ട ഒരു ‘ഡിജിറ്റൽ കോംബാറ്റ് ക്ലൗഡിന്റെ’ ഭാഗമായിരിക്കും ഈ സൈനികൻ. കേവലം ആയുധം ധരിച്ച വ്യക്തി എന്നതിനപ്പുറം, വിവരങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന ഒരു സജീവ നോഡ് (Node) ആയി ഓരോ സൈനികനും മാറും.
ഭാവിയിലെ സൈനികന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി അവന്റെ ഹെൽമെറ്റ് മാറും. ഡ്രോണുകൾ, ഉപഗ്രഹങ്ങൾ, യുദ്ധക്കളത്തിലെ മറ്റുസൈനികരുടെയും വാഹനങ്ങളിലെയും സെൻസറുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട് ഹെൽമെറ്റിലെ വൈസറിലൂടെ സൈനികന് കാണാൻ സാധിക്കും. ഇതിനെ ‘പ്രെഡേറ്റർ വിഷൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതുപയോഗിച്ച് എവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്നതിൽ സൈനികന് കൃത്യമായ ധാരണയുണ്ടാകും. അതിനനുസരിച്ച് ഒളിക്കാനും കൃതതയോടെ എതിരാളിയെ ആക്രമിക്കാനും സൈനികർക്ക് സാധിക്കും.
ഭാരമേറിയ ആയുധങ്ങളും സാമഗ്രികളും വഹിക്കുമ്പോഴുണ്ടാകുന്ന ക്ഷീണം കുറയ്‌ക്കുന്നതിനായി ഡിആർഡിഒ (DRDO) ടാറ്റയുമായി ചേർന്ന് പാസീവ് എക്‌സോസ്‌കെലിറ്റണുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിയാച്ചിൻ, ലഡാക്ക് തുടങ്ങിയ ഓക്‌സിജൻ കുറഞ്ഞ ഉയർന്ന മലനിരകളിൽ സൈനികരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഈ സംവിധാനം നിർണ്ണായകമാകും. 40 മുതൽ 60 കിലോ വരെ ഭാരം ചുമന്ന് ക്ഷീണമില്ലാതെ ദീർഘദൂരം സഞ്ചരിക്കാനും കഠിനമായ ഭൂപ്രകൃതികളിൽ വേഗത്തിൽ നീങ്ങാനും സൈനികനെ ഇത് സഹായിക്കുന്നു
സൈനികന്റെ ഹെൽമെറ്റിലെ ഡിസ്‌പ്ലേയിൽ ശത്രുക്കളുടെ സ്ഥാനം, സഹസൈനികരുടെ നീക്കങ്ങൾ, അപകടമേഖലകൾ എന്നിവ തത്സമയം തെളിയും. ഇതിലൂടെ ഒരു സാധാരണ സൈനികൻ യുദ്ധക്കളത്തിലെ ഒരു ‘വാക്കിംഗ് കമാൻഡ് പോസ്റ്റ്’ ആയി മാറും.
















