വ്യാസ ജനനത്തിനുശേഷം സത്യവതി എന്ന മത്സ്യഗന്ധി ചന്ദ്രവംശത്തിലെ ശന്തനു മഹാരാജാവിന്റെ കൊട്ടാരത്തിലെ മഹാറാണിയാകുകയും, പുത്രന്മാരായ വിചിത്രവീര്യനിലൂടെയും ചിത്രാംഗദനിലൂടെയും രാജ്യഭരണം തുടരുകയും ചെയ്തു. ധീവരകുലം ക്ഷത്രിയകുലത്തോട് അടുക്കുന്നതും മഹാവിഷ്ണുവിന്റെ ആദ്യാവതാരമായ മത്സ്യംരാജവംശത്തിന്റെ കൊടിയടയാളം ആകുന്നതും അങ്ങനെയാണ്.
ക്ഷത്രിയവീര്യത്തിന്റെ ഒരംശം ഉണ്ടായിരുന്നവരാണ് പിന്നീട് കൊച്ചി മഹാരാജാവിന്റെയും തിരുവിതാംകൂര്‍ മഹാരാജാവിന്റെയുമൊക്കെ നാവികസേനാധിപന്മാരായിരുന്ന വലിയരയന്മാര്‍.
ചെമ്പില്‍ അനന്തപദ്മനാഭന്‍ കണ്‍കുമരന്‍ വലിയരയന്‍ ആയിരുന്നു അവരില്‍ പ്രമുഖന്‍. അക്കാലത്ത് ഉദയംപേരൂരും തൃപ്പൂണിത്തുറയുടെ പകുതിഭാഗവും തിരുവിതാംകൂറില്‍ ആയിരുന്നു. അവര്‍ണ്ണര്‍ സവര്‍ണ്ണരില്‍നിന്ന് വളരെയകലെ മാത്രം നില്‍ക്കാനും സഞ്ചരിക്കാനും അവകാശമുണ്ടായിരുന്ന രാജഭരണകാലത്ത് ഈ ദൂരപരിധി ധീവരര്‍ക്ക് ബാധകമായിരുന്നില്ല. കാരണം, പാലങ്ങളും റോഡുകളും വാഹനങ്ങളും ദുര്‍ലഭമായിരുന്ന അക്കാലത്ത് രാജാവിനെയും രാജകുടുംബാംഗങ്ങളെയും പള്ളിയോടങ്ങളില്‍ കായലിലൂടെ ദൂരസ്ഥലങ്ങളിലേക്ക് തുഴഞ്ഞുകൊണ്ടുപോയിരുന്നത് ധീവരര്‍ ആയിരുന്നു. അവര്‍ രാജാവിന്റെ നാവികപ്പടയാളികളും ആയിരുന്നു.
പണ്ട് തൃക്കാക്കരയിലെ ഓണാഘോഷങ്ങള്‍ 28 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങായിരുന്നു. അതില്‍ അത്തംനാളിലെ ഉത്സവത്തിന്റെ നടത്തിപ്പവകാശം കൊച്ചി രാജാവില്‍ നിക്ഷിപ്തമായിരുന്നു. ഉത്സവനടത്തിപ്പിനായി രാജാവ് തൃപ്പൂണിത്തുറയിലെ രാജകൊട്ടാരത്തില്‍നിന്ന് തൃക്കാക്കരയിലേക്കു നടത്തിയ യാത്രയാണ് അത്തച്ചമയമായി അറിയപ്പെടുന്നത്. മുഴുവന്‍ കൊട്ടാര ഉദ്യോഗസ്ഥരും ഈ ദിനം രാജാവിനൊപ്പമുണ്ടാകും. തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിന് മഹാരാജാവ് തൃക്കാക്കരയിലേക്ക് എഴുന്നള്ളുമ്പോള്‍ വലിയരയന്‍ അകമ്പടി സേവിച്ച് സമീപത്തുവേണം. പുതിയ രാജാവ് സ്ഥാനാരോഹണം ചെയ്യുമ്പോള്‍ ആദ്യമായി തിരുമുല്‍ക്കാഴ്ച സമര്‍പ്പിക്കാനുള്ള അവകാശം വലിയരയനുള്ളതായിരുന്നു. ദിവാനും കൊട്ടാര ഉദ്യോഗസ്ഥരും പിന്നീടാണ് കാഴ്ചസമര്‍പ്പണം നടത്തുക. രാജകുടുംബവുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെ ഉത്സവത്തിന് കൊടിക്കയര്‍ കൊടിമരച്ചുവട്ടില്‍ കൊണ്ടുവന്ന് സമര്‍പ്പിക്കാനുള്ള അവകാശവും ധീവരകുടുംബങ്ങള്‍ക്കായിരുന്നു.
കണ്‍കുമരന്‍ വലിയരയന്‍
ചരിത്രത്തില്‍ ഇടംകിട്ടിയിട്ടും ജനമനസ്സുകളില്‍ ഉചിതമായ സ്ഥാനം കിട്ടാതെ പോയ വീരപുരുഷനായിരുന്നു ചെമ്പില്‍ കണ്‍കുമരന്‍ വലിയരയന്‍. ചെമ്പ് ഗ്രാമത്തിലെ തൈലംപറമ്പ് വീട്ടിലാണ് അയ്യപ്പന്‍ അരയന്റെയും ലക്ഷ്മി അരയത്തിയുടെയും മകനായി കഥാപുരുഷന്‍ ജനിച്ചത്. ആ ഗൃഹാങ്കണത്തില്‍ ഒരു കളരി ഉണ്ടായിരുന്നു. കളരിക്കല്‍ പണിക്കര്‍ ആയിരുന്നു കളരിഗുരു. കണ്‍കുമരനെ തികഞ്ഞ അഭ്യാസിയായി വളര്‍ത്തിയെടുത്തത് പണിക്കര്‍ ആശാനായിരുന്നു. അതിനുശേഷം അരയന്‍ തൈലംപറമ്പില്‍ സ്വന്തമായി കളരി ആരംഭിക്കുകയും. ആയില്യം തിരുനാള്‍ മഹാരാജാവ് ഉള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങളെ കളരി അഭ്യസിപ്പിക്കുകയും ചെയ്തു. എല്ലാവിധ ആയുധമുറകളുടെയും അഭ്യാസകേന്ദ്രമായിരുന്ന തൈലംപറമ്പ് തറവാട്ടിലെ സ്ത്രീകള്‍പോലും അഭ്യാസികളായിരുന്നു.
ആയോധനകലയില്‍ അഗ്രഗണ്യനായിരുന്ന കണ്‍കുമരന്‍ അരയനെ തിരുവിതാംകൂറിന്റെ ഭരണസാരഥ്യം വഹിച്ചിരുന്ന ബാലരാമവര്‍മ്മ മഹാരാജാവ് നാവികസേനയുടെ തലവനായി നിയമിച്ചു. അതിവേഗത്തില്‍ വഞ്ചിതുഴയുന്ന ചെമ്പിലെ മത്സ്യത്തൊഴിലാളികളെ ചേര്‍ത്ത് ശക്തമായ ഒരു നാവികസേനയ്‌ക്ക് അരയന്‍ രൂപം നല്‍കി. കൊച്ചിയില്‍നിന്ന് തിരുവിതാംകൂറിലേക്കും തിരിച്ചും സാധനങ്ങള്‍ കൈമാറുന്നവര്‍ ചുങ്കം നല്‍കണമായിരുന്നു. അതിനായി അരൂക്കുറ്റി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ചെക്ക് പോസ്റ്റുകളുടെ നടത്തിപ്പ് ചുമതലയും കണ്‍കുമരനായിരുന്നു.
മഹാരാജാവിന് തെക്കുംകൂര്‍ കീഴടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബുദ്ധിയും ശക്തിയും ഒരുപോലെയുള്ള ആള്‍ക്കേ തെക്കുംകൂറിലേക്ക് പടനയിക്കാന്‍ കഴിയുകയുള്ളൂ. അത്രയ്‌ക്ക് സുസജ്ജമായിരുന്നു അവരുടെ സൈനിക വിന്യാസം. രാജാവ് ചെമ്പിലരയനെ ചുമതലയേല്‍പ്പിച്ചു. അരയന്‍ നിഷ്പ്രയാസം തെക്കുംകൂര്‍ പിടിച്ചടക്കി. സന്തുഷ്ടനായ തിരുവിതാംകൂര്‍ മഹാരാജാവ് എരുമേലി വില്ലേജില്‍പ്പെട്ട വിസ്തൃതമായ ഭൂമി കരമൊഴിവായി അരയനു നല്‍കി.
എരുമേലി, റാന്നി മേഖലകളിലായി നല്‍കിയിരുന്ന ഇരുപതിനായിരം ഏക്കര്‍ ഭൂമി 1928 ല്‍ സര്‍ സി.പി. തിരിച്ചുപിടിച്ച് വനമായി പ്രഖ്യാപിച്ചു. ആ പ്രദേശം പിന്നീട് അന്യാധീനപ്പെട്ടു. ക്രിസ്ത്യന്‍ മിഷണറിമാര്‍ അവിടെ തോട്ടങ്ങളും ആശുപത്രികളും ഉണ്ടാക്കി. ആസ്ഥലം തിരിച്ചുകിട്ടാന്‍ അരയന്റെ പിന്‍ഗാമികള്‍ വ്യവഹാരവുമായി കോടതി കയറിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
വേലുത്തമ്പിയും ചെമ്പിലരയനും
സെന്റ് പോള്‍സ് പബ്ലിക്കേഷന്‍ 2005 ല്‍ പ്രസിദ്ധീകരിച്ച Catholic Directory of India എന്നപ്രസിദ്ധീകരണത്തില്‍ ഇങ്ങനെ കാണുന്നു: ‘Sir C.P.Ramaswami Iyer took over 20,000 acre (81 Sq.km) land of 1st Freedom Fighter Chempil Ananthapadmanabhan ValiyaArayan situated in Edakkunnam, Erumely and Ranni”
തൃപ്പൂണിത്തുറയുടെ പകുതിഭാഗം വരെ ഉണ്ടായിരുന്ന തിരുവിതാംകൂറില്‍ ബാലരാമവര്‍മ്മ ആയിരുന്നു മഹാരാജാവ്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെ ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച ഇംഗ്ലീഷുകാര്‍ രാജ്യഭരണ കാര്യങ്ങളില്‍ ഇടപെടുകയും കാലക്രമത്തില്‍ ഇന്ത്യയുടെ ഭരണംതന്നെ പിടിച്ചെടുക്കുകയുമാണല്ലോ ചെയ്തത്. ദുര്‍ബ്ബലനായ മഹാരാജാവിന് ബ്രിട്ടീഷുകാരെ ഭയമായിരുന്നു. എന്നാല്‍ കിടിലന്‍ മുഖ്യമന്ത്രിയായിരുന്ന വേലായുധന്‍ ചെമ്പകരാമന്‍ തമ്പി എന്ന വേലുത്തമ്പി ദളവ നാടിന്റെ സമ്പത്ത് ചൂഷണം ചെയ്ത് ബ്രിട്ടനിലേക്ക് കൊണ്ടുപോയിരുന്ന വിദേശശക്തിയെ മലയാളമണ്ണില്‍ നിന്ന് നാടുകടത്തണം എന്ന വാശിയിലായിരുന്നു. വേലുത്തമ്പി ദളവയെ ഭരണാധികാരം ഏല്‍പ്പിച്ചത് മെക്കാളെ പ്രഭുവിന് ദഹിച്ചിരുന്നില്ല. തിരുവിതാംകൂറിന്റെ കപ്പം മെക്കാളെ ഇരട്ടിയായി ഉയര്‍ത്തി. ഈ നികുതി ഭാരം താങ്ങാനാവാതെ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലമര്‍ന്നു. ധീരനായ വേലുതമ്പി കപ്പം നിര്‍ത്തലാക്കിക്കൊണ്ട് ബ്രിട്ടീഷ് മേല്‍ക്കോയ്‌മ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തു.
1809 ജനുവരി 11 ന് പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ പങ്കുചേരാന്‍ നാട്ടുകാരായ പടയാളികളോട് വേലുത്തമ്പിദളവ ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ റെസിഡന്റ് ആയിരുന്ന മെക്കാളെയെ വേലുത്തമ്പി പ്രത്യേകമായി ലക്ഷ്യമിട്ടെന്നറിഞ്ഞപ്പോള്‍ ചെമ്പില്‍ അരയന് പിന്നീട് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. തന്റെ അനുചരന്മാരോടൊപ്പം മെക്കാളെയുടെ ഔദ്യോഗിക വസതിയായിരുന്ന ബോള്‍ഗാട്ടി കൊട്ടാരത്തിലേക്ക് കുതിച്ചു.
ചെമ്പില്‍ അരയനെ സഹായിക്കാന്‍ കരസേനാധിപനായിരുന്ന വൈക്കം പദ്മനാഭപിള്ള ആയുധവിദ്യയില്‍ സമര്‍ത്ഥരായ ഒരു സംഘം ഭടന്മാരെയും നിയോഗിച്ചു. 1808 ഡിസംബര്‍ 29. നേരംപുലരും മുന്‍പുള്ള ഇരുട്ടില്‍ മൂന്ന് ഓടിവള്ളങ്ങള്‍ വേമ്പനാട് കായലിന്റെ വിരിമാറിലൂടെ ശരവേഗത്തില്‍ കൊച്ചിയെ ലക്ഷ്യമാക്കി പാഞ്ഞു. മുന്നില്‍പോയ ഓടിവള്ളത്തിലെ ദൃഢഗാത്രന്റെ കൈയ്യില്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുനിന്ന വാള്‍ ഉണ്ടായിരുന്നു. അതായിരുന്നു ബാലരാമവര്‍മ്മ മഹാരാജാവിന്റെ നാവികസേനാധിപനും മുഖ്യ ഭരണാധികാരിയായ വേലുത്തമ്പിദളവയുടെ വിശ്വസ്തനുമായിരുന്ന ചെമ്പില്‍ അരയന്‍. അറബിക്കടലില്‍നിന്നുള്ള കുളിര്‍കാറ്റേറ്റ് ഉറക്കത്തിലായിരുന്ന മക്കാളെ ഓടിവള്ളങ്ങളുടെ വരവ് മനസ്സിലാക്കി ഒരു ബോട്ടില്‍ കയറി തുറമുഖത്തെ കപ്പലിലേക്ക് രക്ഷപ്പെട്ടു.
മെക്കാളെയുടെ തലയറുത്ത് ഒരു തളികയിലാക്കി പിറ്റേന്ന് രാവിലെ തന്റെ യജമാനനായ വേലുത്തമ്പിദളവയുടെ മുന്‍പില്‍ സമര്‍പ്പിക്കണം എന്ന ആഗ്രഹം സഫലമാകാതെ വന്നതില്‍ നിരാശനായ ചെമ്പില്‍അരയന്‍ തന്റെ കോപം തീര്‍ത്തത് ബോള്‍ഗാട്ടി പാലസിന്റെ മുന്‍പില്‍ കത്തിനിന്ന ഏഴുചങ്ങലയുള്ള കൂറ്റന്‍ തൂക്കു വിളക്കുകള്‍ വാളുകൊണ്ട് വെട്ടിനിലത്തിട്ടുകൊണ്ടാണ്. ഏതായാലും കായലില്‍ അരങ്ങേറിയ ആ പടപ്പുറപ്പാട് നാട്ടില്‍നിന്ന് ബ്രിട്ടീഷ് ഭരണത്തെ കെട്ടുകെട്ടിക്കാനുള്ള സമരത്തിന്റെ നാന്ദികുറിക്കല്‍ എന്ന നിലയില്‍ ചരിത്രത്തിന്റെ ഭാഗമായി.
ബോള്‍ഗാട്ടി വധശ്രമം പരാജയപ്പെട്ട നിരാശയില്‍ പിന്മടങ്ങിയ ചെമ്പില്‍ അരയന്റെ വാള്‍ തന്റെ കഴുത്തിനുനേരെ ഏതു നിമിഷവും ഉയര്‍ന്നുവരാം എന്ന വേവലാതിയില്‍ പരിഹാരമാര്‍ഗ്ഗം തേടിയ മെക്കാളെയ്‌ക്കു എങ്ങനെയെങ്കിലും മെരുക്കി ആ ധീരന്റെ ശത്രുത ലഘൂകരിക്കാനുള്ള ഉപദേശമാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനി നല്‍കിയത്. മാത്രമല്ല ജലമാര്‍ഗ്ഗമുള്ള സാധനക്കടത്തുവകയില്‍ പിരിച്ചിരുന്ന ഭീമമായ ചുങ്കം തുടര്‍ന്നും കിട്ടണമെങ്കില്‍ അതിനു നേതൃത്വം നല്‍കിയിരുന്ന ചെമ്പില്‍ അരയന്റെ സഹായം ആവശ്യമാണെന്നും അവര്‍ കണ്ടു. അവസാനം ഒരു സന്ധിസംഭാഷണത്തിലൂടെ ചെമ്പിലരയനെ സ്വാധീനിക്കാന്‍ മെക്കാളെ തൈലംപറമ്പില്‍ തറവാട്ടില്‍ നേരിട്ട് എത്തി. ജീവന് അപകടമുണ്ടായാല്‍ നേരിടാന്‍ സുരക്ഷാഭടന്മാരുടെ ഒരു വ്യൂഹത്തെ ചെമ്പുഗ്രാമത്തിനു ചുറ്റും വിന്യസിച്ചുകൊണ്ടായിരുന്നു മെക്കാളെയുടെ ആഗമനം.
അരയന്‍ വഴങ്ങിയില്ല. മെക്കാളെയുടെ സ്വരം അപേക്ഷയില്‍നിന്ന് ഭീഷണിയായി മാറിയപ്പോള്‍ ചെമ്പിലരയന്റെ സുരക്ഷാഭടന്മാരിലൊരാള്‍ വാള്‍ ഊരിമുന്നിലേക്ക് പാഞ്ഞു. വലിയരയന്‍ അയാളെ തടഞ്ഞു: ”മെക്കാളെ ശത്രുവാണെങ്കിലും ഇപ്പോള്‍ നമ്മുടെ വീട്ടില്‍ വന്ന അതിഥിയാണ്. അതുകൊണ്ട് മടങ്ങിപോകുന്നതു വരെ ഒന്നും സംഭവിക്കരുത്.”
ദുഃഖകരമെന്നു പറയട്ടെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്ര രചയിതാക്കള്‍ മനപ്പൂര്‍വ്വം വിട്ടുകളഞ്ഞ ഒരു പടനായകനാണ് ചെമ്പില്‍ വലിയരയന്‍.
ചരിത്രം മറയ്‌ക്കാന്‍ കള്ളക്കഥകള്‍
യുദ്ധങ്ങള്‍ നയിക്കുന്നതിലും യുദ്ധങ്ങള്‍ ജയിക്കുന്നതിലും ചാതുര്‍വര്‍ണ്ണ്യ കാലത്ത് ഒരു മീന്‍പിടുത്ത സമുദായക്കാരനെ എങ്ങനെയാണ് ചരിത്രത്തില്‍ ഒരു മഹാനായി ചേര്‍ക്കുക?! അതിനായി ബോള്‍ഗാട്ടി കൊട്ടാര ആക്രമണവുമായി ബന്ധപ്പെടുത്തി ചിലര്‍ ബോധപൂര്‍വ്വം ഉപകഥകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു.
കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വസതിയായിരുന്ന ചേന്ദമംഗലത്തെ പാലിയം കൊട്ടാരത്തില്‍നിന്ന് 200 പടയാളികളോടൊപ്പം പോഞ്ഞിക്കരയില്‍ എത്തി ബ്രിട്ടീഷ് റെസിഡെന്‍ഡ് മെക്കാളെയെ ബോള്‍ഗാട്ടി കൊട്ടാരത്തില്‍നിന്ന് ഓടിച്ചെന്നും, അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് ഭടന്മാരെ വധിച്ചെന്നും ആയിരുന്നു പ്രചരിപ്പിക്കപ്പെട്ട ഒരു കഥ. തിരുവിതാംകൂര്‍ രാജ്യത്തിന്റെ നാവികസേനാധിപനായ ചെമ്പില്‍ വലിയരയന്‍ മെക്കാളെയെ ആക്രമിക്കാന്‍ വേമ്പനാട് കായലിലൂടെ അര്‍ദ്ധരാത്രി പോയപ്പോള്‍ ചേന്ദമംഗലത്തുനിന്നുള്ള കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രി പാലിയത്തച്ചനും ഓടിവള്ളത്തില്‍ ഒപ്പം ഉണ്ടായിരുന്നു എന്നാണ് മറ്റൊരു കഥ. ചരിത്രത്തില്‍ ചിലര്‍ മഹാന്മാരായി അവതരിപ്പിക്കപ്പെടുന്നു; ചില മഹാന്മാര്‍ തമസ്‌കരിക്കപ്പെടുന്നു.
ബോള്‍ഗാട്ടി ആക്രമണത്തോടെ വേലുതമ്പിദളവയും ചെമ്പില്‍ അരയനും വൈക്കം പദ്മനാഭപിള്ളയും ഒറ്റപ്പെട്ടു. മഹാരാജാവുപോലും ഇവരെ പഴിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളെ ഭയന്ന് അവര്‍ക്കെതിരെ ഒന്നും ചെയ്യാതെ ഒഴിഞ്ഞുമാറിനിന്ന മഹാരാജാവിനെ അറിയിക്കാതെയാണ് വേലുത്തമ്പി ദളവയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ അരയന്‍ ബോള്‍ഗാട്ടി ആക്രമിച്ചത്. ഇതോടെ രാജാവ് ക്രുദ്ധനായി. ഈ അവസരം മുതലാക്കി തന്നെ വധിക്കാന്‍ ബ്രിട്ടീഷ് പട്ടാളം അണിയറയില്‍ പദ്ധതികള്‍ ആസൂത്രണംചെയ്യുന്നു എന്നറിഞ്ഞ ദളവ ശത്രുവിന്റെ കയ്യാല്‍ മരിക്കാതിരിക്കാന്‍ ആത്മഹത്യ ചെയ്തു. വൈക്കം പദ്മനാഭപിള്ളയെ അതിക്രൂരമായാണ് ബ്രിട്ടീഷ് പട്ടാളം വധിച്ച് കഴുമരത്തില്‍ തൂക്കി പ്രദര്‍ശിപ്പിച്ചത്.
ജനമനസ്സിലെ ഇതിഹാസം
തൈലംപറമ്പില്‍ തറവാട്ടിലെത്തിയ ബ്രിട്ടീഷ് പട്ടാളം അരയനെ അറസ്റ്റ് ചെയ്തു പള്ളാത്തുരുത്തിയിലെ സായിപ്പിന്റെ കോടതിയില്‍ എത്തിച്ചു. ഒരു പട്ടാളക്കാരന്‍ അരയനെ സായിപ്പിന്റെ മുന്നിലേക്ക് തള്ളിയിട്ടു. ചാടി എഴുന്നേറ്റ അരയന്‍ ആ പട്ടാളക്കാരനെ വിലങ്ങുവെച്ച കൈകൊണ്ട് അടിച്ചു വീഴ്‌ത്തി. നിറതോക്കിനു മുന്നിലും പതറാത്ത ചെമ്പിലരയനെ മെക്കാളെ ഏറെനേരം നോക്കിനിന്നു.
ദ്വിഭാഷിയുടെ സഹായത്തോടെ വിസ്താരം ആരംഭിച്ചു. ”ഞങ്ങള്‍ക്കുനേരെയുള്ള ഈ ശത്രുത അവസാനിപ്പിച്ചുകൂടേ?” -കേണല്‍ സായിപ്പ് ചോദിച്ചു.
”ഞങ്ങള്‍ ചെയ്തതെല്ലാം ശരിയായിരുന്നു. അത് ഞങ്ങളുടെ രാജ്യത്തിനു വേണ്ടിയായിരുന്നു” അരയന്‍ പറഞ്ഞു.
”നിങ്ങള്‍ ചെയ്തത് കൊലക്കുറ്റമാണ്. കൂടാതെ റെസിഡന്‍സി ബംഗ്ലാവിലെ എല്ലാ വസ്തുക്കളും നിങ്ങള്‍ തകര്‍ത്തു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വാണിജ്യരേഖകള്‍ മുഴുവന്‍ നിങ്ങള്‍ ചുട്ടുചാമ്പലാക്കി. എന്റെ മുന്‍പില്‍ കാണുന്ന പള്ളാത്തുരുത്തി കായലില്‍ നിങ്ങളെ കെട്ടിത്താഴ്‌ത്തുകയാണ് അതിനുള്ള ശിക്ഷ. എന്നാല്‍ നിങ്ങളെ ശിക്ഷിക്കാതെ വിട്ടാല്‍ ഞങ്ങളോടുള്ള നയംമാറ്റുമോ? നമുക്ക് സുഹൃത്തുക്കളാകാം. നിങ്ങള്‍ക്കാവശ്യമുള്ള പണം എത്രവേണമെങ്കിലും തരാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഒരുക്കമാണ്. എന്തുപറയുന്നു അരയന്‍? താങ്കളെ മോചിപ്പിക്കട്ടേ?”
ചെമ്പിലരയന്റെ കണ്ണുകള്‍ കോപത്താല്‍ ചുവന്നു. ”താങ്കള്‍ ഉള്‍പ്പെടെ എന്റെ രാജ്യത്തെ നശിപ്പിക്കുന്ന വിദേശീയരുമായി ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ല. നിങ്ങളുടെ രാജ്യത്തോടു നിങ്ങള്‍ കൂറുകാണിക്കുന്നതുപോലെ ഞങ്ങളുടെ രാജ്യത്തോട് ഞങ്ങള്‍ കൂറുകാണിക്കുന്നത് തെറ്റാണോ.”
സ്തബ്ധനായ മെക്കാളെ ഏറെനേരം മിണ്ടാതെ ഇരുന്നു. ചെമ്പിലരയനെ പിണക്കാതെയും പ്രകോപിപ്പിക്കാതെയും സംയമനം പാലിക്കുന്നതാണ് ഉചിതം എന്നു വചാരിച്ച കേണല്‍ മെക്കാളെ ചെമ്പില്‍ അരയനെ മോചിപ്പിച്ചു.
തിരിച്ച് തൈലംപറമ്പ് തറവാട്ടിലെത്തിയ കണ്‍കുമരന്റെ ആരോഗ്യസ്ഥിതി മോശമാകുകയും മൂന്നുവര്‍ഷത്തിനുശേഷം 1811 ജനുവരി 13 നു 70-ാം വയസ്സില്‍ അന്തരിക്കുകയും ചെയ്തു. എറണാകുളത്തുനിന്ന് വൈക്കത്തേക്കുള്ള ഹൈവേയില്‍ മുറിഞ്ഞപുഴപാലം ഇറങ്ങിച്ചെല്ലുമ്പോള്‍ തൈലംപറമ്പില്‍ ഭവനത്തിന്റെ മുറ്റത്ത് ചെമ്പില്‍ അരയന്റെ സ്മൃതിമണ്ഡപം കാണാം. ഉപയോഗിച്ചിരുന്ന വാള്‍ വീടിനുള്ളിലുണ്ട്.
ഇതിഹാസപുരുഷന്മാര്‍ ജനമനസ്സുകളില്‍ ജീവിക്കേണ്ടവരാണ്. അവരുടെ അപദാനങ്ങളും മാഹാത്മ്യവും വരുംതലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്.മറക്കാതിരിക്കുക, സിംഹത്തിന്റെ മടയില്‍ കയറിച്ചെന്ന് ആക്രമിക്കാന്‍ ധൈര്യം കാണിച്ച ആ യുഗപുരുഷനെ.
















