ധാക്ക: ബംഗ്ലാദേശില്‍ മുസ്ലീങ്ങൾ മാത്രമേ പാർലമെന്‍റ് അംഗമാകാവൂ എന്നും ബംഗ്ലാദേശ് ശരിയത്ത് നിയമങ്ങൾ അനുസരിച്ച് നടത്തണമെന്നും ജമാഅത്ത് നേതാവ് അഫ്സൽ ഹൊസൈൻ. ബംഗ്ലാദേശിലെ ബർഗുണയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ ഇദ്ദേഹത്തിന്റെ പ്രസംഗം വിവാദമായിരിക്കുകയാണ്. അതായത് ബംഗ്ലാദേശിലെ ന്യൂനപക്ഷസമുദായങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന തിട്ടൂരമാണ് അഫ്സല്‍ ഹൊസൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 22 വ്യാഴാഴ്ച രാത്രി ബംഗ്ലാദേശിലെ ബർഗുണയിലെ ബംന ഉപസിലയിലുള്ള ദൗതാല സ്കൂൾ ഗ്രൗണ്ടിലാണ് റാലി നടന്നത്. ഭരണഘടനാപരമായി മതേതര രാജ്യമായി പ്രഖ്യാപിക്കപ്പെട്ട രാജ്യമാണ് ബംഗ്ലാദേശ് എങ്കിലും മുസ്ലിങ്ങള്‍ മാത്രം എംപിയായാല്‍ മതിയെന്ന വാദം കടുത്ത വര്‍ഗ്ഗീയതയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
ജനസംഖ്യയുടെ 80 ശതമാനത്തോളം മുസ്ലീങ്ങളുള്ള ഒരു രാജ്യത്ത്, മതമൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർലമെന്‍റേറിയനും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഖുർആൻ വഴി നയിക്കപ്പെടുന്ന ഒരു സംവിധാനം സ്ഥാപിക്കാൻ ജമാഅത്ത്-ഇ-ഇസ്ലാമി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശരിയത്ത് നിയം വന്നാല്‍ മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രഹസ്യമായി മോഷണം നടത്തിയാൽ കുറ്റവാളിയുടെ വലതു കൈ മുറിച്ചുമാറ്റുന്നതാണ് ശരിയത്തില്‍ പറയുന്ന ശിക്ഷ.
ജമാഅത്തെ ഇസ്ലാമിയോട് യുഎസിന് താൽപ്പര്യം
ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്ലാമിയുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിൽ യുഎസ് നയതന്ത്രജ്ഞർ താൽപ്പര്യം പ്രകടിപ്പിച്ചതായി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ജമാഅത്തെ ഇസ്ലാമിയുമായി സൗഹൃദബന്ധം നിലനിർത്തുന്നതിന് അമേരിക്കയ്‌ക്ക് താല്‍പര്യമുണ്ടെന്ന് ഒരു യുഎസ് നയതന്ത്രജ്ഞൻ പറഞ്ഞുവെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
















