ആലപ്പുഴ: അഭ്യന്തര കലാപം രൂക്ഷമായതോടെ ഇറാനിൽ കുടുങ്ങി മലയാളികളായ 12 മെഡിക്കൽ വിദ്യാർഥികൾ. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും (എം.ഇ.എ) മുഖ്യമന്ത്രി പിണറായി വിജയനും അടക്കം കത്ത് അയച്ച് കുടുംബങ്ങൾ. കെർമാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് കുടുങ്ങിയത്.
കെർമാൻ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് പഠിക്കുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി പി.പി. മുഫ്ലിഹ, മഞ്ചേരി സ്വദേശിനി വി. ജിംഷ, കോട്ടക്കൽ സ്വദേശിനി എം. ഫർസാന, തിരൂർ സ്വദേശിനി എം.ടി. ആയിഷ ഫെബിൻ, പാണ്ടിക്കാട് ആഷിഫ, തേഞ്ഞിപ്പലം സ്വദേശിനി കെ.കെ. സന, കോഴിക്കോട് സ്വദേശിനി റാണ ഫാത്തിമ, കൊയിലാണ്ടി സ്വദേശിനി ഫാത്തിമ ഹന്ന, കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി അഫ്സാൻ ഷെറിൻ, പറവൂർ സ്വദേശി സി.എ. മുഹമ്മദ് ഷഹബാസ്, കാസർകോട് സ്വദേശിനികളായ ഫാത്തിമ ഫിദ ഷെറിൻ, നസ്റ ഫാത്തിമ എന്നിവരാണ് ഇറാനിൽ കുടുങ്ങിയത്.
















