ന്യൂദല്‍ഹി: ഇന്ത്യ 2019ല്‍ ഓര്‍ഡര്‍ നല്‍കിയ അഞ്ച് എസ് 400 ല്‍ നാലാമത്തേത് 2026 മെയ് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തും. ഉക്രൈനുമായി നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടയിലും ഇന്ത്യയുടെ കാര്യം പുടിന്‍ മറന്നില്ല എന്ന് വേണം കരുതാന്‍. 35000 കോടി രൂപയ്‌ക്കാണ് അഞ്ച് എസ് 400 സംവിധാനങ്ങള്‍ക്ക് ഇന്ത്യ 2019ല്‍ ഓര്‍ഡര്‍ നല്‍കിയത്. അതായത് ഒരു എസ് 400ന് ഏകദേശം 7000 കോടി രൂപ. ഇതില്‍ മൂന്ന് എസ് 400 സ്ക്വാഡ്രണുകള്‍ മാത്രമേ ഇന്ത്യയില്‍ എത്തിയിട്ടുള്ളൂ.
എന്താണ് ഒരു എസ്400 സ്ക്വാഡ്രണ്‍?
മിസൈല്‍ വിക്ഷേപിണികള്‍, റഢാറുകള്‍, കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍ എന്നിവ ചേര്‍ന്ന മുഴുവന്‍ യൂണിറ്റിനേയും ചേര്‍ത്ത് വിളിക്കുന്ന പേരാണ് സ്ക്വാഡ്രണ്‍ എന്നത്. ഇതിലെ റഡാറുകള്‍ 600 കിലോമീറ്റര്‍ വരെ അകലെയുള്ള വ്യോമഭീഷണികളെ തിരിച്ചറിയും. ഇതോടെ മിസൈല്‍ ലോഞ്ചറുകള്‍ക്ക് കണ്‍ട്രോള്‍ സെന്‍റര്‍ ഉത്തരവ് നല്‍കും. ഒമ്പത് സെക്കന്‍റുകള്‍ക്കുള്ളില്‍ മിസൈല്‍ വിക്ഷേപിണികളില്‍ നിന്നും മിസൈലുകള്‍ കുതിക്കും. ഇതാണ് പ്രവര്‍ത്തന രീതി.
മോദിയുടെ ഗുരുത്വം പോലെ കൃത്യസമയത്ത് ലഭിച്ച ഈ എസ് 400 പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് ഏറെ ഉപകാരപ്രദമായി. അന്ന് പാകിസ്ഥാന്‍ മൂന്ന് മണിക്കൂറില്‍ 400 ഡ്രോണുകളും 200 ലോയിറ്ററിംഗ് മ്യുനീഷനും അയച്ചപ്പോള്‍ എല്ലാറ്റിനേയും തറപറ്റിക്കാന്‍ കഴിഞ്ഞത് എസ് 400ല്‍ നിന്നും തുരുതുരെ പാഞ്ഞ മിസൈലുകളാണ്. അതുപോലെ പാകിസ്ഥാന്റെ അവാക്സ് എന്ന ആധുനിക റഡാര്‍ വിമാനത്തെയും ഒരു എഫ് 16 എന്ന ആധുനിക വിമാനത്തേയും രണ്ട് ജെഎഫ് 17 വിമാനത്തേയും കൂടി എസ് 400ലെ മിസൈലുകള്‍ തകര്‍ത്തെറിഞ്ഞിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയുടെ പാക് വിരുദ്ധ യുദ്ധത്തിന് നടുനായകത്വം വഹിക്കുന്നത് ഈ എസ് 400 ട്രയംഫ് എന്ന വ്യോമപ്രതിരോധ സംവിധാനമാണ്. പക്ഷെ ഇതിനെ റഷ്യയുടെ കയ്യില്‍ നിന്നും വാങ്ങിയതിന് ശേഷം ഇന്ത്യ ഇതിന്റെ പേര് മാറ്റി- സുദര്‍ശന ചക്ര എന്നാണ് ഇന്ത്യ വിളിക്കുന്ന പേര്.
എസ് 400 ഇന്ത്യയുടെ ‘സുദര്‍ശന ചക്ര’
കൃഷ്ണഭഗവാന്റെ സുദര്‍ശനചക്രം പുരാണത്തില്‍ ഏറ്റവും കരുത്തുള്ള ആയുധമാണ്. ഒരു ശക്തിക്കും തടുക്കാന്‍ കഴിയാത്ത ആയുധം. റഷ്യയില്‍ നിന്നും വാങ്ങിയ എസ് 400 ട്രയംഫ് എന്ന വ്യോമപ്രതിരോധ സംവിധാനത്തെ പല രീതികളില്‍ ഇന്ത്യ പുതുക്കിപ്പണിഞ്ഞിരുന്നു. എഐ ഉള്‍പ്പെടെയുള്ള പുതിയ ടെക്നോളജികള്‍ കൂട്ടിച്ചേര്‍ത്തപ്പോഴാണ് ശത്രുവിന്റെ മര്‍മ്മം കൃത്യമായി ഭേദിക്കുന്ന സംഹാരശക്തിയുള്ള വ്യോമപ്രതിരോധ സംവിധാനമായി റഷ്യ നല്‍കിയ എസ് 400 ട്രയംഫ് മാറിയത്. നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്സ്, ജിഐ മാപ്പിംഗ് തുടങ്ങിയ ആധുനിക സങ്കേതങ്ങളെ ഇന്ത്യ എസ് 400 നോട് കൂട്ടിച്ചേര്‍ത്തിരുന്നു.
ഇന്ത്യയിലെത്തിയപ്പോള്‍ എസ് 400 സുദര്‍ശനചക്ര ആയി
ഇന്ത്യയില്‍ റഷ്യയുടെ എസ് 400 എത്തിയതോടെ മോദി ഇതിന് പ്രത്യേകം പേര് നല്‍കി. സുദര്‍ശനചക്ര എന്നാണ് പേര് നല്‍കിയത്. ശ്രീകൃഷ്ണന്റെ സുദര്‍ശനചക്രത്തെ സ്മരിച്ചുകൊണ്ട് ഈ നാമം നല്‍കിയിരിക്കുന്നത്. ഏത് ശത്രുവിനെയും വധിക്കാന്‍ ശേഷിയുള്ള ഉഗ്രശക്തിയുള്ള ആയുധമാണ് ശ്രീകൃഷ്ണന്റെ സുദര്‍ശനചക്ര.
പക്ഷെ ഇതിനിടയില്‍ ഉക്രൈന്‍ യുദ്ധം വന്നതോടെ എസ് 400 ഇന്ത്യയ്‌ക്ക് നല്‍കാന്‍ കഴിയുമോ എന്ന് ആശങ്കയായി. ഇക്കാലയളവില്‍ മോദി പല തവണയാണ് പുടിനെ നേരിട്ട് കണ്ട് എസ് 400ന്റെ കൈമാറ്റം ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചത്. മോദിയുടെ ഊഷ്മള സൗഹൃദത്തില്‍ നോ പറയാന്‍ പുടിന് സാധിക്കില്ലായിരുന്നു. പ്രത്യേക നിര്‍ദേശം റഷ്യന്‍ ആയുധനിര്‍മ്മാണ ഫാക്ടറികള്‍ക്ക് പുടിന്‍ നല്‍കിയിരുന്നു. ഉക്രൈന്‍ യുദ്ധത്തിനിടയിലും ഇങ്ങിനെ ഒരു അസാധാരണ ഉത്തരവ് നല്‍കിയത് പുടിന് ഇന്ത്യയോടും മോദിയോടും ഉള്ള സ്നേഹം മാത്രമായിരുന്നു. കടുത്ത മാനസിക പിരിമുറുക്കം നിറഞ്ഞ ആ നാളുകളില്‍ 3 എസ് 400 വ്യോമപ്രതിരോധ സംവിധാനം റഷ്യ ഇന്ത്യയില്‍ എത്തിച്ചു. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കി. ഇതാണ് ഇപ്പോള്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഏറെ സഹായകരമായത്. അതല്ലെങ്കില്‍ പാകിസ്ഥാനെ മിസൈല്‍, ഷെല്‍,ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇന്ത്യയുടെ പല നഗരങ്ങളിലും നാശനഷ്ടമുണ്ടാകുമായിരുന്നു.
ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഉയരുന്ന ഭീഷണികളെ ചെറുക്കാനാണ് ഇന്ത്യ റഷ്യയില്‍ നിന്നും എസ് 400 എന്ന വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങിയത്. ഉക്രൈന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യയോട് റഷ്യയില്‍ നിന്നും ആയുധം വാങ്ങാന്‍ പാടില്ലെന്ന് യുഎസ് വിലക്കിയിരുന്നതാണ്. എന്നാല്‍ മോദി ഈ വിലക്കിനെയും അന്ന് യുഎസുമായുള്ള സൗഹൃദത്തിലൂടെ മറികടക്കുകയായിരുന്നു. ഇതിനായി മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സുദീര്‍ഘകാലത്തെ ബന്ധത്തെക്കുറിച്ച് ബോധ്യപ്പെടുത്തി.ഇതോടെ ഈ പ്രതിബന്ധവും മോദി മറികടന്നു. ഇന്ത്യയ്‌ക്ക് എസ് 400 റഷ്യയില്‍ നിന്നും വാങ്ങാന്‍ യുഎസ് പ്രത്യേക അനുവാദം മോദിക്ക് നല്‍കുകയായിരുന്നു.
എന്താണ് എസ് 400ന്റെ പ്രത്യേകതകള്‍?
400 കിലോമീറ്റര്‍ അകലെ വരെയുള്ള മിസൈലുകളെയും ഡ്രോണുകളെയും അടിച്ചുവീഴ്‌ത്താന്‍ എസ് 400ന് സാധിക്കും. അതായത് ചൈനയെയും പാകിസ്ഥാനെയും കവര്‍ ചെയ്യാന്‍ എസ് 400ന് കഴിയും എന്നര്‍ത്ഥം. ഒരേ സമയം 80 മിസൈലുകളെ വരെ അടിച്ചുവീഴ്‌ത്താന്‍ എസ് 400 എന്ന ഈ ഭൂതല-വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന് സാധിക്കും. ഇതിന്റെ പ്രഹരശേഷിയും 400 കിലോമീറ്റര്‍ ദൂരം വരെ എത്തി എതിരായി ഉയരുന്ന മിസൈലിനെ തകര്‍ക്കാന്‍ എസ് 400ലെ മിസൈലിന് സാധിക്കും. ഇത്രയും പ്രഹരം ഇത്രയും ദൂരെ വരെ നല്‍കാന്‍ കഴിയുന്നത് ചൈനയ്‌ക്കും പാകിസ്ഥാനും എതിരെ ഇന്ത്യയ്‌ക്ക് ഉപകാരപ്രദമാകുമെന്ന് അറിഞ്ഞ് തന്നെയാണ് മോദി എസ് 400നായി റഷ്യയുടെയും പുടിന്റെയും പിന്നാലെ അലഞ്ഞത്.
400 കിലോമീറ്ററിനകത്ത് ഇന്ത്യയ്‌ക്ക് നേരെ ഭീഷണിയായി വരുന്ന മിസൈലുകളായാലും ഡ്രോണുകളായാലും അതിനെ തിരിച്ചറിഞ്ഞ് എസ് 400 മിസൈല്‍ മഴയാണ് വര്‍ഷിക്കുക.
2017ലാണ് എസ് 400 ട്രയംഫിനെ റഷ്യ പരിഷ്കരിച്ചത്. ഇത് പ്രകാരം രഹസ്യമായി പറക്കുന്ന വിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധജെറ്റുകള്‍. ഡ്രോണുകള്‍ എന്നിവയെ അടിച്ചിടാന്‍ പാകത്തില്‍ പല തട്ടുകളിലുള്ള മിസൈല്‍ ആക്രമണം നടത്താനുള്ള ശേഷി ഇന്ത്യ എസ് 400ന് നല്‍കി. ഇതോടെയാണ് എസ് 400 മാരകശേഷിയുള്ള വ്യോമപ്രതിരോധസംവിധാനമായത്.
ഇപ്പോഴിതാ പാകിസ്ഥാന്റെ മിസൈല്‍ ആക്രമണം തടയാന്‍ ഇന്ത്യ ആവനാഴിയിലെ ഈ കരുത്തന്‍ രക്ഷയായി. ഇന്ത്യ എസ് 400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനത്തിന് സുദര്‍ശന്‍ ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
എസ് 400 എന്ന സുദര്‍ശന ചക്രയുടെ കഴിവുകള്‍ ഒറ്റനോട്ടത്തില്‍:
ദൂരപരിധി: 600 കി.മീ ദൂരത്തിൽ ലക്ഷ്യങ്ങളെ കണ്ടെത്താനും 400 കി.മീ വരെ ദൂരത്തിൽ അവയെ നശിപ്പിക്കാനും കഴിയും.
എന്തിനെയെല്ലാം തകര്‍ക്കും?: അത്യാധുനിക യുദ്ധവിമാനങ്ങൾ, സ്െൽത്ത് വിമാനങ്ങൾ (stealth aircraft), ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ നേരിടാൻ ശേഷിയുണ്ട്.
ശത്രുവിന് മറുപടി കൊടുക്കാന്‍ എത്ര സമയം വേണം?: വളരെ കുറഞ്ഞ സമയത്തിനുള്ളിൽ (9-10 സെക്കൻഡ്) പ്രതികരിക്കാൻ സാധിക്കും.
മിസൈലുകളുടെ ദൂരപരിധി: വിവിധ ദൂരത്തിലുള്ള മിസൈലുകൾ ഇതിൽ ഉപയോഗിക്കാം (120 കി.മീ, 200 കി.മീ, 250 കി.മീ, 380 കി.മീ, 400 കി.മീ).ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ സുദര്‍ശന്‍ ചക്ര 381 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പാകിസ്ഥാന്‍ മിസൈലിനെ അടിച്ചിട്ടതായി റഷ്യന്‍ യുദ്ധവിഗദ്ധനായ അലക്സി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ സുദര്‍ശന ചക്ര ഫലപ്രദമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അലക്സിയുടെ ഈ വിശദീകരണം വന്നത്.
















