തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ മൂന്നാമത്തെ പീഡന പരാതി നൽകിയ അതിജീവിതയുടെ വാട്സാപ് ചാറ്റ് പുറത്തുവിട്ട് യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ. പരാതിക്കാരിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് എന്ന പേരിൽ സ്ക്രീൻ ഷോട്ടുകളാണ് ഫെനി നൈനാൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. രാഹുലിന്റെ അടുത്ത സുഹൃത്തും അനുയായിയുമാണ് ഫെനി.
ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നതിനിടയിലാണ് അതിജീവിതയുമായി നടത്തി എന്നു പറയുന്ന നിർണായകമായ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഫെനി പുറത്തു വിട്ടിരിക്കുന്നത്. ലൈംഗിക പീഡനത്തിനൊപ്പം സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയെന്നുമുള്ള അതിജീവിതയുടെ മൊഴിയിലാണ് രാഹുലിന്റെ കൂട്ടാളിക്കെതിരായ പരാമർശം.
“എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുൻപ് , രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കി. നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു” എന്നാണ് ഫെനി കുറിച്ചത്.
“2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തു എന്ന് അവർ പറയുന്ന ആളിനെ , 2025 ഒക്ടോബറിൽ ” I prefer his flat , safe place, night aayalum kuzhappamilla എന്ന് അവർ പറഞ്ഞതിന്റെ തെളിവുകൾ എന്റെ കയ്യിലുണ്ട്. അങ്ങനെ അവർ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവർ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തിയത്” എന്നും ഫെനി തൻറ്‍റെ ഫെയ്സ്ബുക് അക്കൗണ്ടിൽ കുറിച്ചു. 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്‌ക്ക് കാണണം എന്ന് പറയുന്നതിന്റെ ലോജിക് എന്താണ് ? എല്ലാവർക്കും ബോധ്യമാകാൻ വേണ്ടി ഞാൻ ആ സ്ക്രീൻ ഷോട്ടുകൾ ഇവിടെ പങ്ക് വയ്‌ക്കുന്നു എന്ന് പഞ്ഞായിരുന്നു സ്ക്രീൻ ഷോട്ട് പങ്കുവച്ചത്.
അടൂർ നഗരസഭയിലെ പോത്രോട് എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായി ഫെന്നി നൈനാൻ പരാജയപ്പെട്ടിരുന്നു.ഇയാളുടെ സ്ഥാനാർഥിത്വം വലിയ വിവാദമായിരുന്നു. നേരത്തെ രാഹുലിനെതിരെ വന്ന പരാതിയിലെ അതിജീവിതയും ഫെന്നി നൈനാന് എതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്‌റ്റേയിൽ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്‌ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞത്.
‘കാറിൽ കയറ്റി റിസോർട്ട് പോലെയുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ആണ് കാർ ഓടിച്ചിരുന്നത്. റിസോർട്ടിലെത്തി മുറിയിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ശരീരമാകെ മുറിവേൽപ്പിച്ചു. അതിക്രൂരമായ പീഡനത്തിനാണിരയാക്കിയത് ‘- കഴിഞ്ഞ പരാതിയിൽ യുവതി പറഞ്ഞിരുന്നു.
















