പ്രൊജക്റ്റ് 75 ഇന്ത്യയ്‌ക്ക് കീഴിൽ ആറ് അഡ്വാൻസ്ഡ് എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (എഐപി) അന്തർവാഹിനികൾ നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യ . ഇതിനായി പ്രതിരോധ മന്ത്രാലയം സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ (സിസിഎസ്) അനുമതി തേടാൻ ഒരുങ്ങുകയാണ്.
ഏകദേശം 8 ബില്യൺ ഡോളർ അല്ലെങ്കിൽ ₹66,000 കോടി വിലമതിക്കുന്ന ഈ പദ്ധതി, ജർമ്മനിയുടെ തൈസെൻക്രൂപ്പ് മറൈൻ സിസ്റ്റംസിന്റെ (ടികെഎംഎസ്) സാങ്കേതിക പിന്തുണയോടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിലാകും നടപ്പിലാക്കുക. സിഎൻസി അതിന്റെ നിർമ്മാണ ചർച്ചകൾ നടത്തി വരികയാണ് .
ഓരോ അന്തർവാഹിനിയുടെയും നിർമ്മാണ ചെലവുകൾ മുൻകൂട്ടി നിശ്ചയിച്ച ബജറ്റ് എൻവലപ്പിൽ ഉറപ്പാക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിനുള്ളിൽ സിസിഎസ് ക്ലിയറൻസ് ലഭിക്കുമെന്നാണ് സൂചന. സമുദ്രത്തിലെ ഇന്ത്യയുടെ പോരാട്ടശേഷി വർധിപ്പിക്കുന്നതാണ് പുതിയ നീക്കം.
പാകിസ്ഥാൻ ചൈനയിൽ നിന്ന് എട്ട് യുവാൻ (ഹാംഗോർ) ക്ലാസ് എഐപി സജ്ജീകരിച്ച ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികൾ ഏറ്റെടുക്കുന്നതായി സൂചനകൾ വന്നിരുന്നു . 2026 നും 2028 നും ഇടയിൽ ഉൾപ്പെടുത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ അന്തർവാഹിനികളിൽ നാലെണ്ണം ചൈനയിൽ നിർമ്മാണത്തിലാണ്. ബാക്കിയുള്ളവ കറാച്ചിയിൽ നിർമ്മിക്കും. ഇതിന് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം.
ഓപ്പറേഷൻ സിന്ദൂർ പോലുള്ള സമീപകാല ഏറ്റുമുട്ടലുകളുടെ സമയത്ത് കറാച്ചിയിൽ നിന്ന് 200 നോട്ടിക്കൽ മൈലിനുള്ളിൽ ഇന്ത്യൻ അന്തർവാഹിനികൾ സഞ്ചരിച്ചിരുന്നു . ഇതേ തുടർന്ന് പാകിസ്ഥാൻ നാവികസേന കപ്പലുകൾ സുരക്ഷിത തുറമുഖങ്ങളിലേക്ക് മാറ്റിയിരുന്നു .എന്നാൽ നാവികസേനയ്‌ക്ക് അന്തർവാഹിനി വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച അധിക AIP സജ്ജീകരണ അന്തർവാഹിനികൾ ആവശ്യമാണ്. അതുകൊണ്ട് തന്നെ പുതിയ നീക്കങ്ങൾ വേഗത്തിൽ നടപ്പാക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.ആത്മനിർഭർ ഭാരത് സംരംഭവുമായി യോജിച്ച്, ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദന നീക്കത്തിന്റെ ഒരു മൂലക്കല്ലാണ് പ്രോജക്റ്റ് 75 ഇന്ത്യ.
















