മുംബൈ: മഹാരാഷ്‌ട്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ വോട്ടെടുപ്പിന് തൊട്ട് മുന്‍പ് മറാത്തി ഭാഷ പറയാത്തവരെ തല്ലുക വഴിയും ഹിന്ദി പറയുന്നവരെ മറാത്തി ഭാഷ പറയാന്‍ ഭീഷണിപ്പെടുത്തുക വഴിയും വോട്ടര്‍മാരെ വെറുപ്പിച്ച നേതാവാണ് രാജ് താക്കറെ. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ നവനിര്‍മ്മാണ്‍ സേനയുടെ ഗുണ്ടകള്‍ മറാത്തി ഭാഷയുടെ പേരില്‍ വലിയ കോലാഹലമാണ് മഹാരാഷ്‌ട്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ഉണ്ടാക്കിയത്. ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും ഇത്തരം ഗൂണ്ടായിസം കാരണം ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ നവനിര്‍മ്മാണ്‍ സേനയും വന്‍പരാജയാണ് ഏറ്റുവാങ്ങിയത്.
പക്ഷെ ഇപ്പോഴിതാ ഉദ്ധവ് താക്കറെയെ പിന്നില്‍ നിന്നും കുത്തിയിരിക്കുകയാണ് അവസരവാദിയായ രാജ് താക്കറെ. തെരഞ്ഞെടുപ്പിന് മുൻപ് ഉദ്ധവ് താക്കറേയുമായി കൈകോർത്ത് പരാജയം രുചിച്ചെങ്കിലും ഇപ്പോള്‍ കല്യാൺ – ഡോംബിവാലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനം നേടാൻ ഏക്നാഥ് ഷിൻഡേയുടെ ശിവസേനയ്‌ക്ക് പിന്തുണ നൽകുകയായിരുന്നു രാജ് താക്കറെ. ഇത് ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്കുള്ളില്‍ വലിയ എതിര്‍പ്പും അമര്‍ഷവും ഉയര്‍ത്തിയിരിക്കുകയാണ്.
ശിവസേന ഷിൻഡേ വിഭാഗവും ബിജെപിയും ചേർന്നുള്ള മഹായുതിക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനൊപ്പമായിരുന്നു രാജ് താക്കറേ നയിക്കുന്ന എംഎൻഎസ് മത്സരിച്ചത്. ഇതിൽ പരാജയം നേരിട്ടതിന് പിന്നാലെ തന്നെ എംഎൻഎസ് ഏക്നാഥ് ഷിൻഡേയ്‌ക്ക് പിന്തുണയുമായി എത്തിയത് മഹാരാഷ്‌ട്രയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഷിൻഡേ വിഭാഗത്തിനൊപ്പമുള്ള സഖ്യം കോർപ്പറേഷനുകളിൽ ബിജെപിയുടെ അധികാരം കുറയ്‌ക്കുന്നതിനുള്ള ഗൂഡനീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.
കല്യാൺ – ഡോംബിവാലി മുൻസിപ്പൽ കോർപ്പറേഷനിൽ 122 സീറ്റുകളാണ് ഉള്ളത്. ഇതിൽ ബിജെപിയെ കഷ്ടിച്ച് പിന്നിലാക്കിയ ഏക്നാഥ് ഷിന്‍ഡേയുടെ ശിവ സേനയ്‌ക്ക് 53 സീറ്റാണ് നേടിയത്. ബിജെപിക്ക് 51 സീറ്റാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിന് 62 സീറ്റുകള്‍ വേണം. രാജ് താക്കറെയുടെ നവനിര്‍മ്മാന്‍ സേനയ്‌ക്ക് അഞ്ച് സീറ്റുകള്‍ ഉണ്ട്. ബാക്കി സ്വതന്ത്രര്‍ കൂടിയായാല്‍ ബിജെപിയെ പുറത്തുനിര്‍ത്തി ഏക് നാത് ഷിന്‍ഡേയുടെ ശിവസേനയെ അധികാരത്തില്‍ കയറ്റാം. അതുവഴി ബിജെപിയെയും ഷിന്‍ഡേ ശിവസേനയും തമ്മിലുള്ള വിടവ് കൂട്ടാനാകുമെന്നാണ് രാജ് താക്കറെയുടെ ഉന്നം.
പാര്‍ലമെന്‍റില്‍ കല്യാണ്‍-ഡോംബിവ് ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെട്ട പ്രദേശത്തെ ലോക് സഭയില്‍ പ്രതിനിധീകരിക്കുന്നത് ഏക് നാഥ് ഷിന്‍ഡെയുടെ മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡേ ആണ്. രാജ് താക്കറെയുടെ പിന്തുണയോടെ തങ്ങള്‍ക്ക് 58 സീറ്റുകള്‍ ഉണ്ടെന്നും അതിനാല്‍ കല്യാണ്‍-ഡോംബിവ് ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികാരം കൈമാറണമെന്നും ശ്രീകാന്ത് ഷിന്‍ഡേ ഇവിടുത്തെ മേയറോട് അഭ്യര്‍ത്ഥിച്ചു. അതേ സമയം ബിജെപിയും ഷിന്‍ഡെ ശിവസേനയും തമ്മിലുള്ള ബന്ധം ഉറച്ചതാണെന്നും മേയര്‍ ഉള്‍പ്പെടെയുള്ളവരെ ഏക് നാഥ് ഷിന്‍ഡേയും ബിജെപി പ്രസിഡന്‍റ് രവിന്ദ്ര ചവാനും ചേര്‍ന്നാണ് തെരഞ്ഞെടുക്കുകയെന്നും ശ്രീകാന്ത് ഷിന്‍ഡേ അറിയിച്ചു.
എങ്ങിനെയും കുത്തിത്തിരിപ്പുണ്ടാക്കി ബിജെപിയെയും ഏക്നാഥ് ഷിന്‍ഡേയും തമ്മിലടിപ്പിക്കാനാണ് രാജ് താക്കറെയുടെ ശ്രമം. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) കഴിഞ്ഞ 28 വര്‍ഷമായി ഭരിയ്‌ക്കുന്ന ഉദ്ധവ് താക്കറെ ശിവസേനയെ ഇക്കുറി തൂത്തെറിഞ്ഞ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിയുടെ മേയര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരിയ്‌ക്കാതിരിക്കാന്‍ എല്ലാ അടവുകളും പിന്നില്‍ നിന്നും പയറ്റാന്‍ നോക്കുകയാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും. വൃത്തികെട്ട രാഷ്‌ട്രീയമാണ് താക്കറെ സഹോദരന്മാര്‍ കളിക്കുന്നത്. 2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്തുനിര്‍ത്താന്‍ ഉദ്ധവ് താക്കറെ ബദ്ധശത്രുക്കളായ ശരത് പവാറിന്റെ എന്‍സിപിയുമായും കോണ്‍ഗ്രസുമായും കൈകോര്‍ത്ത് ഭരണം തട്ടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപിയെ പുറത്തുനിര്‍ത്താന്‍ ശ്രമിക്കുക വഴി 2019ലെ അതേ തന്ത്രം ആവര്‍ത്തിക്കുകയാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും.
















