മുംബൈ : ബോളിവുഡിൽ വർഗീയത ഉണ്ടെന്ന സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ നടൻ അരുൺ ഗോവിൽ . സാമുദായിക വിവേചനം കാരണം ആളുകൾക്ക് ജോലി നിഷേധിക്കപ്പെട്ട സംഭവം സിനിമാ ഇൻഡസ്ട്രിയിൽ ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് അരുൺ ഗോവിൽ പറഞ്ഞു.
ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും (FWICE) സിനി ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റും (CAWT) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ചലച്ചിത്രമേഖലയിലെ വർഗീയ വിവേചനം എന്ന ആരോപണത്തെ അരുൺ ഗോവിൽ തള്ളിക്കളഞ്ഞു.
“സാമുദായിക വിവേചനം കാരണം ആളുകൾക്ക് ജോലി നിഷേധിക്കപ്പെട്ടത് ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ഒരിക്കലും സംഭവിച്ചിട്ടില്ല. ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ഇതിന് ഉദാഹരണങ്ങളുണ്ട്. എല്ലാ മതത്തിൽപ്പെട്ടവരും ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ജോലി ചെയ്തിട്ടുണ്ട്. ഇന്നും അങ്ങനെയാണ് . വാസ്തവത്തിൽ, വർഗീയ വിവേചനം ഇല്ലാത്ത ഒരേയൊരു ഇൻഡസ്ട്രി സിനിമാ ഇൻഡസ്ട്രി മാത്രമാണ്.” അദ്ദേഹം പറഞ്ഞു.
തന്റെ വാദത്തിന് തെളിവായി ഹിന്ദി സിനിമയിലെ ചില വലിയ താരങ്ങളെ കുറിച്ചും അരുൺ ഗോവിൽ പറഞ്ഞു. “മുമ്പ്, ദിലീപ് കുമാറിനെപ്പോലുള്ള നടന്മാരുണ്ടായിരുന്നു; അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹമായിരുന്നു ഇവിടുത്തെ രാജാവ് . ഇന്നും ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരെല്ലാം താരങ്ങളാണ്. വർഗീയ വിവേചനം ഉണ്ടായിരുന്നെങ്കിൽ, അവർ എങ്ങനെ താരങ്ങളാകുമായിരുന്നു?” എന്നും അരുൺ ഗോവിൽ ചോദിച്ചു.
കഴിഞ്ഞ 8 വർഷത്തിനിടെ ബോളിവുഡ് ആകെ മാറിയെന്നും, അധികാര ശ്രേണിയിലെ മാറ്റം ആകെ പ്രകടമാണെന്നുമായിരുന്നു റഹ്മാന്റെ പ്രസ്താവന . മാത്രമല്ല ക്രിയേറ്റീവ് അല്ലാത്ത ആളുകളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് . അതിൽ വർഗീയ വികാരവും ഉണ്ടെന്നാണ് കേൾക്കുന്നതെന്നുമാണ് എ ആർ റഹ്മാന്‍ ബിബിസി എഷ്യന്‍ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തി നിലനില്‍ക്കാന്‍ കഴിഞ്ഞ ഏക സംഗീതസംവിധായകന്‍ താനാണെന്നും എ.ആര്‍.റഹ്മാന്‍ പറഞ്ഞു. ‘ഇസൈജ്ഞാനി ഇളയരാജ ഏതാനും ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവ മുഖ്യധാരാ സിനിമകളായിരുന്നില്ല. അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാന്‍ കഴിഞ്ഞതും അവര്‍ എന്നെ സ്വീകരിച്ചതും വളരെ ചാരിതാര്‍ഥ്യമുണ്ടാക്കിയ കാര്യമാണ്.’
മോശം ലക്ഷ്യങ്ങളോടെ ചെയ്യുന്ന സിനിമകളിൽ താൻ സഹകരിക്കില്ല .വിക്കി കൗശല്‍ നായകനായ ‘ഛാവ’യെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അത് ഭിന്നതയുണ്ടാക്കുന്ന സിനിമ തന്നെയാണെന്നും റഹ്മാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കങ്കണ റണാവത്ത് , സംവിധായകൻ ഇംതിയാസ് അലി, തസ്ലീമ നസ്ലീൻ എന്നിവർ അടക്കം രംഗത്തെത്തിയിരുന്നു.















