തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീടുകയറി പ്രചരണം നടത്തുന്ന പ്രവര്‍ത്തകർക്ക് പെരുമാറ്റച്ചട്ടവുമായി സിപി.എം. ജനങ്ങളുമായി സംസാരിക്കുമ്പോൾ അവരുമയി തർക്കിക്കാൻ നിൽക്കരുത്. വീടിനകത്ത് കയറി ക്ഷമാപൂർവം മറുപടി നൽകണമെന്നുമാണ് കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ എന്ത് മറുപടിയാണ് നൽകേണ്ടതെന്ന നിർദേശവും പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ കുറിപ്പിൽ പറയുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിന് പങ്കില്ലേ എന്ന് ചോദിച്ചാൽ, കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാൻ പാടില്ലെന്ന സമീപനമാണ് സർക്കാരിനുള്ളതെന്നാണ് മറുപടി നൽകേണ്ടത്. സ്വർണം മോഷ്ടിച്ചയാൾ മുതൽ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും തന്ത്രിയെയും വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാർട്ടി നൽകിയ നിർദേശത്തിൽ പറയുന്നു. പത്മകുമാറിനെതിരേ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് പറയണമെന്നും കുറിപ്പിലുണ്ട്.
ചെറിയ സ്‌ക്വാഡുകളായി വീട് കയറുന്നതാകും ഉചിതം. വീട്ടുകാരുമായി പരിചയമുള്ളവർ സ്‌ക്വാഡിൽ വേണം. വീടിനകത്ത് ഇരുന്ന് സംസാരിക്കാൻ ശ്രമിക്കണം. ജനങ്ങളോട് സംയമനം പാലിച്ച് സംസാരിക്കണം. അവർക്ക് പറയാനുള്ളതെല്ലാം കേട്ടതിനുശേഷം മാത്രം മറുപടി പറയണമെന്നും നിർദേശിക്കുന്നു. ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാര്‍ട്ടി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ വിശ്വാസികള്‍ക്കെതിരെ അല്ലെന്ന് പറയണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ഈ കുറിപ്പിലെ എല്ലാകാര്യങ്ങളും എല്ലായിടത്തും പറയാനുള്ളതല്ല എന്നുപറഞ്ഞാണ് പാർട്ടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. വർത്തമാനകാലത്ത് ഉയർന്നുവരാൻ സാധ്യതയുള്ള വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടാണ് ഇതിലുള്ളത്. ഇത് ഉൾക്കൊണ്ട് സാഹചര്യത്തിന് അനുസരിച്ച് ആവശ്യമുള്ളത് ഉപയോഗിക്കണമെന്നും കുറിപ്പിൽ പറയുന്നു.
















