കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുമാണ് നീക്കം. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കും. ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നുവെന്നാണ് പോലീസ് നിഗമനം.
വടകര മുട്ടുങ്ങൽ വെസ്റ്റിലെ സഹോദരിയുടെ വീട്ടിൽ ഒളിവിലായിരുന്ന ഷിംജിതയെ ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്.
ദീപക്കിന്റെ മരണത്തിൽ ആത്മഹത്യ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പോലീസ് കേസെടുത്തത്. ലെെംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവതി ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളോ മൊഴികളോ പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി വേഗത്തിൽ ശേഖരിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം. വീഡിയോ ചിത്രീകരിച്ച മൊബെെൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കുന്ന നടപടിയിലേക്ക് പോലീസ് കടക്കും. ഇന്നുതന്നെ കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ഷിംജിതയുടെ നീക്കം.
















