തിരുവനന്തപുരം: മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഇന്ന് 11.30 നു ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇടുക്കിയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം എൽ സി അംഗം സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു.
കഴിഞ്ഞ അഞ്ച് വർഷം പൊതുരംഗത്ത് ഉണ്ടായിരുന്നു. CPM-ൽ ഉള്ള വിശ്വാസം നഷ്‌ടപ്പെട്ടു. ഉപദ്രവിക്കരുതെന്ന് പലപ്പോഴും ആവിശ്യപ്പെട്ടിരുന്നു. അത് പാർട്ടി നടത്തിയില്ലാ.പ്ലാൻൻേഷൻ മേഖലയിൽ വികസനം BJPയിലൂടെ യഥാർത്ഥ്യമാക്കാമെന്നാണ് വിശ്വസിക്കുന്നത് എന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
മൂന്ന് ടേമിലായി 15 വര്‍ഷം സിപിഐഎമ്മിന്റെ ദേവികുളം എംഎല്‍എയായിരുന്നു എസ് രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍നിന്നും രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാതെ സിപിഎം പലതരത്തിൽ എസ് രാജേന്ദ്രനെ ദ്രോഹിക്കുകയായിരുന്നു.
രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്തുവെച്ച് സംസാരിച്ചതായും ബിജെപിക്കൊപ്പം ചേരുമെന്നും എസ് രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല ബിജെപിയിലേക്ക് പോകുന്നതെന്നും മറിച്ച് ജില്ലയുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു.















