ന്യൂദല്‍ഹി: കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും അതിന് പിന്നിൽ വർഗീയ കാരണങ്ങളുണ്ടാകാമെന്നുമുള്ള എ.ആർ. റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ റഹ്മാന്‍ ഖേദപ്രകടനവുമായി രംഗത്ത്. താന്‍ ആരുടെയും വികാരത്തിന് മുറിവേല്‍പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാരതമാണ് എന്നും തന്റെ പ്രചോദനമെന്നും റഹ്മാന്‍ പറഞ്ഞു.
മുസ്ലിമായതിനാല്‍ തനിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ കിട്ടുന്നില്ലെന്ന റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ ഗായകന്‍ ഷാന്‍, എഴുത്തുകാരി ശോഭാ ദേ, ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ഇന്‍സ്റ്റഗ്രാമില്‍ റഹ്മാന്‍ ക്ഷമാപണസ്വരത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
“ഇന്ത്യയാണ് എന്റെ പ്രചോദനം, എന്റെ അധ്യാപകന്‍, എന്റെ വീട്. ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യം തെറ്റിദ്ധരിക്കപ്പെട്ടു. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചില്ലായിരുന്നു. തന്റെ ആത്മാര്‍ത്ഥത മനസ്സിലാക്കപ്പെടുമെന്ന് കരുതുന്നു”- ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ റഹ്മാന്‍ പറഞ്ഞു. ഭാരതീയനായി ജനിച്ചതില്‍ ഭാഗ്യമുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് താനെന്നും റഹ്മാന്‍ പറഞ്ഞു.
















