നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതിന്റെ ഭീതിയില്‍ സമനില നഷ്ടപ്പെട്ട അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. ഇതിന്റെ വേവലാതിയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനം വിവാദമാക്കിയതിനു പിന്നിലുള്ളത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങള്‍ പ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പുനല്‍കിയതാണ്. പക്ഷെ, അത് ചെയ്യാതെ തലേദിവസം രാത്രി 12 മണിക്കു ശേഷം കരട് പ്രസംഗം അതേപടി ലോക് ഭവനില്‍ എത്തിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്, വിയോജിപ്പുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രസംഗം വായിച്ചത്. എന്നാല്‍ വിവാദ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരണത്തിന് നല്‍കി സര്‍ക്കാര്‍ ബോധപൂര്‍വ്വം വിവാദം സൃഷ്ടിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഗുരുതര വീഴ്ചയാണ് വരുത്തിയത്. നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ടവരുടെ കൂട്ടത്തിലുള്ള ചീഫ് സെക്രട്ടറി ജയതിലക് വിദേശത്താണ്. മുഖ്യമന്ത്രി ഇതിന് അനുവാദം നല്‍കിയത് വളരെ ആസൂത്രിതമാണ്. കരുതിക്കൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയുടെ ഭാഗമാണിത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെന്നും, ഈ വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടെന്നും കരട് നയപ്രഖ്യാപനത്തില്‍ ചേര്‍ത്തത് തെറ്റായിരുന്നു. സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. സാമ്പത്തിക ഫെഡറലിസം അട്ടിമറിക്കുന്ന നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന പരാമര്‍ശവും ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്തില്ല.
സര്‍ക്കാരിന്റെ നേട്ടങ്ങളായി പറയുന്ന കാര്യങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നില്ല. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും, പത്തുവര്‍ഷം ഉണ്ടായത് മികച്ച നേട്ടമാണെന്നും, വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും മറ്റും പറയുന്നത് വെറും അവകാശവാദങ്ങള്‍ മാത്രമാണെങ്കിലും അത് ഗവര്‍ണര്‍ വായിച്ചു. പൊതു മര്യാദയുടെ ഭാഗമായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ഇങ്ങനെയൊരു മര്യാദ കാണിച്ചില്ല. ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയെ അപമാനിക്കുന്നതിന് തുല്യമാണിത്. പിണറായി സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനം ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. സിപിഎം പതിറ്റാണ്ടുകളായി പിന്തുടരുന്ന അക്രമ രാഷ്‌ട്രീയത്തിന്റെ വകഭേദമാണിത്. പാര്‍ട്ടിയുടെ പഴയ ഗുണ്ടാ നേതാവില്‍ നിന്ന് പിണറായി ഒരിഞ്ചുപോലും വളര്‍ന്നിട്ടുമില്ല.
ഇടതു ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ഭരണഘടനയെയും അംഗീകരിക്കുന്നുമില്ല. അധികാരം ലഭിക്കുന്നതിനുവേണ്ടി ജനാധിപത്യവും ഭരണഘടനയും സ്വീകാര്യമാണെന്ന് ഭാവിക്കുകയാണ് ചെയ്യുന്നത്. ഇതേ നയമാണ് ഇടതു മുന്നണി സര്‍ക്കാരിനുമുള്ളത്. പ്രതിപക്ഷ ബഹുമാനം തൊട്ടു തീണ്ടിയിട്ടില്ല. എതിരാളികളെ തോല്‍പ്പിക്കാന്‍ എന്ത് തറക്കളികളും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പുറത്തെടുക്കും. ഇതിലൊന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കാമെന്ന് പറഞ്ഞ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നയപ്രഖ്യാപനം പ്രസിദ്ധീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യത്തില്‍ ഗവര്‍ണര്‍ക്ക് യാതൊരു തെറ്റിദ്ധാരണയും ആവശ്യമില്ല. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സ്വീകരിച്ച അതേ സമീപനമാണ് പിന്‍ഗാമിയായ ആര്‍ലേക്കറോടും ഉള്ളത്. ഇടക്കിടെ ഇവര്‍ പുറത്തെടുക്കാറുള്ള അനുനയം വെറും തട്ടിപ്പാണ്. കാര്യം കാണാന്‍ ആരുടെയും കാലുപിടിക്കുകയെന്നത് ഇക്കൂട്ടരുടെ അപ്രഖ്യാപിത നയമാണ്. ഇതില്‍ വീണു പോകാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് കാണിക്കാനാണ് ഗവര്‍ണറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്. ഈ രാഷ്‌ട്രീയ ഹുങ്ക് അനുവദിച്ചു കൊടുക്കരുത്. കേന്ദ്ര സര്‍ക്കാരായാലും ഗവര്‍ണറായാലും തങ്ങളില്‍ നിക്ഷിപ്തമായ ഭരണഘടനാധികാരം ഉപയോഗിക്കുകയാണ് വേണ്ടത്.
















