കലോത്സവത്തിന്റെ നാലാം ദിനത്തില്‍ കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച് രണ്ടാം വേദിയായ ‘നീലക്കുറിഞ്ഞി’യില്‍ പരിചമുട്ടുകളി. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റും ക്രിസ്തീയ വിശ്വാസധാരകളും സമന്വയിക്കുന്ന ഈ കലാരൂപത്തില്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ടീമുകളാണ് മാറ്റുരച്ചത്.
ഹൈന്ദവ ആയോധന പാരമ്പര്യത്തിന്റെ കരുത്തും ക്രിസ്തീയ ഭക്തിഗീതങ്ങളുടെ ലയവും ഒത്തുചേരുന്ന പരിചമുട്ടുകളി, കേരളത്തിന്റെ സാംസ്‌കാരിക ഐക്യത്തിന്റെ നേര്‍ചിത്രമായി മാറി. ആദ്യകാല ക്രിസ്തീയ ചരിത്രത്തെയും വീരഗാഥകളെയും പുനരാവിഷ്‌കരിക്കുന്നതായിരുന്നു ഈ കലാരൂപം. ഓരോ ചുവടിലും പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും തന്ത്രങ്ങള്‍ ഒളിപ്പിച്ചുവെച്ച പ്രകടനം കാണികളെ വിസ്മയിപ്പിച്ചു.
പങ്കെടുത്ത 15 ടീമുകളും അവതരണത്തില്‍ പുലര്‍ത്തിയ വൈവിധ്യം മത്സരത്തെ ശ്രദ്ധേയമാക്കി. ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ ഓരോ ടീമും ചരിത്രപരമായ വരികളും നൂതനമായ ചുവടുകളും കോര്‍ത്തിണക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ബൈബിള്‍ കഥാപരിസരങ്ങളെയും സഭാചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ള കരുത്തുറ്റ വരികളാണ് മിക്ക ടീമുകളും തെരഞ്ഞെടുത്തത്. വായ്‌ത്താരികള്‍ക്കനുസരിച്ച് വാളും പരിചയും കൂട്ടിമുട്ടുമ്പോഴുള്ള താളാത്മകമായ ശബ്ദം…
മാസങ്ങളോളം നീണ്ട കഠിനമായ പരിശീലനത്തിന്റെ മികവ് ഓരോ മത്സരാര്‍ത്ഥിയുടെയും മെയ്വഴക്കത്തില്‍ പ്രകടമായിരുന്നു. മിന്നല്‍ വേഗത്തിലുള്ള ചലനങ്ങളും കൃത്യമായ താളബോധവും മത്സരത്തെ കലോത്സവത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാക്കി മാറ്റി. വേഷവിധാനത്തിലെ പ്രത്യേകതകളും സംഘാടനത്തിലെ അച്ചടക്കവും മത്സരത്തിന്റെ ഗാംഭീര്യം വര്‍ദ്ധിപ്പിച്ചു. നിറഞ്ഞസദസ്സിനെ സാക്ഷിനിര്‍ത്തിയാണ് പരിചമുട്ടുകളി മത്സരം അരങ്ങേറുന്നത്.
















