ന്യൂദൽഹി: ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് തീർഥാടനത്തിന് സമാനമെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ ഫൂൽ സിംഗ് ബരയ്യ. ദളിത് സ്ത്രീകൾക്ക് തീർഥാടന കേന്ദ്രങ്ങളിൽ പോകാൻ സാധിക്കില്ല. എന്നാൽ ഇത്തരം പ്രവൃത്തികളിലൂടെ അവർക്ക് തീർഥാടനത്തിന്റെ പുണ്യം കിട്ടുമെന്നും ഫുല്ല് സിംഗ് ബരയ്യ പറയുന്നു. തന്റെ അവകാശവാദങ്ങളെ പിന്തുണയ്‌ക്കുന്നതിനായി രുദ്രയമാൽ തന്ത്രം എന്ന വാചകം ഉദ്ധരിക്കുകയും ചെയ്തു.
പൗരാണിക ഗ്രന്ഥങ്ങളിൽ ഇത്തരം പ്രവൃത്തികൾ സുചിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഭംഗിയില്ലെങ്കിലും ദളിത് സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നതെന്നായിരുന്നു ഫൂൽ സിംഗ് ബരയ്യ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫൂൽ സിംഗ് ബലാത്സംഗത്തെ പിന്തുണയ്‌ക്കുന്ന രീതിയിലുള്ള സ്ത്രീ വിരുദ്ധ പ്രസ്താവനകൾ നടത്തിയത്. ഇയാൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
ഇത്തരം പ്രസ്താവനകൾ ലൈംഗിക അതിക്രമങ്ങളെ നിസ്സാരവൽക്കരിക്കുകയും സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും നേരെ ആഴത്തിൽ പിന്തിരിപ്പൻ മനോഭാവം വളർത്തുകയും ചെയ്യുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി. തെരുവിലൂടെ നടക്കുന്ന സുന്ദരികളായ സ്ത്രീകൾ പുരുഷന്റെ ശ്രദ്ധ തിരിക്കും,അത്തരം സാഹചര്യങ്ങളിൽ ബാലാത്സംഗം നടക്കുമെന്ന ബലാത്സംഗത്തെ പിന്തുണയ്‌ക്കുന്ന പരാമർശവും ഇയാൾ നടത്തിയിരുന്നു.
ഫേസ്ബുക്കിൽ അഭിമുഖത്തിന്റെ വീഡിയോ പങ്ക് വയ്‌ക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീയുടെ സമ്മതമില്ലാതെ ഒരു പുരുഷന് ഒരിക്കലും ബലാത്സംഗം ചെയ്യാൻ പറ്റില്ലെന്നും വീഡിയോയിൽ ഫൂൽ സിംഗ് പ്രസ്താവിക്കുന്നു. 4 മാസവും 1 വയസും മാത്രം പ്രായമുള്ള പെൺകുഞ്ഞുങ്ങൾ ബലാത്സംഗം ചെയ്യപ്പെടുന്നത് ഇതുകൊണ്ടാണെന്ന അത്യന്തം നിഷ്ഠൂരമായ പരാമർശവും ഫൂൽ സിംഗ് നടത്തി.
രാഷ്‌ട്രീയ, സാമൂഹിക നേതാക്കൾ എംഎൽഎയുടെ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഒരു ബലാത്സംഗത്തെയും ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ബലാത്സംഗം ചെയ്യുന്ന ഏതൊരാളും കുറ്റവാളിയാണ്. അതിനെ ജാതിയുമായോ മതവുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നാണ് എംഎൽഎയുടെ പ്രസ്താവനയോട് മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡൻ്റ് ജിതു പട്വാരി പ്രതികരിച്ചത്.
















