നിരവധി സിനിമകളിലെ നായിക വേഷങ്ങളിലെ നാടന്‍ സൗന്ദര്യം തുളുമ്പുന്ന രൂപ ഭംഗിയും മിതത്വമാര്‍ന്ന അഭിനയവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ മനസ്സിൽ സ്വപ്ന സുന്ദരിയായി മാറിയ നടിയാണ് കാർത്തിക. വെറും രണ്ടുവർഷം മാത്രമായിരുന്നു അവർ അഭിനയ ലോകത്തുണ്ടായിരുന്നത്. വിവാഹത്തോടെ കാര്‍ത്തിക പൂര്‍ണ്ണമായും സിനിമ അഭിനയം ഉപേക്ഷിക്കുകയായിരുന്നു. 1988ലാണ് ഡോക്ടറായ സുനില്‍ കുമാറിനെ കാര്‍ത്തിക വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും വിഷ്ണു എന്ന മകനുമുണ്ട്.
പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ തുടങ്ങിയ പരീക്ഷണ ചിത്രങ്ങളിലും സത്യൻ അന്തിക്കാടിന്റെ സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലും കാർത്തിക തിളങ്ങി. ഭരതന്റെ നീലക്കുറിഞ്ഞി പൂത്തപ്പോൾ, പ്രിയദർശന്റെ താളവട്ടം എന്നിവയിലെ പ്രകടനങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.കമലിന്റെ ഉണ്ണികളെ ഒരു കഥ പറയാം, ജോഷിയുടെ ജനുവരി ഒരു ഓർമ എന്നീ ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
മണിരത്നം-കമൽഹാസൻ ടീമിന്റെ ക്ലാസിക് ചിത്രം നായകൻ, ഫാസിൽ സംവിധാനം ചെയ്ത സത്യരാജ് ചിത്രം പൂവിഴി വാസലിലെ എന്നിവയിലൂടെ തമിഴകത്തും കാർത്തിക തന്റെ മുദ്ര പതിപ്പിച്ചു.‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച മോഹൻലാൽ-കാർത്തിക കൂട്ടുകെട്ട് മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളിലൊന്നായി മാറി. ഇവർ ഒന്നിച്ച മിക്ക ചിത്രങ്ങളും നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയവയായിരുന്നു.തിരക്കഥാകൃത്ത് കലൂർ ഡെന്നീസ് ‘ജനുവരി ഒരു ഓർമ’ (1987) എന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന നടുക്കുന്ന ഒരു ഓർമ പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
1986ന്റെ അവസാനത്തിൽ കൊടൈക്കനാലിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഗൈഡായ മോഹൻലാൽ, വിനോദസഞ്ചാരിയായ കാർത്തികയെ സൂയിസൈഡ് പോയിന്റ് കാണിച്ചുകൊടുക്കുന്നതായിരുന്നു ആദ്യത്തെ സീൻ.തിരക്കഥ പ്രകാരം അവിടെ നടന്ന ഒരു ആത്മഹത്യയെക്കുറിച്ച് മോഹൻലാൽ ഗൗരവത്തിൽ സംസാരിക്കുമ്പോൾ കാർത്തിക കളിയായി ഇങ്ങനെ പറയുന്നു. ‘ഓ അങ്ങനെയാണോ? അപ്പൊ ഇത് പ്രേമ നൈരാശ്യമുള്ളവർക്ക് ചാടാൻ പറ്റിയ സ്ഥലമാണല്ലേ? എന്നാൽ ഞാനൊന്ന് നോക്കട്ടെ!’ എന്ന് പറഞ്ഞ് കാർത്തിക തമാശക്ക് ചാടാൻ ആഞ്ഞതും മോഹൻലാൽ പെട്ടെന്ന് അവരുടെ കൈത്തണ്ടയിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു. ആ പിടുത്തത്തിൽ കാർത്തികയുടെ കണ്ണുകളിൽ വിരിയുന്ന ആശ്ചര്യം മനോഹരമായി ചിത്രീകരിക്കപ്പെട്ടു.
സംവിധായകൻ കട്ട് പറഞ്ഞപ്പോൾ യൂണിറ്റംഗങ്ങൾ കൈയടിച്ചെങ്കിലും ആ നിമിഷം മോഹൻലാൽ അവരുടെ കൈയിൽ പെട്ടെന്ന് പിടിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ‘കാർത്തികയുടെ കാൽ അബദ്ധത്തിൽ ഒന്ന് തെന്നിയതാണോ എന്ന് പലർക്കും തോന്നി. ഒരുപക്ഷേ അത് തോന്നൽ മാത്രമായിരിക്കാം, ചിലപ്പോൾ അതൊരു വലിയ ദുരന്തമായി മാറുമായിരുന്നു എന്നാണ് ഇന്നും പറയപ്പെടുന്നത്.
















