തൃശ്ശൂര്‍: സ്‌കൂള്‍ കലോത്സവ വേദിയിലെ മത്സരയിനങ്ങളില്‍ കൂടുതലും പെണ്‍കരുത്ത് പ്രകടമാവുന്നതിനെ ശുഭസൂചകമായാണ് എല്ലാവരും കാണുന്നതെങ്കിലും നിരവധി ഇനങ്ങളില്‍ ആണ്‍കുട്ടികളുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞുവരുന്നതിന്റെ കാരണമെന്തെന്ന് കാര്യമായി പരിശോധിക്കേണ്ടയിരിക്കുന്നു. ഗ്രൂപ്പ് ഇനങ്ങളിലാണ് ആണ്‍കുട്ടികളുടെ പങ്കാളിത്തം ഏറെ കുറഞ്ഞുവരുന്നത്. ചില വ്യക്തിഗത ഇനങ്ങളിലുമുണ്ട് ഈ കുറവ്. ഓരോ വര്‍ഷം പിന്നിടുമ്പോഴും ആണ്‍കുട്ടികളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതാണ് അനുഭവം. 64ാം സംസ്ഥാന കലോത്സവത്തിലും ഇത് പ്രകടമായി തന്നെ കാണാനുണ്ട്.
കഥകളി, കൂടിയാട്ടം തുടങ്ങിയ കൂടുതല്‍ പരിശീലനവും കായികാധ്വാനവും ആവശ്യമുള്ള കലാവതരണങ്ങളിലാണ് ആണ്‍കുട്ടികളുടെ പങ്കാളിത്തക്കുറവ്. കലോത്സവ വേദിയിലെ പ്രസ്റ്റീജ് ഇനങ്ങളില്‍ പതിനാല് ജില്ലകളില്‍ നിന്നുള്ളതിന് പുറമെ അപ്പീല്‍ ഉള്‍പ്പെടെ ഇരുപതില്‍ കൂടുതല്‍ മത്സാരാര്‍ത്ഥികളെത്തുമ്പോള്‍ ഇത്തവണ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കഥകളി സിംഗിള്‍ മത്സരത്തില്‍ എട്ട് പേര്‍ മാത്രമാണ് പങ്കെടുത്തത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 പേര്‍ മത്സരിച്ചു. ഹൈസ്‌കൂള്‍ കഥകളി ഗ്രൂപ്പ് മത്സരത്തില്‍ പങ്കെടുത്ത 13 ടീമുകളിലും പെണ്‍കുട്ടികള്‍ മാത്രമാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗം കൂടിയാട്ട മത്സരത്തില്‍ പങ്കെടുത്ത 18 ടീമുകളില്‍ പതിനേഴും പെണ്‍കുട്ടികള്‍ നയിച്ച ടീമുകളാണെന്നു മാത്രമല്ല, രണ്ടോ മൂന്നോ ടീമുകളിലൊഴിച്ച് ഒന്നിലും ആണ്‍കുട്ടികളില്ല. ഇതു തന്നെയാണ് ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത നാടകത്തിന്റെയും അവസ്ഥ. മത്സരിച്ച 18 സംഘങ്ങളില്‍ പതിനാലിലും പെണ്‍കുട്ടികളുടെ ആധിപത്യം.
ഗോത്രകല മത്സരങ്ങളിലും പെണ്‍കുട്ടികള്‍ മാത്രമടങ്ങുന്ന സംഘങ്ങളാണ് കൂടുതല്‍. പണിയ നൃത്തത്തിനെത്തിയ 17 ടീമുകളില്‍ പതിനാലും പെണ്‍കരുത്തിന്റെ പ്രകടനമായി. മലപ്പുലയാട്ടം (19-ല്‍ 17 ഉം പെണ്‍കുട്ടികള്‍ മാത്രം), ഇരുളനൃത്തം തുടങ്ങിയ ഗോത്ര ഇനങ്ങളിലും ഇതുതന്നെ സ്ഥിതി. ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റ് മത്സരത്തില്‍ പങ്കെടുത്ത 15 ടീമുകളിലും ഒന്നോ രണ്ടോ ടീമിലൊഴിച്ചാല്‍ പെണ്‍കുട്ടികള്‍ മാത്രം. സംസ്‌കൃതം നാടക മത്സരത്തില്‍ 18 ടീമുകളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ആണ്‍സാന്നിധ്യമുള്ളത്. ഹൈസ്‌കൂള്‍ വിഭാഗം ബാന്‍ഡ് മേളത്തില്‍ പങ്കെടുത്ത മൊത്തം 18 ടീമുകളില്‍ ഒരു ടീം മാത്രമാണ് ആണ്‍കുട്ടികളുടേത്. നാടന്‍പാട്ട് മത്സരത്തിലും പെണ്‍പങ്കാളിത്തമാണ് കൂടുതല്‍. യക്ഷഗാന മത്സരത്തില്‍ 13-ല്‍ 11 ടീമുകളും പെണ്‍കുട്ടികളുടേതാണ്.
ജന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ച് എത്ര പറഞ്ഞാലും ആണ്‍കരുത്തില്‍ തിളങ്ങുന്ന കലാവതരണങ്ങള്‍ ഏറെയുണ്ട് എന്നതില്‍ തര്‍ക്കമുണ്ടാവില്ല. അതിന് ഉദാഹരണമാണ് ചവിട്ടുനാടകം. ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടക മത്സരത്തില്‍ 18 ടീമുകളാണ് പങ്കെടുത്തത്. ഇതില്‍ പതിനാറും പെണ്‍കുട്ടികള്‍ നേതൃത്വം നല്‍കിയവ. ഈ 16 ടീമിലും പങ്കെടുത്തത് പെണ്‍കുട്ടികള്‍ മാത്രം. അമര്‍ത്തിച്ചവിട്ടിയും ചാടിയുമുള്ള അഭിനയരീതിയാണ് ചവിട്ടുനാടകത്തിന്റേത്. ഒരു പുരുഷകലയെന്ന നിലയില്‍ തന്നെ പരിചരിക്കപ്പെട്ട കലാരൂപം. കലോത്സവ വേദിയിലെ ചവിട്ടുനാടകങ്ങള്‍ ഈയിടെയായി പെണ്‍കുട്ടികള്‍ക്കു വേണ്ടി പതിഞ്ഞതാളത്തിലേക്ക് മാറ്റിയെടുത്തതായും ആസ്വാദകരില്‍ ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി.
രചനാമത്സരങ്ങളിലും ആണ്‍കുട്ടികളുടെ അസാന്നിധ്യം നന്നായി അനുഭവപ്പെട്ടു. 14 കുട്ടികള്‍ മത്സരിച്ച ഹയര്‍ സെക്കന്‍ഡറി മലയാളം കഥാരചനയില്‍ മൂന്ന് പേര്‍ മാത്രമാണ് ആണ്‍കുട്ടികള്‍. ഇംഗ്ലീഷ് കവിതാരചനയില്‍ പങ്കെടുത്ത പതിനാലുപേരില്‍ പതിമൂന്ന് പേരും പെണ്‍കുട്ടികള്‍. 14 പേര്‍ പങ്കെടുത്ത ഹിന്ദി കവിതാരചനയില്‍ ഒരു ആണ്‍കുട്ടിയൊഴിച്ച് ബാക്കിയെല്ലാം പെണ്‍കുട്ടികള്‍.
കേരളത്തിന്റെ അഭിമാനമായ കലോത്സവം അതിന്റെ നടത്തിപ്പില്‍ മാത്രമൊതുങ്ങുന്നതല്ലെന്നും കുട്ടികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിനുള്ള ഒരു തുടര്‍ പദ്ധതി എന്ന നിലയില്‍ പരിഗണിക്കപ്പെടണമെന്നതും പ്രഖ്യാപിത നയമാണ്. ഓരോ വര്‍ഷവും ആണ്‍കുട്ടികളുടെ പങ്കാളിത്തത്തിലുണ്ടാകുന്ന കുറവ് കലോത്സവാനന്തര പരിചിന്തനങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്.
















