ഭാരതത്തിന്റെ യുവനായകന്‍ ആകേണ്ടിയിരുന്ന വ്യക്തിയാണ് നേതാജി സുഭാഷ്ചന്ദ്രബോസ്. ഒരുതരത്തില്‍ പറഞ്ഞാല്‍ സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഭാരതരത്‌നം ആകേണ്ടയാള്‍! എന്നാല്‍ നായകനെ വില്ലനാക്കി അവതരിപ്പിച്ച്, ചരിത്രത്തിന്റെ പരിയംപുറത്ത് വലിച്ചെറിയാനായിരുന്നു ചില ‘നവഭാരതശില്പി’കളുടെ താല്പര്യം. പുതിയ ഭാരതത്തെ നയിക്കേണ്ടത് ആധ്യാത്മികതയാണെന്നാണ് സുഭാഷ് ചന്ദ്ര ബോസ് മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആരാധ്യപുരുഷന്‍ സ്വാമി വിവേകാനന്ദനായിരുന്നു. സ്വാമിജിയെപ്പോലെ സംന്യാസിയായി, സര്‍വ്വസംഗപരിത്യാഗിയായി, ഭാരതത്തെ സേവിക്കുകയും ഭാരതമാതാവിവിനായി സമര്‍പ്പിക്കുകയും ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്വാര്‍ത്ഥതകൊണ്ട് അധികാരവും സമ്പത്തും പ്രശസ്തിയും ആഗ്രഹിക്കുന്നവര്‍ അധികാരത്തിലേറിയാല്‍ രാജ്യരക്ഷയോ ജനക്ഷേമമോ പ്രധാന ലക്ഷ്യമായിരിക്കില്ല എന്ന് നേതാജിക്ക് ബോധ്യമുണ്ടായിരുന്നു. ആ ബോധ്യമാണല്ലോ സ്വാതന്ത്ര്യാനന്തരം നമ്മള്‍ കണ്ടതും.
ഭാരതത്തിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിനായി പച്ചപ്പുല്ല് തിന്നും പ്രാണികളുടെ കടിയേറ്റും കല്ലിലും ചെളിയിലും വീണ് കാലങ്ങളോളം ദുരിതമനുഭവിച്ചത് നാടിന്‍മോചനം
ഒന്നേ ലക്ഷ്യം എന്ന ആദര്‍ശവും ഏന്തിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഏറെ പീഡനം അനുഭവിക്കുകയും ദുരിതമനുഭവിക്കുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തവരെ മുഴുവന്‍ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നല്ലോ സ്വാതന്ത്ര്യാനന്തരം അധികാരമേറ്റവര്‍ ചെയ്തത്.
നവകോണ്‍ഗ്രസ് നേതാക്കളുടെ ചവിട്ടേറ്റ് പുറത്താക്കപ്പെട്ട സുഭാഷ് ബോസ് പിന്നീട് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിക്കേണ്ടിവന്ന ചരിത്രം ഐതിഹാസികമാണ്. മൂന്നുമാസക്കാലം സൂര്യ വെളിച്ചംപോലും കാണാതെ അന്തര്‍വാഹിനിയില്‍ കടലിനടിയിലൂടെ സഞ്ചരിച്ച അതിസാഹസികമായ യാത്ര ഭാരതത്തിലെ യുവജനങ്ങള്‍ക്ക് ആവേശമാകേണ്ടതാണ്. ജര്‍മ്മനിയില്‍ എത്തിയ ബോസ് അവിടെ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ബ്രിട്ടീഷ് സൈന്യത്തിലെ ഭാരതീയരെ ചേര്‍ത്ത് ഇന്ത്യന്‍ ലിജിയന്‍ (ഫ്രീ ഇന്ത്യ ആര്‍മി) എന്ന പേരില്‍ ഒരു സൈനിക ഗ്രൂപ്പ് രൂപീകരിച്ചു. ഈ ഫ്രീ ഇന്ത്യ ആര്‍മി അംഗങ്ങളാണ് ബോസിനെ ‘നേതാജി’ എന്ന് സംബോധന ചെയ്തുതുടങ്ങിയത്. പിന്നീട് സിംഗപ്പൂരില്‍വച്ച് ആസാദ് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു.
യുവജനങ്ങള്‍ എങ്ങനെയാണ് തന്റെ നാടിനെ കാണേണ്ടത് എന്നതിന് ബോസ് നല്ലൊരു ഉദാഹരണമാണ്. ഇംഗ്ലണ്ടില്‍ സിവില്‍ സര്‍വീസ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ജ്യേഷ്ഠന്‍ ശരത്ചന്ദ്രബോസിനെഴുതിയ കത്തില്‍ ആ മാതൃക ജ്വലിച്ചു നില്‍ക്കുന്നു. ‘ഈ പ്രായത്തില്‍ സി. ആര്‍. ദാസിന് സര്‍വസ്വവും ഉപേക്ഷിച്ച് ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ നേരിടാമെങ്കില്‍ ലൗകിക ദുഃഖങ്ങള്‍ ഇല്ലാത്ത എന്നെപ്പോലൊരു ചെറുപ്പക്കാരന് അങ്ങനെ ചെയ്യാനുള്ള കഴിവ് ഏറെയാണ്. അരവിന്ദ ഘോഷിന്റെ ഉജ്ജ്വല ഉദാഹരണം എന്റെ സങ്കല്പത്തില്‍ ഉയരുന്നു. ആ ഉദാഹരണത്തിന്റെ ആഹ്വാനമനുസരിച്ചുള്ള സംത്യാഗത്തിന് സന്നദ്ധനാണ് ഞാനെന്ന് എനിക്ക് തോന്നുന്നു. എന്റെ കത്തിനു മറുപടിയായി ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ വിവരിച്ചുകൊണ്ട് സി. ആര്‍. ദാസ് എനിക്ക് എഴുതിയിരുന്നു. പ്രവര്‍ത്തകര്‍ വേണ്ടത്ര ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. അതുകൊണ്ട് മടങ്ങിവന്നശേഷം എനിക്കിഷ്ടപ്പെട്ട ധാരാളം ജോലി ചെയ്യാന്‍ ഉണ്ടാകും അതാണ് വിധിവിഹിതം.’ തുടര്‍ന്നായിരുന്നു അദ്ദേഹം മടങ്ങിവന്ന് ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
കുറഞ്ഞകാലംകൊണ്ട് മുഴുവന്‍ ഭാരതത്തിലെയും യുവതയുടെ ആശയവും ആവേശവുമായി ഉയര്‍ന്നു. ഭാരതത്തിന്റെ ആത്മാഭിമാനത്തിന്റെ ഉജ്ജ്വലപ്രതീകം എന്നനിലയില്‍ ലോകം ആ യുവകേസരിയെ ഉറ്റുനോക്കി. എന്നാല്‍ ഒരു ജനതയ്‌ക്ക് പല നായകര്‍ വേണ്ട എന്ന സ്വാര്‍ത്ഥപരമായ ചിന്തകള്‍ക്ക് മുന്നില്‍ ബോസിന് സ്വയം പിന്‍വാങ്ങേണ്ടിവന്നു. അത് ഭാരതത്തിന്റെ എക്കാലത്തെയും നഷ്ടം!
‘പ്രമുഖ’ നായകരോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടുതന്നെ തന്റേതായ വഴിവെട്ടിത്തുറക്കാന്‍ അദ്ദേഹത്തിന് നാടു വിടേണ്ടിവന്നു. അതില്‍ ഇവിടെയുള്ള ‘ചിലര്‍’ സന്തോഷിക്കുകയാണ് വാസ്തവത്തില്‍ ചെയ്തത്. ഒരു ശല്യം ഒഴിവായല്ലോ എന്ന ആശ്വാസവും ചിലര്‍ക്ക് ഉണ്ടായിട്ടുണ്ടാവാം! ആ ആശ്വാസം താത്കാലികമായിരുന്നു എന്നകാര്യം പിന്നീടുള്ള ചരിത്രത്തില്‍ നാം കാണുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര ഭാരതസര്‍ക്കാര്‍ തയ്യാറായില്ല എന്ന കാര്യം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. മാത്രമല്ല സ്വാതന്ത്ര്യാനന്തരം ബോസിന്റെ കുടുംബാംഗങ്ങളെ മുഴുവന്‍പേരെയും അവരുടെ എല്ലാത്തരം പ്രവര്‍ത്തനങ്ങളെയും ഭാരതസര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിരുന്നു. 24 മണിക്കൂറും നിരീക്ഷണം നടത്താന്‍ 14 രഹസ്യപ്പോലീസ് ഉദ്യോഗസ്ഥരെയാണ് നെഹ്‌റു നിയോഗിച്ചത്. നെഹ്‌റുവിന് ശേഷവും 20 വര്‍ഷത്തോളം ഈ നിരീക്ഷണം തുടര്‍ന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ബോസിന്റെ കുടുംബങ്ങളിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ കത്തുകളും തുറന്നു പരിശോധിച്ചിരുന്നു. ചിലതിന്റെ പകര്‍പ്പും എടുത്തിരുന്നു. മറ്റുചില കത്തുകള്‍ മേല്‍വിലാസക്കാരന് നല്‍കാതെ സര്‍ക്കാര്‍ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.
ഭാരതം വിട്ട സുഭാഷ് പിന്നീട് ജര്‍മ്മനിയിലും സിംഗപ്പൂരിലും ജപ്പാനിലും ഒക്കെയായി തന്റെ പ്രവര്‍ത്തനം പടുത്തുയര്‍ത്തി. അതിന്റെ സാക്ഷാത്കാരത്തിനുവേണ്ടി സ്വന്തം ജീവിതം സമ്പൂര്‍ണ്ണമായും സമര്‍പ്പിക്കുകയും ചെയ്ത ബോസിന്റെ ത്രസിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍ യുവജനങ്ങള്‍ക്ക് പ്രേരണാദായകമാകേണ്ടതാണ്.
ബ്രിട്ടനുമായുള്ള അന്തിമയുദ്ധവേളയില്‍ അദ്ദേഹം തന്റെ സൈനികര്‍ക്ക് ഒരു പുനര്‍വിചിന്തനത്തിനുള്ള അവസരവും കൂടി നല്‍കി. യുദ്ധം ചെയ്ത് മരണത്തിലേക്ക് പോകാനും, അതല്ല സ്വതന്ത്രമായി, സുഖകരമായ ജീവിതം നയിക്കാനുമുള്ള തീരുമാനം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എടുക്കാവുന്നതാണ് എന്ന് അദ്ദേഹം ആത്മാര്‍ത്ഥതയോടെ പറഞ്ഞു. വിശപ്പും ദാഹവും കഷ്ടപ്പാടും മരണവുമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യാന്‍ എന്നാലാവില്ല. ഇഷ്ടപ്പെട്ട വഴി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ സ്വതന്ത്രരാണ്. ഈ നിമിഷവും നിങ്ങള്‍ക്ക് പിന്മാറാം. അതില്‍ ലജ്ജിക്കേണ്ടതില്ലതന്നെ. ഞാന്‍ നിങ്ങളെ ഒരുതരത്തിലും കുറ്റപ്പെടുത്തുകയുമില്ല. ആരെങ്കിലും പിന്‍വാങ്ങിയാല്‍ നിങ്ങളുടെ സത്യസന്ധതയില്‍ ഞാന്‍ നിങ്ങളോട് ആദരവ് പുലര്‍ത്തുക മാത്രമേ ചെയ്യൂ. ഇത്രയും ആത്മാര്‍ത്ഥമായും ഹൃദയത്തോട് ചേര്‍ന്നും നിന്ന് സ്വാതന്ത്ര്യപോരാളികളെ നയിച്ച അധികംപേര്‍ നമ്മുടെ ചരിത്രത്തില്‍ ഉണ്ടാവില്ല.
മഹാനായ ആ ഭാരതപുത്രനെ കമ്മ്യൂണിസ്റ്റുകള്‍ അധിക്ഷേപിച്ചതിന് കണക്കില്ല. ‘വഞ്ചകന്‍’, ‘അഞ്ചാംപത്തി’, ‘നീചന്‍’, ‘ചെറ്റ’, ‘ഫാസിസ്റ്റ്’, ‘രാജ്യദ്രോഹി’, ‘സാമ്രാജ്യത്വത്തിന്റെ ചെരുപ്പുനക്കി’, ‘കില്ലപ്പട്ടി’, ‘ഗുണ്ടാത്തലവന്‍’, ഇതൊക്കെയായിരുന്നു അവരുടെ സംബോധനകള്‍! സുഭാഷ് ബോസിനെ മാത്രമല്ല ദേശീയതയും സനാതനധര്‍മ്മവും ഭാരതസംസ്‌കാരവും ആരൊക്കെ ഉയര്‍ത്തിപ്പിടിക്കുന്നുവോ അവരെയൊക്കെ ഇത്തരം വാക്കുകളെ കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ വിശേഷിപ്പിക്കാറുള്ളത്. അവര്‍ എന്നും ഭാരതത്തിന്റെ ശത്രുക്കളായിരുന്നുവല്ലോ. ഇന്നും അതുതന്നെ തുടരുന്നു. ദേശീയവാദികളെയും ദേശീയനേതാക്കളെയും അവര്‍ ഒന്നുപോലെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു.
ഇന്നു ഭാരതം സ്വതന്ത്രയാണെങ്കിലും മറ്റനേകം വെല്ലുവിളികളാല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനെ അതിജീവിക്കാന്‍ ഈ അമൃതകാലത്ത് സനാതനധര്‍മ്മത്തിന്റെ അമരത്വത്തെ പ്രഖ്യാപിക്കാന്‍ അനേകം യുവജനങ്ങള്‍ മുന്നോട്ടു വരേണ്ടതുണ്ട്.
സ്വാമി വിവേകാനന്ദനെപ്പോലെ സനാതനധര്‍മ്മഭാരതത്തിന്റെ കാവല്‍ക്കാരനാകാന്‍, സംന്യാസിയാകാന്‍, ആഗ്രഹിച്ച, സ്വാതന്ത്ര്യാനന്തരം അജ്ഞാതനായ ബാബയായി ഭാരതത്തില്‍ ജീവിച്ച നേതാജി നമുക്കു മാതൃകയാണ്. അദ്ദേഹത്തെപ്പോലെ വിദ്യാസമ്പന്നരും സ്വസംസ്‌കാരത്തില്‍ അഭിമാനിക്കുന്നവരുമായ യുവതീയുവാക്കള്‍ സനാതനധര്‍മ്മത്തിന്റെ പടവാള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. അത് തലകൊയ്യുന്ന വാളല്ല, പിന്നെയോ തല ഉയര്‍ത്തിപ്പിടിക്കുന്ന സനാതനധര്‍മ്മത്തിന്റെ ദാര്‍ശനിക ഗരിമയാണ്.
വേദാന്തത്തിന്റെ പടവാളാണ് നമ്മുടെ ആയുധം. കപട വ്യാഖ്യാനങ്ങളുടെയും വികല ആഖ്യാനങ്ങളുടെയും കുത്തൊഴുക്കാണ് വെല്ലുവിളികള്‍. അതിനെ നേരിടാന്‍ വേദാന്തത്തിന്റെ കരുത്തും സനാതനധര്‍മ്മത്തിന്റെ ദര്‍ശനവും ആത്മവിശ്വാസത്തിന്റെ അഗ്‌നിയുമായി യുവാക്കള്‍ മുന്നോട്ടുവരട്ടെ. അതാണ് സുഭാഷ്ചന്ദ്രബോസിനുള്ള തിലോദകം!
















