കോട്ടയം: ഇടത് മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി കേരള കോണ്‍ഗ്രസ് എം. കോട്ടയത്ത് വെളളിയാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഈ തീരുമാനമാണുണ്ടായത്.
കേരള കോണ്‍ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയതാണ്.സംരക്ഷിച്ചത് പിണറായി വിജയനാണെന്നും ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു.ഇറക്കിവിട്ട സ്ഥലത്തേക്ക് എങ്ങനെ പോകുമെന്നും യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടും. എല്‍ഡിഎഫിന്റെ മധ്യമേഖല ജാഥ ജോസ് കെ മാണിയായിരിക്കും നയിക്കുക.
പാര്‍ട്ടിയുടെ അഞ്ച് നിയമസഭാംഗങ്ങളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ആദ്യമേ ഇടതുമുന്നണി വിടുന്നതിനോട് യോജിച്ചിരുന്നില്ല.പ്രമോദ് നാരായണന്‍ എം എല്‍ എയും ഇതേനിലപാടാണ് സ്വീകരിച്ചത്.മറ്റ് മൂന്ന് എം എല്‍ എമാര്‍ യു ഡി എഫിലോട്ട് ചേക്കാറാമെന്ന നിലപാടിലായിരുന്നു.ഇതോടെ ഇടതുമുന്നണി വിട്ടാല്‍ പാര്‍ട്ടി പിളരുമെന്ന സ്ഥിതിയായി.
ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ റോഷി അഗസ്റ്റിനെ വിളിച്ച് മുന്നണി വിടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.കെ എം മാണിയുടെ പേരിലുളള കേന്ദ്രം സ്ഥാപിക്കാന്‍ തിരുവനന്തപുരം കവടിയാറില്‍ 25 സെന്റ് സ്ഥലം അനുവദിക്കുകയും ചെയ്തു.തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഇടതുമുന്നണിയില്‍ തുടരാമെന്ന തീരുമാനമെടുത്തത്.
ചില വിഷയങ്ങളില്‍ പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ എതിര്‍പ്പാണ് കേരള കോണ്‍ഗ്രസ് എം ഉയര്‍ത്തിയത്.ഭരണപക്ഷത്താണെങ്കിലും ചില വിഷയങ്ങളില്‍ വേറിട്ട നിലപാട് എടുത്തു.കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരള കോണ്‍ഗ്രസിന് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടത് കേരള കോണ്‍ഗ്രസാണെന്നും ജോസ് കെ മാണി പറഞ്ഞു. വന്യ മൃഗശല്യത്തില്‍ പരിഹാരം വേണം എന്ന് ആവശ്യപ്പട്ടതും കേരള കോണ്‍ഗ്രസാണ്. ഭിന്നശേഷി അധ്യാപക നിയമനത്തില്‍ ഇടപെടാന്‍ കഴിഞ്ഞു. മുനമ്പം പ്രശ്‌നത്തില്‍ ആദ്യം ഇടപെട്ടത് കേരള കോണ്‍ഗ്രസ് എം ആണ്.
പ്രതിപക്ഷം കഴിഞ്ഞ 5 വര്‍ഷം പരാജയമാണ്. ആരോപണങ്ങളില്‍ ചുറ്റിപറ്റിയാണ് പ്രതിപക്ഷം പോയതെന്ന് ജോസ് കെ മാണി പറഞ്ഞു.
















