തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണക്കടത്ത് നടന്നതായി വി.എസ്.എസ്.സി (VSSC) നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച ശ്രീകോവിൽ കട്ടിളയിലും ദ്വാരപാലക പാളികളിലും സ്വർണ്ണത്തിന്റെ അളവിൽ കുറവ് വന്നതായാണ് കണ്ടെത്തൽ. 1998-ൽ സ്വർണ്ണം പൊതിഞ്ഞ മറ്റ് ഭാഗങ്ങളുമായി നടത്തിയ താരതമ്യ പരിശോധനയിലാണ് ഈ വ്യത്യാസം തെളിഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിഗമനങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് എഡിജിപി എച്ച്. വെങ്കിടേഷ് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.
കൊല്ലം വിജിലൻസ് കോടതിക്ക് കൈമാറിയ സീൽ ചെയ്ത പരിശോധനാ ഫലം ഇന്നലെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദ്വാരപാലക ശില്പം, കട്ടിളപ്പാളി തുടങ്ങി 15 ഓളം സാമ്പിളുകളാണ് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ചെമ്പ് പാളികളിലെ സ്വർണ്ണത്തിന്റെ അളവും അതിന്റെ പഴക്കവും കൃത്യമായി കണക്കാക്കിയുള്ള റിപ്പോർട്ടാണ് കോടതിക്ക് കൈമാറുന്നത്. ഈ റിപ്പോർട്ട് പുറത്തുവരുന്നതോടെ കേസിൽ കൂടുതൽ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.
















