പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം വൈകുന്നതിനാല്‍ കൂടുതല്‍ പ്രതികള്‍ ജയില്‍ മോചിതരാകാം. പ്രധാന പ്രതികളായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി സ്വദേശി ഗോവര്‍ദ്ധനും തങ്ങള്‍ കുറ്റം ചെയ്തതായി സമ്മതിച്ചിട്ടില്ല. തൊണ്ടി മുതല്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ദ്വാരപാലക പാളികളില്‍ നിന്ന് നഷ്ടമായ സ്വര്‍ണത്തിന്റെ കാര്യത്തില്‍ മാത്രമാണ് എസ്‌ഐടി ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ പ്രഭാമണ്ഡലം, ദശാവതാരം, ശ്രീകോവില്‍ വശങ്ങളിലെ പാളികള്‍ എന്നിവ ഉള്‍പ്പെടെയുള്ള കട്ടിളപ്പാളികളിലെ സ്വര്‍ണക്കൊള്ള ആര് നടത്തിയെന്നോ തൊണ്ടി മുതല്‍ എവിടെയെന്നോ വ്യക്തമായിട്ടില്ല. ഇതിലും ഗോവര്‍ദ്ധനനും പങ്കജ് ഭണ്ഡാരിയുമാണ് പ്രതികളെന്ന വാദം മാത്രമാണ് എസ്‌ഐടിക്കുള്ളത്.
കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഒക്ടോ. 23ന് അറസ്റ്റിലായ രണ്ടാം പ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം ജയില്‍ മോചിതനായി. ഇങ്ങനെയെങ്കില്‍ ഒക്ടോ. 17ന് അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും നവംബര്‍ ഒന്നിന് അറസ്റ്റിലായ മുന്‍ എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാറും നവംബര്‍ 6ന് അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവും നവംബര്‍ 11ന് അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും വൈകാതെ പുറത്തുവരും.
ദ്വാരപാലക പാളികളില്‍ നിന്നും സ്വര്‍ണം കൊള്ളയടിച്ചത് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും ജൂവല്ലറി ഉടമ ഗോവര്‍ദ്ധനുമാണെന്ന് എസ്‌ഐടി പറയുന്നു. എന്നാല്‍ ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്നാണ് തങ്ങള്‍ പാളികളില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തതെന്നും പണിക്കൂലിയായാണ് 109 ഗ്രാം സ്വര്‍ണം സ്വീകരിച്ചതെന്നുമാണ് ഭണ്ഡാരിയുടെ വാദം.
സ്വര്‍ണ വ്യാപാരിയായ താന്‍ 474 ഗ്രാം സ്വര്‍ണം പോറ്റിയില്‍ നിന്ന് വാങ്ങിയതായി സമ്മതിച്ച ഗോവര്‍ദ്ധന്‍ അതിന് വില നല്‍കിയെന്നും ശബരിമല സ്വര്‍ണം ആണെന്ന് അറിയില്ലായിരുന്നെന്നും വ്യക്തമാക്കുന്നു. അറിഞ്ഞപ്പോള്‍ പ്രായശ്ചിത്തമായി ശബരിമലയില്‍ പണം മുടക്കിയതായും ഗോവര്‍ദ്ധന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ തൊണ്ടി മുതല്‍ എവിടെ എന്ന് വ്യക്തമല്ല.
പോറ്റി വശം പാളികള്‍ കൊടുത്തുവിടാനും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം പൂശാനും അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡായിരിക്കെ, പ്രതികളുടെ ഈ വാദങ്ങളും എസ്‌ഐടിയുടെ കണ്ടെത്തലും തെളിവുകളുടെ അഭാവത്തില്‍ കോടതി എങ്ങനെ പരിഗണിക്കുമെന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആശങ്കയുണ്ട്.
















