ആത്മജ്ഞാനത്തിനായി നമ്മള്‍ വളരെയേറെ പരിശ്രമിക്കാറുണ്ട്. എന്നാല്‍ ആ ശ്രമമൊക്കെയും പഞ്ചേന്ദ്രിയങ്ങളിലും ജാഗ്രതാദി മൂന്ന് അവസ്ഥകളിലും, ശബ്ദാദി പഞ്ച വിഷയങ്ങളിലും മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്നു. അതുതന്നെയാണ് എത്ര ശ്രമിച്ചിട്ടും ആത്മജ്ഞാനം ലഭിക്കാത്തതിനു കാരണവും. ഇവയെ വിട്ടുനിന്നാലേ ആത്മസ്വരൂപം അറിയാന്‍ ഇടവരൂ.
അതാകട്ടെ, ആത്മജ്ഞാനം കൈവന്ന ഒരു മഹാത്മാവിലൂടെ മാത്രമേ ഗ്രഹിക്കാനുമാവൂ. അനുഭവരസികനായ മഹാത്മാവ് സത്യമായ ആത്മസ്വരൂപത്തെ തന്റെ അനുഭൂതിക്ക് അനുസൃതമായി പറഞ്ഞു ബോധിപ്പിച്ചു തരുന്നത് തന്നെ ‘ബോധനം’. ഒരിക്കല്‍ ശ്രവിച്ചാല്‍ പോരാ, തത്ത്വത്തില്‍ ഉറപ്പുവരുന്നത് വരെ കേള്‍ക്കയും കേള്‍പ്പിക്കുകയും വേണം. അങ്ങനെ അധികാരിയായ ശിഷ്യന് മഹാത്മാവായ ആചാര്യനില്‍ നിന്നും ലഭിക്കുന്ന ഈ ബോധനം ഒരിക്കലും വിഫലമാകില്ല.
നമ്മുടെ ഇടയില്‍ അനേക വര്‍ഷക്കാലം ആത്മീയത വിതറിയ സന്യാസിയായി രുന്നു നിത്യാനന്ദ സ്വാമികള്‍. ഒരേ സമയത്ത് തന്നെ പൂജാരിയായി, തത്ത്വബോധിതനായി, ആത്മജ്ഞാനം ആഗ്രഹിക്കുന്നവര്‍ക്ക് എന്തു ക്ലേശം സഹിച്ചും അവരുടെ സമീപം എത്തി അജ്ഞാനത്തിന്റെ മറനീക്കി ജ്ഞാനോപദേശം കൊടുത്ത പരമത്യാഗിയും ജ്ഞാന ഭണ്ഡാരവും ആയിരുന്നു സ്വാമിജി.
കൊല്ലവര്‍ഷം 1084 വൃശ്ചികമാസം രേവതി നക്ഷത്രത്തില്‍ മാവേലിക്കര താലൂക്കില്‍ ചുനക്കര തെക്ക് കാട്ടൂര്‍ മറ്റത്തേത്തു ഗോവിന്ദക്കുറുപ്പിന്റെയും പാര്‍വതി പിള്ളയുടെയും പുത്രനായി സ്വാമിജി ജനിച്ചു.
(പൂര്‍വ്വാശ്രമത്തിലെ നാമധേയം പരമേശ്വരന്‍ പിള്ള എന്നായിരുന്നു.) ചുനക്കര, മാവേലിക്കര എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കോട്ടയത്ത് സര്‍വ്വേ സ്‌കൂളില്‍ നിന്നും സര്‍വ്വേ പരീക്ഷയും പാസായി.
കുറച്ചുകാലം അധ്യാപകവൃത്തിയിലും പിന്നീട് റവന്യൂ വകുപ്പിലും എക്‌സൈസ് വകുപ്പിലും ജോലി ചെയ്തു. ജോലിയില്‍ ഇരിക്കെ വിവാഹിതനായി. 28-ാം വയസ്സില്‍ ഗൃഹസ്ഥ ജീവിതം ഉപേക്ഷിച്ച് 1112 -ല്‍, അക്കാലത്ത് ചുനക്കര സ്വാമി എന്ന് അറിയപ്പെട്ടിരുന്ന വിമലാനന്ദ യോഗീശ്വരനില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ചു. നിത്യാനന്ദന്‍ എന്ന ജ്ഞാനപ്പേരും സമ്പാദിച്ചു. അതിനുശേഷം ഗുരുവിനോടൊപ്പം ആധ്യാത്മിക രംഗത്ത് പ്രവര്‍ത്തിച്ചു.
അക്കാലത്ത് ചെട്ടികുളങ്ങര വിദ്വാന്‍ എസ്. രാമന്‍നായരുടെ സഹകരണത്തോടെ അയ്യപ്പസേവാസംഘം ശാഖ രൂപീകരിച്ചു. വിദ്വാന്‍ രാമന്‍ നായര്‍ ചെട്ടികുളങ്ങരയില്‍ രൂപീകരിച്ച സനാതന ധര്‍മ്മ സേവാ സംഘത്തിന്റെ ആത്മീയ ആചാര്യനായും വളരെക്കാലം പ്രവര്‍ത്തിച്ചു. നൂറനാട് പടനിലം, ഭരണിക്കാവ്, ചുനക്കര വടക്ക്, മേനാംപള്ളി എന്നീ സ്ഥലങ്ങളില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു. അനേകം ഗൃഹസ്ഥശിഷ്യരെയും സമ്പാദിച്ചു.
ഓച്ചിറ പരബ്രഹ്‌മസന്നിധിയില്‍ 40 വര്‍ഷക്കാലം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഖണ്ഡനാമജപയജ്ഞം നടന്നു. മാവേലിക്കര, കായംകുളം, നൂറനാട്, തുടങ്ങി മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഭാഗവത സപ്താഹങ്ങള്‍ നടത്തി. ഗാര്‍ഹസ്ഥ്യ ജീവിതത്തില്‍ ഉഴലുന്ന അനേകം ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവുമേകാന്‍ സ്വാമിയുടെ പ്രഭാഷണങ്ങള്‍ക്കു സാധിച്ചു. സ്വാമിയുടെ യജ്ഞവേദികള്‍ എല്ലാം തന്നെ ഭഗവാനും ഗുരുവും ഭക്തനും ഒന്നായി ചേരുന്ന ഭാഗവത സംസ്‌കാരം ഉള്‍ക്കൊള്ളുന്നതായിരുന്നു.
അദ്ദേഹം നയിച്ചിരുന്ന അഖണ്ഡനാമ ജപയജ്ഞ വേദികളില്‍ പങ്കെടുക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ ഭക്തിലഹരിയിലാറാടി നൃത്തം വച്ചിരുന്നു. സ്വാമിജിയുടെ ഉപാസനാമൂര്‍ത്തി ഗണപതിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഗണപതിഹോമവും മാഹാത്മ്യം ഏറിയതായിരുന്നു. ‘ഓച്ചിറ സ്വാമി’ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഭക്തി, കര്‍മ്മ, ജ്ഞാന യോഗാദികളുടെ സമന്വയ രൂപമായിരുന്നു നിത്യാനന്ദ സ്വാമി. രാത്രി അദ്ദേഹം കൂടുതല്‍ ഉറങ്ങിയിരുന്നില്ല. രാത്രി മിക്കപ്പോഴും അദ്ദേഹം ധ്യാനാവസ്ഥയിലായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ശിരസ്സിനു ചുറ്റും അതിദീപ്ത പരിവേഷം കാണമായിരുന്നു. അദ്ദേഹത്തിന്റെ കണ്ഠത്തില്‍ നിന്നും അനര്‍ഗളം പ്രവഹിക്കുന്ന വേദ മന്ത്രങ്ങളും ഉപനിഷത്ത് തത്ത്വങ്ങളും ശ്രവിക്കാന്‍് അനവധി ഭക്തര്‍ അദ്ദേഹത്തിന്റെ യജ്ഞങ്ങളില്‍ പങ്കെടുത്തിരുന്നു.
കൊല്ലവര്‍ഷം 1175-ല്‍ അദ്ദേഹം സ്ഥാപിച്ച കായംകുളം മേനാമ്പള്ളി ഓം അംബികാശ്രമത്തില്‍ മഠാധിപതിയായി ഇരുന്ന കാലം മകരമാസം 11-ന് തിരുവനന്തപുരത്ത് വച്ച് 91-ാം വയസ്സില്‍ അദ്ദേഹം സമാധിയടഞ്ഞു. ചുനക്കര വിമലാനന്ദ യോഗി തിരുവടികളുടെ പ്രഥമ ശിഷ്യനായിരുന്ന, മധ്യതിരുവിതാംകൂറിലെ ആധ്യാത്മിക വേദികളില്‍ ഉജ്ജ്വലമായി പ്രശോഭിച്ച, ഗുരുനാഥനെ പോലെ യോഗാരൂഢനായിരുന്ന് ദേഹവിയോഗം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു.
പൂര്‍വാശ്രമത്തില്‍ ചുരുങ്ങിയ കാലം ഉദ്യോഗസ്ഥനായും ഗൃഹസ്ഥനായുമെല്ലാം കഴിഞ്ഞിരുന്നതിനാല്‍ ലൗകികവും ഭൗതികവുമായ വിഷയങ്ങളിലും അദ്ദേഹത്തിന് വേണ്ടത്ര പ്രായോഗിക പരിജ്ഞാനം സിദ്ധിച്ചിരുന്നു. ഇങ്ങനെ ക്രമപ്രകാരം ബ്രഹ്‌മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സംന്യാസം എന്നീ വര്‍ണാശ്രമ ധര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സമാധിപദം പ്രാപിക്കുവാന്‍ കഴിഞ്ഞ ഒരു സംന്യാസി ശ്രേഷ്ഠനായിരുന്നു നിത്യാനന്ദ സ്വാമികള്‍.
സ്വാമിയുടെ സമാധി ദിനമായ ജനുവരി 25-ന് ചുനക്കരയില്‍ പ്രത്യേക ചടങ്ങുകള്‍ നടത്തുന്നുണ്ട്.
















