വേദി ഏതായാലും വിവാദം ഉണ്ടാക്കുകയെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവ് രീതിയാണല്ലോ. വേദിക്ക് നിരക്കാത്ത വിധത്തില്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നതില്‍ ഈ ഭരണാധികാരി യാതൊരു അപാകതയും കാണുന്നില്ല. പരിപാടിയുടെ സംഘാടകരും വിശിഷ്ട വ്യക്തികളും ഇവരെയൊന്നും കിട്ടിയില്ലെങ്കില്‍ മൈക്ക് ഓപ്പറേറ്റര്‍ വരെ പിണറായിയുടെ അധിക്ഷേപത്തിന് ഇരയായെന്നുവരാം. കേരളത്തിലെ മൂന്നരക്കോടി മനുഷ്യരില്‍ ഏറ്റവും മുകളിലാണ് താനെന്നും, എല്ലാവരും തന്നെ അനുസരിച്ച് കൊള്ളണമെന്ന മട്ടിലുള്ള ഭാഷയും ശരീരഭാഷയുമാണ് പിണറായി വിജയന്‍ പുറത്തെടുക്കാറുള്ളത്. വിവാദങ്ങളുടെ പരമ്പര തന്നെ ഉണ്ടായിട്ടും ശൈലി മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതിന്റെ പ്രതിഫലനമാണ് തൃശ്ശൂരിലെ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലും കണ്ടത്. കല ആനന്ദാനുഭവം മാത്രമല്ല, പൊള്ളുന്ന ജീവിതാനുഭവങ്ങളോടുള്ള പ്രതികരണവുമാണെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയില്‍ പ്രകടിപ്പിച്ചത്. കല രാഷ്‌ട്രീയമാണെന്ന അഭിപ്രായം മാര്‍ക്സിസ്റ്റുകള്‍ക്ക് പണ്ടേയുള്ളതാണ്. ഇത് ആവര്‍ത്തിക്കുന്നതില്‍ പുതുമയൊന്നുമില്ല. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുകയല്ല മുഖ്യമന്ത്രി ചെയ്തത്. നേരെമറിച്ച് കുട്ടികളുടെ ക്രിസ്തുമസ് കരോള്‍ പോലും ആക്രമിക്കപ്പെടുന്നുവെന്നും, ചിലയിടങ്ങളില്‍ ക്രിസ്തുമസ് അവധികള്‍ ഇല്ലാതാക്കുന്നതില്‍ ആശങ്കയുണ്ടെന്നുമാണ് പറഞ്ഞത്. കലയില്‍ തങ്ങളുടെ മികവ് തെളിയിക്കാന്‍ എത്തിയിരിക്കുന്ന കുട്ടികളുടെ മനസ്സിനെ വിഷലിപ്തമാക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിട്ടതെന്നു വ്യക്തം. ഇതിലെ അനൗചിത്യം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി ചൂണ്ടിക്കാട്ടുകയും ചെയ്തു.
മതവിദ്വേഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ നാട്ടില്‍ പലയിടങ്ങളിലും നടക്കാറുണ്ട്. അതിനെതിരെ യുക്തമായ നടപടി എടുക്കുകയാണ് വേണ്ടത്. ഇത്തരം സംഭവങ്ങള്‍ സ്‌കൂള്‍ കലോത്സവ വേദിയില്‍ വിളമ്പേണ്ട ആവശ്യവുമില്ല. ക്രിസ്തുമസ് കരോള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ആശങ്കപ്പെടുന്ന ഈ മുഖ്യമന്ത്രിയാണ് ഒരു ക്രൈസ്തവ സഭാമേധാവിയെ നികൃഷ്ട ജീവി എന്നു വിളിച്ചതും ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നതും. മാത്രമല്ല ആലപ്പുഴയില്‍ ക്രിസ്തുമസ് കരോള്‍ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. രാഷ്‌ട്രീയ ലക്ഷ്യത്തിനുവേണ്ടി കള്ള പ്രചാരണം നടത്തുന്നത് കമ്മ്യൂണിസ്റ്റു രീതിയാണ്. തത്ത്വദീക്ഷ എന്നത് ഇവര്‍ക്ക് എക്കാലത്തും അന്യവുമാണല്ലോ. ഇങ്ങനെ പെരുമാറുന്നതില്‍ പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസ് എന്നോ കലോത്സവവേദി എന്നോ ഇക്കൂട്ടര്‍ക്ക് വ്യത്യാസമില്ല.
രാഷ്‌ട്രീയപരമായോ മതപരമായോ ഉള്ള വിഷയങ്ങള്‍ അവതരിപ്പിക്കരുതെന്ന് കലോത്സവത്തിന്റെ മാന്വലില്‍ കര്‍ശന വ്യവസ്ഥയുണ്ട്. ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയം, മതം, അല്ലെങ്കില്‍ വിവാദ വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ അനുവദിക്കില്ല. കലോത്സവങ്ങള്‍ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി നിലനിര്‍ത്തണമെന്നും, അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നുമാണ് പൊതുവേയുള്ള നിര്‍ദേശം. കലാപരിപാടികള്‍ക്ക് മാത്രമല്ല കലോത്സവത്തിനും ഇത് ബാധകമാണ്. മതവിഭാഗീയത കൊണ്ടുവന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ഇത് ലംഘിച്ചിരിക്കുകയാണ്. രാഷ്‌ട്രീയ മുതലെടുപ്പിന് കഴിയുമെങ്കില്‍ എവിടെയും അതിന് ശ്രമിക്കുന്നവരാണ് സിപിഎമ്മുകാര്‍. മുഖ്യമന്ത്രി എന്ന നിലയ്‌ക്കല്ല, സിപിഎമ്മുകാരന്‍ എന്ന നിലയ്‌ക്കാണ് പിണറായി തൃശൂരിലെ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തത്.
കലയില്‍ വര്‍ഗീയതയും മതവിഭാഗീയതയും കൊണ്ടുവന്ന് ഇടത്- ജിഹാദികള്‍ സ്‌കൂള്‍ കലോത്സവം കലുഷമാക്കുന്നത് ഇത് ആദ്യമല്ല. കോഴിക്കോട്ടു നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച നാട്യ ശില്പത്തില്‍ പലസ്തീന്‍-ഹമാസ് ഭീകരര്‍ ധരിക്കുന്ന കഫിയയെ അപമാനിച്ചു എന്നുപറഞ്ഞ് വിവാദം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ മരുമകനും, പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസാണ്. കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ പലസ്തീന്റെ പേരില്‍ കോല്‍ക്കളി അവതരിപ്പിച്ച് ഇടത്-ജിഹാദി ശക്തികള്‍ വിവാദമുണ്ടാക്കി. കലോത്സവത്തില്‍ മാംസാഹാരം വിളമ്പുന്നില്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കിയതും ഇവര്‍ തന്നെ. മതവിഭാഗീയത ഇക്കൂട്ടരുടെ രാഷ്‌ട്രീയം തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രയോഗിക്കുന്നതും ഇതുതന്നെ. ഇതില്‍ വീണു പോകാതിരിക്കാനുള്ള വിവേകം കലോത്സവത്തിന് എത്തുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ജനങ്ങള്‍ക്കുമുണ്ടാവണം.
















