ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നിരീക്ഷിക്കാനും കുറ്റമറ്റതാക്കാനുമുള്ള പ്രയത്‌നങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രം ബാദ്ധ്യസ്ഥരാണ്. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്.ഈ ശ്രമം തുടങ്ങിയപ്പോഴാണ് വിബിജി റാം ജി പദ്ധതിക്കെതിരെ ചിലര്‍ രംഗത്തു വന്നിരിക്കുന്നത്. കേരളത്തില്‍ 14% തൊഴിലുറപ്പു കാര്‍ഡുകള്‍ വ്യാജമായിരുന്നു. 1000 കോടിയുടെ വ്യാജ പദ്ധതികളാണ് കണ്ടെത്തിയത്. ബയോമെട്രിക്, ജിയോ ടാഗിങ് അടക്കം ഏര്‍പ്പെടുത്തുമ്പോള്‍ ഈ തട്ടിപ്പു നടക്കില്ല. പാവപ്പെട്ടവരുടെ ക്ഷേമ പദ്ധതികളില്‍ ശതകോടികളുടെ അഴിമതി നടത്തിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കി രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഇനി സമ്മതിക്കില്ല. പട്ടിണിപ്പാവങ്ങളുടെ വിഹിതം തട്ടിയെടുക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലോടെ ഇനി നടക്കില്ല. ആദ്യം കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം നടത്തി. യുപിഎ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് 72,000 കോടിയും എന്‍ഡിഎ സര്‍ക്കാര്‍ 3.32 ലക്ഷം കോടിയുമാണ് നല്കിയതെന്ന് തെളിവുകള്‍ സഹിതം പുറത്തുവിട്ടതോടെ അതു പൊളിഞ്ഞു. തൊഴിലുറപ്പു പദ്ധതിക്കായി യുപിഎ കാലത്ത് 2.35 ലക്ഷം കോടിയാണ് നല്കിയതെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ 7.83 ലക്ഷം കോടി നല്കി. നൂറു തൊഴില്‍ ദിനങ്ങള്‍ വിബി ജി റാം ജിയില്‍ 125 ആക്കി വര്‍ധിപ്പിച്ചു. ഇതിലൂടെ തൊഴിലാളികളുടെ വരുമാനം 25% വര്‍ധിക്കും.
വിബി ജി റാം ജി നിയമം ജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പദ്ധതിയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന നിയമം തൊഴിലാളികളെ സംരക്ഷിക്കാനാണെന്നതാണ് വസ്തുത. 2006 ലാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. 2012 -13 ല്‍ 33,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്, 162 രൂപ ആയിരുന്നു കൂലി. 36 തൊഴില്‍ ദിനങ്ങളായിരുന്നു ലഭിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം അത് നൂറു ദിവസമാക്കി ഉയര്‍ത്തി. 162 രൂപയില്‍ നിന്ന് കൂലി 369 രൂപയാക്കി. വിബി ജി റാം ജി സ്‌കീമിനായി ഇപ്പോള്‍ 1.51 ലക്ഷം കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായി സ്ഥിരം ആസ്തിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍. ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, തീവ്രമായ കാലാവസ്ഥാ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്നീ നാല് മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരക്കേറിയ കൃഷി സീസണുകളില്‍ പദ്ധതി നടപ്പാക്കുന്നത് 60 ദിവസം താത്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമുണ്ട് തൊഴിലുറപ്പ് പദ്ധതിയുടെ ഘടനാപരമായ ബലഹീനതകള്‍ പുതിയ നിയമം പരിഹരിക്കുന്നു. കൂലി നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് സുതാര്യത ഉറപ്പാക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കിക്കൊണ്ടാണ് പദ്ധതി നടത്തിപ്പില്‍ സംസ്ഥാന വിഹിതം 40 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് അധികച്ചെലവെന്ന് ആരോപിക്കുന്ന പ്രതിപക്ഷം, പണം ചെലവഴിക്കുന്നത് തൊഴിലാളികള്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കാതെയാണ് വിമര്‍ശനം.
ഗ്രാമീണ ഭാരതത്തിന്റെ കാര്യത്തില്‍ ഒരു പുതിയ വിപ്ലവമാണ് വിബി-ജി റാംജി പദ്ധതി. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇരുസഭകളും പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതോടെ തുടര്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ അതിവേഗം മുന്നോട്ടുപോവുകയാണ്. കേന്ദ്രം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ പുതിയ നിയമം നടപ്പാകും.
ഗ്രാമീണ കുടുംബങ്ങള്‍ക്കുള്ള നിയമപരമായ വേതനാധിഷ്ഠിത തൊഴിലുറപ്പ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 125 ദിവസമായി വര്‍ധിപ്പിക്കുന്നു എന്നതാണ് നിയമത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. സമയപരിധിക്കുള്ളില്‍ വേതനം നല്‍കാത്തപക്ഷം തൊഴില്‍രഹിത വേതനത്തിനും നിര്‍ദ്ദേശമുണ്ട്. നേരത്തെയുള്ള നൂറുശതമാനം കേന്ദ്രവിഹിതം എന്നതില്‍നിന്ന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ 60-40 അനുപാതത്തിലേക്ക് പദ്ധതിവിഹിതം മാറും. കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും കൂടുതല്‍ ഉത്തരവാദിത്തവും നിര്‍വഹിക്കാനുണ്ട്.
















