പത്തനംതിട്ട: സംസ്ഥാന റവന്യൂ വകുപ്പിന്റെ അനാസ്ഥമൂലം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് കേരളത്തില്‍ 10 ലക്ഷത്തോളം കര്‍ഷകര്‍ പുറത്താകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഇതിനെതിരെ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ശക്തമായ സമരജ്വാല ഉയര്‍ത്തുമെന്നും സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍.
കര്‍ഷകമോര്‍ച്ച ദക്ഷിണ കേരള നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നാണ് പി.എം കിസാന്‍ പദ്ധതി. 2019-ല്‍ കേരളത്തില്‍ 36 ലക്ഷം കര്‍ഷകര്‍ക്കാണ് 6000 രൂപ വീതം ലഭിച്ചത്.
പദ്ധതിയുടെ തുടക്കത്തില്‍ കര്‍ഷകര്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ കര്‍ഷകരുടെ ആധികാരികത ഉറപ്പിക്കാന്‍ സംസ്ഥാന കൃഷിവകുപ്പിനെ കേന്ദ്രം അധികാരപ്പെടുത്തി. അവര്‍ കതിര്‍ എന്ന ഓണ്‍ലൈന്‍ തുടങ്ങി. പിന്നീട് 2025-ല്‍ ഗുണഭോക്താക്കളുടെ ഭൂമി സംബന്ധമായ രേഖകള്‍ പരിശോധിക്കാന്‍ സംസ്ഥാന റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ‘അഗ്രിസ്റ്റാക്ക് ‘എന്ന ഓണ്‍ലൈന്‍ കൂടി കൊണ്ടുവന്നു.
2019-ല്‍ ആരംഭിച്ച പദ്ധതിക്ക് 2018 ലെ നികുതി രസീത് നിര്‍ബന്ധമാണ്. ഭൂഉടമ മരിച്ചാല്‍ ഭാര്യക്ക് തുക കൈമാറാന്‍ കേന്ദ്രം അനുവാദം നല്‍കിയിരുന്നു. എന്നാല്‍ അഗ്രിസ്റ്റാക്കില്‍ നികുതി രസീത് അപ്ലോഡ് ചെയ്യാനാവില്ല. ഇതാണ് 10 ലക്ഷത്തോളം കര്‍ഷകരെ പദ്ധതിയില്‍ നിന്നു പുറത്താക്കാന്‍ കാരണമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദ നിലപാട് അടിയന്തരമായി തിരുത്തിയില്ലെങ്കില്‍ കേരളത്തിലാകെ സമര തീ ജ്വാല ഉയരുമെന്ന് ഷാജി രാഘവന്‍ പറഞ്ഞു.
കര്‍ഷകമോര്‍ച്ച ഉത്തരകേരള കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടും മധ്യ കേരളത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്തും ദക്ഷിണ കേരളത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും സമരം സംഘടിപ്പിക്കാനാണ് തീരുമാനം. ബിജെപി കോട്ടയം ജില്ലാ കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുരേഷ് ഓടയ്‌ക്കല്‍, സുരേഷ് ആറ്റുപുറത്ത്, സംസ്ഥാന സെക്രട്ടറിമാരായ രാജകുമാര്‍, ജയപ്രകാശ് വാകത്താനം, സ്റ്റേറ്റ് മീഡിയ കോഓര്‍ഡിനേറ്റര്‍ രവീന്ദ്രവര്‍മ്മ അംബാനിലയം, ഐടി കണ്‍വീനര്‍ വിനോദ് വാസുദേവന്‍, ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.
















