ന്യൂദൽഹി: ഇന്ത്യയിൽ പ്രവാസിയായി കഴിയുന്ന ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്റെ ആദ്യ പൊതു പ്രസംഗത്തിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ തുറന്നുകാട്ടി. ബംഗ്ലാദേശിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ യൂനുസിന്റെ നിലവിലെ സർക്കാരിന് കഴിവില്ലെന്ന് പറഞ്ഞുകൊണ്ട് അവർ ജനങ്ങളോട് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തു. യൂനുസിന്റെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ചുമത്തിയ അതിക്രമങ്ങളെ അവാമി ലീഗ് നേതാവിന്റെ പ്രസംഗം വ്യക്തമായി എടുത്തുകാണിക്കുന്നുണ്ട്.
ഷെയ്ഖ് ഹസീന ഒരു ഓഡിയോ സന്ദേശം പുറത്തിറക്കി
ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പിന് ഏകദേശം മൂന്നാഴ്ച മുമ്പ് അവാമി ലീഗ് മേധാവി ഒരു ഓഡിയോ സന്ദേശത്തിൽ ബംഗ്ലാദേശിലെ യഥാർത്ഥ സ്ഥിതി വിശദീകരിക്കാൻ ശ്രമിക്കുക മാത്രമല്ല യൂനുസ് സർക്കാരിന്റെ പദ്ധതികൾ നശിപ്പിക്കാനും ആഹ്വാനം ചെയ്തു.
യൂനുസിനെ അഴിമതിക്കാരനായ അധികാരക്കൊതിയനായ രാജ്യദ്രോഹി എന്ന് ഹസീന വിളിച്ചിരുന്നു. ഫോറിൻ കറസ്പോണ്ടന്റ്‌സ് ക്ലബ്ബിൽ നടന്ന “സേവ് ഡെമോക്രസി ഇൻ ബംഗ്ലാദേശ് ” എന്ന പരിപാടിയിലാണ് ഷെയ്ഖ് ഹസീനയുടെ ഓഡിയോ സന്ദേശം ആദ്യം പ്ലേ ചെയ്തത്. അധികാരത്തിൽ നിന്ന് തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ യൂനുസ് പങ്കാളിയാണെന്ന് ആരോപിക്കുകയും ചെയ്തു. കൂടാതെ ഈ ദുഷ്‌കരമായ സമയത്ത് മുഴുവൻ രാഷ്‌ട്രവും നമ്മുടെ മഹത്തായ വിമോചന സമരത്തിന്റെ ആത്മാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഐക്യത്തോടെ മുന്നോട്ട് പോകണം എന്നും ഹസീന പറഞ്ഞു.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ അവസാനിച്ചിട്ടില്ല
ബംഗ്ലാദേശിൽ ജനാധിപത്യം ഇപ്പോൾ പ്രവാസത്തിലാണ്. മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു. പത്രസ്വാതന്ത്ര്യം ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അക്രമം, പീഡനം, ലൈംഗികാതിക്രമങ്ങൾ എന്നിവയ്‌ക്ക് അറുതി വന്നിട്ടില്ല. മതന്യൂനപക്ഷങ്ങൾ നിരന്തരമായ പീഡനങ്ങൾ നേരിടുന്നു. ക്രമസമാധാനം ഇനി പഴയ കാര്യമല്ലെന്നും ഹസീന വ്യക്തമാക്കി.
മുഹമ്മദ് യൂനുസ് സർക്കാർ ഒരു വിദേശ പാവ
ബംഗാളിയിൽ നടത്തിയ പ്രസംഗത്തിൽ ബംഗ്ലാദേശിൽ അടുത്തിടെ സംഭവിച്ചതെല്ലാം ഒരു അന്താരാഷ്‌ട്ര ഏജൻസി നിഷ്പക്ഷമായി അന്വേഷിക്കണം എന്ന് അവർ പറഞ്ഞു. നിലവിലെ സർക്കാരിനെ വിദേശ പാവ എന്നും അതിനെ രാഷ്‌ട്രത്തിന്റെ ശത്രു എന്നും വിശേഷിപ്പിച്ച ഹസീന, രക്തസാക്ഷികൾ അവരുടെ രക്തം കൊണ്ട് എഴുതിയതും ബംഗ്ലാദേശിന് സ്വാതന്ത്ര്യം കൊണ്ടുവന്നതുമായ ഭരണഘടനയെ സംരക്ഷിക്കാൻ ബംഗ്ലാദേശിന്റെ ധീരരായ പുത്രന്മാരോടും പുത്രിമാരോടും ആഹ്വാനം ചെയ്തു.
അതേ സമയം 2024 ഓഗസ്റ്റ് 5 ന് അധികാരത്തിൽ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെട്ടതിനുശേഷം ഹസീന ഇന്ത്യയിലാണ് താമസിക്കുന്നത്. മുഹമ്മദ് യൂനുസിന്റെ സർക്കാരിന്റെ കാലത്ത് അവാമി ലീഗ് സർക്കാരിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഫെബ്രുവരി 12നാണ് ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുക.
















