കൊൽക്കത്ത ; ഇന്ത്യൻ സമുദ്രാർത്തിയിലേയ്‌ക്ക് അതിക്രമിച്ച് കയറിയ ബംഗ്ലാദേശി ബോട്ട് പിടികൂടി . ബംഗാൾ ഉൾക്കടലിൽ അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ച് പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് ബോട്ട് കടന്നു കയറിയത് . ഇതിൽ ഉണ്ടായിരുന്ന 24 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് പശ്ചിമ ബംഗാൾ പോലീസിന്റെ തീരദേശ സേനയ്‌ക്ക് കൈമാറി.
തീരപ്രദേശത്ത് ഈ മത്സ്യത്തൊഴിലാളികൾ ഇടയ്‌ക്കിടെ പ്രവേശിക്കാറുണ്ടെന്ന് പ്രാദേശിക പട്രോളിംഗ് സംഘങ്ങൾ അറിയിച്ചിരുന്നു . ആവർത്തിച്ചുള്ള പരാതികളെത്തുടർന്ന്, കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ.
തിങ്കളാഴ്ച പുലർച്ചെ പട്രോളിംഗ് നടത്തുന്നതിനിടെ ബംഗ്ലാദേശി മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനം അറിയിച്ചു. തുടർന്ന് കോസ്റ്റ് ഗാർഡ് ബോട്ടിനെ പിന്തുടർന്ന് ഇന്ത്യൻ ജലാതിർത്തിയിൽ വെച്ച് പിടികൂടുകയായിരുന്നു. .
ചോദ്യം ചെയ്യലിൽ, മൂടൽമഞ്ഞ് കാരണം അബദ്ധത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ചതായി പറഞ്ഞ് ഇവർ രക്ഷപെടാൻ ശ്രമിച്ചിരുന്നു . നുഴഞ്ഞുകയറ്റം ആകസ്മികമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ തിരിച്ചറിയൽ രേഖകളും ഹാജരാക്കാൻ കഴിഞ്ഞില്ല.
















