ലണ്ടൻ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളിൽ ബ്രിട്ടീഷ് സർക്കാർ ധാക്കയെ ശക്തമായി വിമർശിച്ചു. ബംഗ്ലാദേശിൽ നടക്കുന്ന ഇത്തരത്തിലുള്ള എല്ലാ അക്രമങ്ങളെയും യുകെ ശക്തമായി അപലപിക്കുകയും ബംഗ്ലാദേശിൽ സമാധാനപരവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഹിന്ദുക്കൾക്കെതിരായ ഈ വിഷയം യുകെ ഹൗസ് ഓഫ് കോമൺസിൽ നേതാക്കൾ ഉന്നയിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളും മറ്റ് മതന്യൂനപക്ഷങ്ങളും കൊല്ലപ്പെടുന്നത് യുകെ ഹൗസ് ഓഫ് കോമൺസിലെ ചില അംഗങ്ങൾ ശക്തമായി ഉന്നയിച്ചു. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും ഇടപെടണമെന്ന് പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി എംപി ബോബ് ബ്ലാക്ക്മാൻ ലേബർ സർക്കാരിനോട് ആവശ്യപ്പെട്ടതായി വ്യാഴാഴ്ചത്തെ പാർലമെന്ററി പ്രസ്താവനയിൽ പറയുന്നു.
ബ്രിട്ടീഷ് ഹിന്ദുക്കൾക്കായുള്ള ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് (എപിപിജി) ചെയർമാനായ ബ്ലാക്ക്മാൻ യുകെ എംപിമാരോട് ഇക്കാര്യത്തെ കുറിച്ച് വാചാലനായി. “ഹിന്ദുക്കളെ കൊലപ്പെടുത്തുകയും അവരുടെ ക്ഷേത്രങ്ങൾ കത്തിക്കുകയും ചെയ്യുന്ന വിനാശകരമായ സാഹചര്യം ഭയാനകമാണ്. ഹിന്ദു പുരുഷന്മാർ തെരുവുകളിൽ കൊല്ലപ്പെടുന്നു, അവരുടെ വീടുകൾ കത്തിക്കുന്നു, ക്ഷേത്രങ്ങൾ കത്തിക്കുന്നു, മറ്റ് മതന്യൂനപക്ഷങ്ങളും സമാനമായ സാഹചര്യങ്ങൾ നേരിടുന്നു,” – അദ്ദേഹം പറഞ്ഞു.
കൂടാതെ സ്വതന്ത്രവും നീതിയുക്തവുമായ എന്ന് വിളിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കുന്നു. എന്നാൽ അഭിപ്രായ വോട്ടെടുപ്പുകളിൽ ഏകദേശം 30 ശതമാനം പിന്തുണ കാണിക്കുന്നുണ്ടെങ്കിലും ബംഗ്ലാദേശിലെ പ്രധാന രാഷ്‌ട്രീയ പാർട്ടിയായ അവാമി ലീഗിനെ ആ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇപ്പോൾ ചില ഇസ്ലാമിക തീവ്രവാദികൾ ബംഗ്ലാദേശിന്റെ ഭരണഘടനയെ എന്നെന്നേക്കുമായി മാറ്റുന്ന ഒരു റഫറണ്ടം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ബംഗ്ലാദേശിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പുകളും ന്യൂനപക്ഷ സംരക്ഷണവും ഉറപ്പാക്കാൻ യുകെ സ്വീകരിക്കുന്ന നടപടികൾ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറുമായി ചർച്ച ചെയ്യണമെന്ന് കോമൺസ് നേതാവ് അലൻ കാംബെല്ലിനോട് ബ്ലാക്ക്മാൻ ആവശ്യപ്പെടുകയും ചെയ്തു.
















